തിരുവനന്തപുരം: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന് നേരെ മൂന്ന് ജില്ലകളില്‍ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളിലാണ് ഭീഷണിയുള്ളതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീഷണിയുടെ സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലും പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്താന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്ന് ജില്ലകളിലും ബി.ജെ.പി., സംഘപരിവാര്‍ നേതാക്കളുടെയും സജീവ പ്രവര്‍ത്തകരുടെയും നീക്കങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. മതിലില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍നിന്നെത്തുന്നവരേയും നിരീക്ഷിക്കുമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കാസര്‍കോട് മഞ്ചേശ്വരം, ആദൂര്‍, ബേക്കല്‍, അമ്പലത്തറ, വെള്ളരിക്കുണ്ട് സ്റ്റേഷന്‍ പരിധികളിലെ 74 ഇടങ്ങളിലാണ് അതിശ്രദ്ധ വേണ്ടത്. കണ്ണൂര്‍ ജില്ലയില്‍ കരിവെള്ളൂര്‍, കോത്തായിമുക്ക്, അന്നൂര്‍, കണ്ടോത്ത്പറമ്പ്, തലായി, സെയ്താര്‍പള്ളി എന്നിങ്ങനെ ആറിടത്താണ് നിരീക്ഷണം. കോഴിക്കോട് റൂറലില്‍ അഴിയൂര്‍,കുഞ്ഞിപ്പള്ളി, മുക്കാളി, പാലയാട്ടുനട, ബ്രദേഴ്സ് ബസ് സ്റ്റോപ്പ്, പയ്യോളിയും പരിസര പ്രദേശങ്ങളും എന്നിവയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടയിടങ്ങള്‍. റിപ്പോര്‍ട്ട് പറയുന്നു.