ന്യൂദല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥാനക്കയറ്റത്തിന് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് സഭയില്‍ കയ്യാങ്കളി വരെ അരങ്ങേറി.

കേന്ദ്രമന്ത്രി നാരായണസ്വാമി ബില്‍ അവതരിപ്പിച്ചയുടന്‍ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് എസ്.പി-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ബഹളത്തെ തുടര്‍ന്ന് സഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചു.[]

തുടര്‍ന്ന് മന്ത്രിയുടെ കൈകളില്‍ നിന്നും ബില്ലിന്റെ പകര്‍പ്പ് പിടിച്ചുവാങ്ങാന്‍ എസ്.പി അംഗങ്ങള്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന്‌ പട്ടികജാതി, പട്ടികവര്‍ഗ ഫോറത്തിലെ അംഗങ്ങള്‍ മന്ത്രിക്ക് ചുറ്റും നില്‍ക്കുകയായിരുന്നു.

ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേനയും രാവിലെ വ്യക്തമാക്കിയിരുന്നു. രാവിലെ സഭ ആരംഭിക്കുന്നതിന് മുന്‍പ് വിഷയത്തില്‍ സമാജ്‌വാദി പാര്‍ട്ടി ബി.ജെ.പിയുടെ പിന്തുണ തേടിയിരുന്നു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് സംവരണ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. ഈ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് ഇന്ന്‌ തന്നെ പാസാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കമെന്നാണ് അറിയുന്നത്.