ശനിയാഴ്ച ലൂയിസ് വെല്ലില്‍ നടന്ന 2024 അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ (യു.എഫ്.സി) വിജയം സ്വന്തമാക്കി ഇന്ത്യയുടെ പൂജ ടോമര്‍. ഇന്ത്യയ്ക്കുവേണ്ടി യു.എഫ്.സിയില്‍ വിജയിക്കുന്ന ആദ്യ വനിതാ താരമാണ് പൂജ.

വിമന്‍സിന്റെ സ്‌ട്രോവെയ്റ്റ് വിഭാഗത്തില്‍ ബ്രസീലിന്റെ റയാന്‍ ഡോസ് സാന്റോസിനെയാണ് പൂജ പരാജയപ്പെടുത്തിയത്. 30 – 27, 27 – 30, 29 – 28 എന്നെ സ്‌കോറിലാണ് റയാനയെ പൂജ പരാജയപ്പെടുത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സ് ആയ യു.എഫ്.സിയില്‍ 2023ല്‍ കരാറിലേര്‍പ്പെട്ട ഏക ഇന്ത്യന്‍ വനിതയാണ് പൂജ ടോമര്‍.

ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ ബുദാന ഗ്രാമത്തില്‍ ജനിച്ച പൂജ വുഷു ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് ദേശീയ കിരീടങ്ങള്‍ നേടിയാണ് തന്റെ ഫൈറ്റിങ് ജേര്‍ണി ആരംഭിക്കുന്നത്.

ശേഷം 2012, 2017 എം.എം.എ ഫൈറ്റിങ് ലീഗിലേക്ക് താരം എത്തിയിരുന്നു. എന്നാല്‍ പൂജ തന്റെ അഞ്ചു മത്സരങ്ങളില്‍ നാലിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് പൂജ എം.എഫ്.എന്‍ ലീഗില്‍ ചേര്‍ന്നു തുടര്‍ച്ചയായ നാല് വിജയങ്ങള്‍ സ്വന്തമാക്കി.

2022 നവംബറില്‍ എതിരാളിയായി ബി. എന്‍ഗുയെനെ പരാജയപ്പെടുത്തി എം.എഫ്.എന്‍-10 സ്‌ട്രോവെയ്റ്റ് കിരീടവും പൂജ സ്വന്തം തട്ടില്‍ എത്തിച്ചിരുന്നു.

 

Content Highlight: Puja Tomar In Record Achievement In U.F.C For India