[share]

[]തിരുവനന്തപുരം: പാലക്കാട് റെയില്‍ കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഉണ്ടാകുന്ന കാലവിളം ബത്തിന് ഉടന്‍ പരിഹാരം ഉണ്ടാകണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര റെയില്‍വേ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് കത്തയച്ചു.

സംസ്ഥാന സര്‍ക്കാര്‍ 2012 ഓഗസ്റ്റ് 17ന് 239 ഏക്കര്‍ ഭൂമി റെയില്‍വേയ്ക്ക് കൈമാറുകയും ഫാക്ടറിയുടെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു.

കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പദ്ധതി നടപ്പാക്കാന്‍ 2012 സെപ്റ്റംബര്‍ 25ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ആറുമാസത്തെ സാവകാശവും തേടിയിരുന്നു.

എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇതോടൊപ്പം പ്രഖ്യാപിക്കപ്പെട്ട മറ്റൊരു കോച്ച് ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയത് സംസ്ഥാനത്തെ ജനങ്ങളെ വളരെ നിരാശരാക്കി.

കേന്ദ്രസര്‍ക്കാരും റെയില്‍വേയും വാക്കുപാലിക്കാത്തതിനെക്കുറിച്ച് പ്രതിപക്ഷവും മാധ്യമങ്ങളും രൂക്ഷമായ വിമര്‍ശനം നടത്തി. കേന്ദ്രത്തില്‍ വേണ്ട വിധത്തിലുള്ള സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിനും വിമര്‍ശനമുണ്ട്.

ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് എത്രയും പെട്ടെന്ന് പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.