തിരുവനന്തപുരം: ഉരുള്‍പൊട്ടലില്‍ 63 പേരെ കാണാതായ നിലമ്പൂരിലെ കവളപ്പാറയിലെയും സമീപപ്രദേശങ്ങളിലെയും ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായമെത്തിക്കുന്നതിനായി തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാളെ ലോറി പുറപ്പെടുന്നു.

വസ്ത്രങ്ങളും കേടാകാത്ത ഭക്ഷണങ്ങളുമാണ് എത്തിയ്‌ക്കേണ്ടത്. നാളെ രാവിലെ ഏഴ് മുതല്‍ വൈകീട്ട് മൂന്ന് മണി വരെ തിരുവനന്തപുരം പ്രസ് ക്ലബ്ബിലാണ് കളക്ഷന്‍ പോയന്റ്. പ്രസ്‌ക്ലബ്ബിലെ താഴെയുള്ള ഹാളിലാണ് സാധനങ്ങള്‍ എത്തിക്കേണ്ടത്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള അടിവസ്ത്രം, പാവാട, മാക്‌സി, ലുങ്കി, പുതപ്പ്, തോര്‍ത്ത്, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിന്‍, ലാക്ടോജന്‍ കേടാകാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍, മെഴുകുതിരി തുടങ്ങിയ സാധനങ്ങളാണ് ആവശ്യം.

സാധനങ്ങള്‍ കളക്ട് ചെയ്ത ശേഷം നാളെ തന്നെ വാഹനം കവളപ്പാറയിലേക്ക് തിരിയ്ക്കും.

സംസ്ഥാനത്ത് ഏറ്റവും ദുരന്തമുണ്ടായ സ്ഥലങ്ങളിലൊന്നാണ് നിലമ്പൂരിലെ കവളപ്പാറ. 63 പേരാണ് ഇവിടെ മണ്ണിനടിയിലായത്. 5 പേരുടെ മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെടുത്തിട്ടുള്ളത്. 58 പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും ഇടയ്ക്കിടെ ഉരുള്‍പൊട്ടുന്നതും പത്തടിയോളം ഉയരത്തിലുള്ള ചെളി നിറഞ്ഞ സ്ഥലം പരിശോധിയ്ക്കാന്‍ സംവിധാനങ്ങളില്ലാത്തതും നാട്ടുകാരുടെയടക്കം ശ്രമങ്ങള്‍ ദുഷ്‌ക്കരമാക്കുന്നുണ്ട്.