'കഞ്ഞി എടുക്കട്ടെ' എന്ന ഡയലോഗിനെ കുറിച്ച് പറഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞ മറുപടി... രജപുത്ര രഞ്ജിത്ത്
Entertainment
'കഞ്ഞി എടുക്കട്ടെ' എന്ന ഡയലോഗിനെ കുറിച്ച് പറഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞ മറുപടി... രജപുത്ര രഞ്ജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th May 2025, 12:37 pm

മോഹൻലാലിനെപ്പറ്റി സംസാരിക്കുകയാണ് തുടരും ചിത്രത്തിൻ്റെ നിർമാതാവ് രജപുത്ര രഞ്ജിത്ത്. എല്ലാം കാണുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന ഒരാളാണ് മോഹന്‍ലാലെന്നും മോഹന്‍ലാലിന്റെ ഓടാത്ത പടത്തിനെപ്പറ്റി ആരെങ്കിലും പുകഴ്ത്തിയാല്‍ അത്ര വേണോ എന്ന് മോഹന്‍ലാല്‍ തിരിച്ചുചോദിക്കുമെന്നും രഞ്ജിത്ത് പറയുന്നു.

ആരോടും പരിഭവമില്ലാതെ ഒരു പ്രശ്‌നവും ഉണ്ടാക്കാതെ പോകുന്ന ആളാണ് മോഹന്‍ലാലെന്നും ആരോടും അദ്ദേഹത്തിന് പരിഭവമില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

അബദ്ധങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പറ്റാമെന്നും എന്നാല്‍ മറക്കാന്‍ പറ്റാത്ത നിരവധി സിനിമകള്‍ തന്നിട്ടില്ലേയെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാല്‍ ഒരു പ്രതിഭയാണെന്നും അദ്ദേഹത്തിനെ കളിയാക്കിയാല്‍ പോലും മോഹന്‍ലാലിന് പ്രശ്‌നമില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

എല്ലാവരും വിചാരിച്ചത് മോഹൻലാൽ ഒന്നും അറിയാത്ത ആളാണ് എന്നാണെന്നും കഞ്ഞി എടുക്കട്ടെ എന്ന ഡയലോഗ് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞത് വേറൊരു ഡയലോഗ് കൂടിയുണ്ടെന്നാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാം കാണുന്ന ഒരാളാണ്. എല്ലാം ശ്രദ്ധിക്കുന്ന ഒരാളാണ്. നമ്മളിലൊരാള് ചേട്ടന്റെ ഓടാത്ത പടത്തിനെക്കുറിച്ച് പൊക്കിപ്പറഞ്ഞാലും ചേട്ടന്‍ അപ്പോള്‍ തന്നെ തിരിച്ചുപറയും ‘അത്രക്ക് വേണോ’ എന്ന്. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് ആരോടും പരിഭവമില്ലാതെ ഒരു പ്രശ്‌നവും ഉണ്ടാക്കാതെ പോകുന്ന ആളാണ്.

ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാവുന്ന ആളാണ്. അബദ്ധങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പറ്റാമല്ലോ. പക്ഷെ, അതുപറ്റുമ്പോഴും എത്രയോ മറക്കാന്‍ പറ്റാത്ത സിനിമകള്‍ നമുക്ക് തന്നിട്ടില്ലേ. അതൊരു വലിയ പ്രതിഭ തന്നെയാണ്. ഇത്ര എളിമയുള്ള ആര്‍ട്ടിസ്റ്റുകള്‍ ഉള്ളത് മലയാളത്തിലാണ്.

നമ്മള്‍ കളിയാക്കി പറഞ്ഞാല്‍ പോലും ചേട്ടന് അതൊരു പ്രശ്‌നമല്ല. എല്ലാവരും വിചാരിച്ചത് ഒന്നും അറിയാത്ത ഒരാളാണെന്നാണ്. എന്നാല്‍ അങ്ങനെയല്ല. കഞ്ഞി എടുക്കട്ടെ എന്ന ഡയലോഗ് പറയാൻ പറഞ്ഞപ്പോള്‍ പോലും ചേട്ടന്‍ പറഞ്ഞത് ‘വേറൊന്ന് കൂടിയുണ്ട്, അതുവേണോ’ എന്നായിരുന്നു,’ രഞ്ജിത്ത് പറയുന്നു.

Content Highlight: Rejaputhra Renjith talking About the Viral dialogue and Mohanlal’s Reply