പെരിന്തല്‍മണ്ണയില്‍ ലീഗിലെ അഞ്ചാം മന്ത്രി മഞ്ഞളാംകുഴി അലിക്ക് ജയം. 579 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അലിയുടെ ജയം. 70990 വോട്ടുകളാണ് അലി നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി ശശികുമാറിന് 70411 വോട്ടുകളാണ് കിട്ടിയത്. മൂന്നാം സ്ഥാനത്തെത്തിയ എന്‍.ഡി.എയുടെ എം.കെ സുനിലിന് 5917 വോട്ടുകളാണ് കിട്ടിയത്.

മങ്കടയില്‍ നിന്നും പെരിന്തല്‍മണ്ണയിലെത്തിയ മഞ്ഞളാംകുഴി അലി രണ്ടാം തവണയാണ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്.

1970 മുതല്‍ യു.ഡി.എഫിനൊപ്പംനിന്ന മണ്ഡലം 2006ല്‍ മാത്രമാണ് ഇടതുപക്ഷത്തിനൊപ്പം നിന്നത്. തുടര്‍ച്ചയായി ആറുതവണ മുസ്ലിംലീഗിലെ നാലകത്ത് സൂപ്പിയായിരുന്നു പ്രതിനിധി. ഈ വിജയഗാഥയ്ക്ക് വിരാമമിട്ടാണ് വി. ശശികുമാറിലൂടെ എല്‍.ഡി.എഫ്. മണ്ഡലം പിടിച്ചത്. എന്നാല്‍ 2011ല്‍ 9589 വോട്ടിന്റെ ഭൂരിപക്ഷത്തിന് ശശികുമാറിനെ തോല്‍പ്പിച്ചാണ് അലി പെരിന്തല്‍മണ്ണ തിരിച്ചു പിടിച്ചത്. അലിക്ക് 69730 വോട്ടുകളും വി. ശശികുമാറിന് 60141 വോട്ടുകളുമാണ് ലഭിച്ചത്. ബി.ജെ.പിയുടെ സി.കെ കുഞ്ഞുമുഹമ്മദിന് 1989 വോട്ടുകളാണ് ലഭിച്ചത്.

നിയമസഭാതിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളും 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുകളും കണക്കാക്കുമ്പോള്‍ യു.ഡി.എഫിനായിരുന്നു മുന്‍തൂക്കം.

2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ഞളാംകുഴി അലി നേടിയതിനേക്കാള്‍ ഭൂരിപക്ഷം ലോക്‌സഭയില്‍ യു.ഡി.എഫിന് ലഭിച്ചു. 9589 വോട്ടിന്റെ ഭൂരിപക്ഷം അലിനേടിയപ്പോള്‍ ഇ. അഹമ്മദിന് 10614 ആയിരുന്നു ഭൂരിപക്ഷം. നിയമസഭാതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും, എസ്.ഡി.പി.ഐയും ഏറെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സാന്നിധ്യവും മണ്ഡലത്തിലുണ്ട്.

പെരിന്തല്‍മണ്ണ നഗരസഭ, താഴേക്കോട്, ആലിപ്പറമ്പ്, പുലാമന്തോള്‍, മേലാറ്റൂര്‍, വെട്ടത്തൂര്‍, ഏലംകുളം പഞ്ചായത്തുകളും ചേരുന്നതാണ് പെരിന്തല്‍മണ്ണ മണ്ഡലം. 2015 ലെ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ നഗരസഭയും ഏലംകുളം പുലാമന്തോള്‍, മേലാറ്റൂര്‍പഞ്ചായത്തും ഇടതുപക്ഷത്തിനൊപ്പമാണ്.

സലീം മമ്പാട്: വെല്‍ഫെയര്‍ പാര്‍ട്ടി: 1757 വോട്ടുകള്‍
സുനിയ സിറാജ്: 698
പാലത്തിങ്ങല്‍ അബൂബക്കര്‍: ഐ.എന്‍.ഡി 671
നോട്ട 507
സയ്യിദ് മുസ്തഫ പൂക്കോയതങ്ങള്‍ 335
അന്‍വര്‍ ഷക്കീല്‍ ഒമര്‍ 125