[]തൃശൂര്‍: മാനവ വികസന സൂചിക താഴ്ന്ന സംസ്ഥാനമായ ഗുജറാത്തില്‍ നിന്നും മോഡിയെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചതിന് പിന്നില്‍ മുതലാളിത്ത താത്പര്യം മാത്രമാണ് ഉള്ളതെന്ന് ആസൂത്രണ വിദഗ്ധന്‍ പ്രഭാത് പട്‌നായിക് പറഞ്ഞു.

രാജ്യത്തിന്റെയും ജനങ്ങളുടെയും പൊതുതാല്‍പര്യങ്ങള്‍ മുതലാളിത്ത താത്പര്യങ്ങള്‍ക്കു പണയം വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. []

ഇഎംഎസ് സ്മൃതിയുടെ ഭാഗമായി “ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ” എന്ന വിഷയത്തില്‍ കോസ്റ്റ്‌ഫോര്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംവാദപരിപാടിയില്‍ “സ്വതന്ത്ര ഇന്ത്യ 65-ാം വര്‍ഷം” എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ പ്രതിദിനം ഭക്ഷണത്തില്‍നിന്ന് 2,100 കലോറി ഊര്‍ജം ലഭ്യമാക്കാന്‍ കഴിയാത്തവരെയും ഗ്രാമപ്രദേശങ്ങളില്‍ പ്രതിദിനം 2,200 കലോറി ഊര്‍ജം ലഭ്യമാക്കാന്‍ കഴിയാത്തവരെയുമാണ് ദരിദ്രനായി കണക്കാക്കിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍വളരെ ഉയര്‍ന്ന നിരക്കിലുള്ള ആഭ്യന്തര ഉത്പാദന വളര്‍ച്ചയാണ് ഇക്കുറി രേഖകളില്‍ കാണിച്ചിരിക്കുന്നത്. രാജ്യം സാമ്പത്തിക പരമാധികാരം കൈവരിക്കുന്നതിന്റെ സൂചനയായി ചിലര്‍ ഈ ജിഡിപി നിരക്കാണു ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യ ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന സാമ്പത്തിക നയങ്ങളുടെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത് പുരോഗതി അത്ര എളുപ്പമല്ലെന്നാണ്.  അതേ സമയം കൊടുംപട്ടിണിക്കാരുടെ എണ്ണവും വല്ലാതെ കൂടി.

കടുത്ത പട്ടിണിക്കാരുടെ എണ്ണം 20വര്‍ഷംകൊണ്ട് എട്ടു ശതമാനം കൂടി. അതേസമയം ചെറുകിട, കാര്‍ഷിക ഉല്‍പാദന രീതിയിലും മാറ്റംവന്നു. ചെറുകിട കാര്‍ഷിക ഉല്‍പാദകരുടെ സ്ഥാനം മള്‍ട്ടിനാഷണല്‍ കോര്‍പറേറ്റുകളും കുത്തകമുതലാളിത്ത ശക്തികളും കയ്യേറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.