[]ലോസ് ആഞ്ചല്‍സ്: ബയോടെക്‌നോളജി കമ്പനി മോണ്‍സാന്റോയ്‌ക്കെതിരെയും ബി.ടി വിളകള്‍ക്കെതിരെയും ലോകത്തമ്പാടുമായി വന്‍ പ്രതിഷേധം.

ലോകത്തെമ്പാടുമായി 44 രാജ്യങ്ങളിലായി ബി.ടി വിളകള്‍ക്കെതിരെ പ്രതിഷേധം നടന്നു. അമേരിക്കയില്‍ മാത്രം 250 നഗരങ്ങളിലാണ് പ്രതിഷേധം നടന്നത്. ജനിതക മാറ്റം വരുത്തിയ വിളകളുടെ ദൂഷ്യഫലങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായാണ് പ്രതിഷേധം നടത്തുന്നത്.[]

ജനിതക മാറ്റം വരുത്തിയ വിളകള്‍ കാര്‍ഷിക മേഖലയെ കുത്തകവകള്‍ക്ക് കീഴ്‌പ്പെടുത്തുമെന്നും സാധാരണ കര്‍ഷകരെ വിള ദോഷകരമായി ബാധിക്കുമെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

മോണ്‍സാന്റോ ഉത്പാദിപ്പിക്കുന്ന വിത്തുകള്‍ പാരിസ്ഥിതിക നാശങ്ങളുണ്ടാക്കുമെന്നും കമ്പനിയുടെ കീടനാശിനികള്‍ക്കും മറ്റും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് പ്രധാന ആരോപണം.

ഇതാദ്യമായാണ് മോണ്‍സാന്റോ ആസ്ഥാനമായ അമേരിക്കയില്‍ ബി.ടി വിളകള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നത്. അതേസമയം, മോണ്‍സാന്റോ ഉത്പന്നങ്ങള്‍ വിളവ് വര്‍ധിപ്പിക്കുമെന്നും വിളകളുടെ പ്രതിരോധ ശേഷി കൂട്ടുമെന്നുമാണ് ശാസ്ത്രജ്ഞരുടേയും സര്‍ക്കാറിന്റേയും വാദം.