കണ്ണൂര്‍: ശബരിമലയ്ക്കായി കേന്ദ്രം 100 കോടി രൂപ അനുവദിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ അത് ഉപയോഗിച്ചില്ലെന്നുമുള്ള കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാദം പൊളിച്ചടുക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

കേന്ദ്രഫണ്ടിന്റെ വസ്തുതകള്‍ കണ്ണന്താനത്തിന് ഇനിയും മനസിലായിട്ടില്ലെന്ന് കടകംപള്ളി പറഞ്ഞു. “അദ്ദേഹവുമായി എന്നെ തട്ടിച്ചുനോക്കുമ്പോള്‍ ഞാന്‍ വെറുമൊരു രാഷ്ട്രീയക്കാരനാണ്. എന്നാല്‍ അദ്ദേഹം ബുദ്ധിജീവിയാണ് ഐ.എ.എസുകാരനാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തില്‍ നിന്നും തെറ്റായ ആക്ഷേപം ഗവര്‍ണമന്റിന് നേരെ ഉണ്ടാകാന്‍ പാടില്ല.

2016 ലാണ് കേന്ദ്രം 99.98 കോടി രൂപ കേന്ദ്രത്തിന്റെ ടൂറിസം മന്ത്രാലയം ശബരിമലയില്‍ അനുബന്ധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അനുവദിക്കുന്നത്. 2019 ജൂലൈയിലാണ് അതിന്റെ കാലാവധി അവസാനിക്കുക. എന്നാല്‍ കേവലം 18 കോടി രൂപയാണ് കേന്ദ്രം ഇതുവരെ അനുവദിച്ചത്.

ഇത് കണ്ണന്താനം മനസലിക്കിയിട്ടുണ്ടോ എന്നറിയില്ല. 100 ഓളം പദ്ധതികളുണ്ട് അവര്‍ മുന്നോട്ടുവെച്ച് പ്രപ്പോസലില്‍ ഉണ്ട്. ഓരോ പദ്ധതിയുടെയും ചിലവ് എത്രയെന്ന് നോക്കാതെയാണ് അവര്‍ പണം കണക്കാക്കിയത്.


Dont Miss സന്നിധാനത്ത് അറസ്റ്റിലായവരുടെ വൈദ്യപരിശോധന പൂര്‍ത്തിയായി; റാന്നി കോടതിയില്‍ ഹാജരാക്കുന്ന കാര്യത്തില്‍ അവ്യക്തത


പമ്പയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ 20 കോടിയാണ് അനുവിച്ചത്. ആ പദ്ധതിക്ക് 65 കോടി രൂപ യെങ്കിലും വേണം.

സാങ്കേതിക മികവോടുകൂടി ട്രീറ്റ്‌മെന്റ് പ്ലാന്റ് വേണമെങ്കില്‍ അത്രയെങ്കിലും പണം വേണം . ഇതൊക്കെ സര്‍ക്കാര്‍ നേരിട്ട് നടപ്പിലാക്കേണ്ടതാണ്. അതും അദ്ദേഹം മനസിലാക്കിയിട്ടില്ല. കേന്ദ്രം അനുവദിച്ച 20 കോടിയോടൊപ്പം കിഫ്ബിയില്‍ നിന്ന് 45 കോടി രൂപ എടുത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് വേണ്ടി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. അത് അദ്ദേഹത്തിന് അന്വേഷിച്ചാല്‍ മനസിലാകും.

പടിതുറൈ എന്ന പദ്ധതിയാണ് അടുത്തത്. പടികള്‍ വയ്ക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. 9 ഡിപാര്‍ട്‌മെന്റുകളുടെ സഹകരണം വേണം. വാട്ടര്‍ ലൈന്‍ മാറ്റണം, സിസി ടിവി മാറ്റണം അണ്ടര്‍ ലൈന്‍ മാറ്റണം, പമ്പിങ് ലൈന്‍ മാറ്റണ,ം ആശുപത്രിയടെ സമീപത്തോടെയാണ് കടന്നുപോകുന്നത്.അതിനുള്ള നടപടികള്‍ നോക്കണം.

15 കോടിയാണ് കേന്ദ്രം ഈ പദ്ധതിക്ക് കണക്കാക്കിയത്. അത്രയും പണം കൊണ്ട് ആ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. എങ്കിലും സര്‍ക്കാര്‍ കോഡിനേഷന്‍ കമ്മിറ്റി ഉണ്ടാക്കി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മണ്ഡലം കഴിഞ്ഞാല്‍ പ്രവര്‍ത്തനം തുടങ്ങും. അവരുടെ പ്ലാന്‍ അനുസരിച്ച് നടത്തണമെങ്കില്‍ ഏഴ് മാസമെങ്കിലും വേണം.

പമ്പയില്‍ നടത്തിയ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രളയത്തില്‍ നഷ്ടമായിട്ടുണ്ട്. 18 കോടി രൂപ മാത്രം അനുവദിച്ച് 100 കോടി രൂപ കേന്ദ്രം നല്‍കിയെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ എമ്പവേര്‍ഡ് കമ്മിറ്റിയാണ് പമ്പയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീരീക്ഷിക്കുന്നത്. പമ്പയില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനവും നടത്താന്‍ പാടില്ലെന്ന് അവര്‍ പറഞ്ഞു കഴിഞ്ഞു.നിലവില്‍ സ്റ്റേ പോലുള്ള അവസ്ഥാണ് ഉള്ളതെന്നും കടകംപള്ളി പറഞ്ഞു.