tabletsന്യൂദല്‍ഹി: 509 ഓളം അവശ്യമരുന്നുകള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഇത് പ്രകാരം ഡയബറ്റിസ്, ഹെപ്പറ്റൈറ്റിസ്, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ 3.84 ശതമാനം വില വര്‍ധിച്ചിട്ടുണ്ട്. ഇതിന്റെ അറിയിപ്പ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി പുറത്തുവിട്ടു.

വാണിജ്യ വ്യവസായ മന്ത്രിയുടെ സ്ഥിരീകരണപ്രകാരം 2013നെ അപേക്ഷിച്ച് 2014ല്‍ മൊത്തകച്ചവട സൂചിക 3.84 ആയി വര്‍ദിച്ചിട്ടുണ്ടെന്ന് ഈ നോട്ടിഫിക്കേഷനില്‍ പറയുന്നു. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്ക് വേണ്ടിയുള്ള ആല്‍ഫ ഇന്റര്‍ഫറോണ്‍ ഇന്‍ജക്ഷനും കാന്‍സര്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കാര്‍ബോ പ്ലാറ്റിന്‍ ഇന്‍ജക്ഷന്‍ അടക്കമുള്ള 509 ഓളം മരുന്നുകള്‍ക്കാണ് ഇനി വില വര്‍ധിക്കുക.

അതേസമയം ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സ് സെക്രട്ടറി ജനറല്‍ ഡി.ജി ഷാ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. അവശ്യ മരുന്നുകളുടെ കൂട്ടത്തില്‍പെടുന്ന ഗര്‍ഭനിരോധന ഉറകള്‍, ചില ആന്റി ബയോട്ടിക് മരുന്നുകള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. അവശ്യ മരുന്നുകളില്‍ ഉണ്ടാകുന്ന വില വര്‍ധനവ് സാധാരണക്കാരനെ ആയിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുക.