തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കസില്‍ ഇരയായ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന് 1.30 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ശുപാര്‍ശ ചെയ്തു. നമ്പി നാരായണനുമായി ചര്‍ച്ചചെയ്ത് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ മധ്യസ്ഥനായി ജയകുമാറിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതു സര്‍ക്കാര്‍ നേരത്തേ നല്‍കിയിരുന്നു. ഇതിനു പുറമേയാണ് 1.30 കോടി രൂപ കൂടി നഷ്ടപരിഹാരം നല്‍കാനുള്ള ശുപാര്‍ശ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരേ 20 വര്‍ഷം മുമ്പ് നമ്പി നാരായണന്‍ നല്‍കിയ കേസ് ഇപ്പോള്‍ തിരുവനന്തപുരം സബ്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീര്‍പ്പാകാന്‍ ഇനിയും കാലതാമസമുണ്ടാകും.

അതിനു മുന്‍പ് നമ്പി നാരായണനുമായി ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ഇന്‍സ്റ്റിസ്റ്റൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടര്‍ കൂടിയായ ജയകുമാറിനെ സര്‍ക്കാര്‍ നിയോഗിച്ചത്.

വിഷയത്തില്‍ നമ്പി നാരായണനുമായി ജയകുമാര്‍ രണ്ടു തവണ ചര്‍ച്ച നടത്തിയിരുന്നു. നീതി ലഭിക്കാന്‍ ഒരുപാട് വൈകിപ്പോയതിനാലാണ് നഷ്ടപരിഹാരമായി 1.30 കോടി നല്‍കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ക്കുടുങ്ങി പുറത്തായതു കാരണം നമ്പി നാരായണനും രാജ്യത്തിനും നഷ്ടപ്പെട്ട അവസരങ്ങളുടെ മൂല്യം കണക്കാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.