[share]

[]തൃശൂര്‍: എഴുത്തുകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ അന്തരിച്ചു. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു.

ബലിക്കല്ല്, ജലസമാധി, ആനപ്പക, പുതൂരിന്റെ കഥകള്‍ തുടങ്ങിയ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. “കരയുന്ന കാല്പ്പാടുകള്‍” ആണ് അദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരം.

1933-ല്‍ തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരിലെ പുതൂര്‍ തറവാട്ടില്‍ ജനിച്ച പുതൂര്‍ വളര്‍ന്നത് ഗുരുവായൂരിലായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തകനും തൊഴിലാളി നേതാവുമായി പ്രവര്‍ത്തിച്ച ഇദ്ദേഹം ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പുമേധാവിയായായാണ് ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചത്.

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍, നിര്‍വാഹകസമിതി അംഗം, സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, പ്രസിഡന്റ്, ഭക്തപ്രിയ മാസികയുടെ സ്ഥാപക പത്രാധിപസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

29 കഥാസമാഹാരങ്ങള്‍, 15 നോവലുകള്‍, ഒരു കവിതാസമാഹാരം, ജീവചരിത്രം, അനുസ്മരണങ്ങള്‍ തുടങ്ങി അന്‍പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.