ഏകദിനത്തിലെ സച്ചിനും ടി-20യിലെ രോഹിത്തിനുമൊപ്പം ടെസ്റ്റിലെ പന്ത്; ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി ഇതിഹാസതുല്യന്‍
Sports News
ഏകദിനത്തിലെ സച്ചിനും ടി-20യിലെ രോഹിത്തിനുമൊപ്പം ടെസ്റ്റിലെ പന്ത്; ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി ഇതിഹാസതുല്യന്‍
ആദർശ് എം.കെ.
Tuesday, 18th August 2026, 4:51 pm

ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്കെതിരെ 371 റണ്‍സുമായി ഇന്ത്യ. ഗല്ലെയില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ 193 റണ്‍സിന് ഇ്ത്യ പുറത്തായത്.

ആദ്യ ഇന്നിങ്‌സില്‍ നേടിയ 178 റണ്‍സ് ലീഡിന്റെ കരുത്തിലാണ് ഇന്ത്യ മോശമല്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്താണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 66 പന്ത് നേരിട്ട താരം 66 റണ്‍സ് നേടിയാണ് കളം വിട്ടത്. എട്ട് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

മത്സരത്തില്‍ പന്ത് നേടിയ രണ്ടാം സിക്‌സര്‍ ചരിത്രത്തിലേക്കാണ് പറന്നിറങ്ങിയത്. ടെസ്റ്റില്‍ താരത്തിന്റെ നൂറാം സിക്‌സറാണ് ഗല്ലെയുടെ ഗ്യാലറിയില്‍ പതിച്ചത്.

അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നൂറ് സിക്‌സറെന്ന ചരിത്ര നേട്ടം കുറിക്കുന്ന നാലാമത് താരവും ആദ്യ ഇന്ത്യന്‍ താരവുമാണ് പന്ത്.

ഇതോടെ ഇന്ത്യന്‍ ഇതിഹാസങ്ങള്‍ക്കൊപ്പം സ്ഥാനമുറപ്പിക്കാനും പന്തിനായി. ഓരോ ഫോര്‍മാറ്റിലും ആദ്യമായി നൂറ് സിക്‌സര്‍ നേടുന്ന ഇന്ത്യ താരങ്ങളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും രോഹിത് ശര്‍മയ്ക്കുമൊപ്പമാണ് പന്ത് സ്ഥാനമുറപ്പിച്ചിരിക്കുന്നത്.

ഏകദിന ഫോര്‍മാറ്റില്‍ സാക്ഷാല്‍ മാസ്റ്റര്‍ ബ്ലാസ്റ്ററാണ് നൂറ് സിക്‌സര്‍ പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ താരം. ശേഷം ഏഴ് താരങ്ങള്‍ നൂറ് ഏകദിന സിക്‌സര്‍ പൂര്‍ത്തിയാക്കിയപ്പോഴും രോഹിത് ശര്‍മയും (369) എം.എസ്. ധോണിയും (222) സച്ചിനെ മറികടന്നപ്പോഴും സച്ചിന്റെ നേട്ടം എന്നും സ്‌പെഷ്യലായി നിലകൊണ്ടു.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ഏകദിനത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാമനാണ് (195) ടെന്‍ഡുല്‍ക്കര്‍.

ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ രോഹിത് ശര്‍മയുടെ പേരിലാണ് സിക്‌സറടിയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡുള്ളത്.

ഏകദിനത്തിലേതെന്ന പോലെ അന്താരാഷ്ട്ര ടി-20യിലും ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരം രോഹിത് തന്നെയാണ്. 205 തവണയാണ് അന്താരാഷ്ട്ര ടി-20യില്‍ രോഹിത് സിക്‌സര്‍ പറത്തിയത്.

രോഹിത് ശര്‍മ. Photo: BCCI/x.com

അതേസമയം, രണ്ടാം ഇന്നിങ്‌സില്‍ റിഷബ് പന്തിന് പുറമെ ദേവ്ദത്ത് പടിക്കിലും മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി തിളങ്ങിയ താരം രണ്ടാം ഇന്നിങ്‌സില്‍ 75 പന്ത് നേരിട്ട് 44 റണ്‍സ് നേടി.

കെ.എല്‍. രാഹുല്‍ 35 റണ്‍സുമായി പുറത്തായപ്പോള്‍ മറ്റുള്ളവര്‍ക്കൊന്നും തന്നെ ഇരട്ടയക്കം കാണാനായില്ല.

അതിഥേയര്‍ക്കായി അസിത ഫെര്‍ണാണ്ടോ നാല് വിക്കറ്റ് വീഴ്ത്തി. പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍, ലാഹിരു കുമാര രണ്ട് വിക്കറ്റും കേശര നുവാന്ത ശേഷിച്ച വിക്കറ്റും വീഴ്ത്തി.

 

Content Highlight: Rishabh Pant joins the elite list alongside Sachin Tendulkar and Rohit Sharma.

 

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.