കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിരുദദാന ചടങ്ങില്‍ പ്രതിഷേധിച്ച് ഗോള്‍ഡ് മെഡലിസ്റ്റ്. കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വ്വകലാശാലയിലെ ബിരുദ ദാനച്ചടങ്ങില്‍ മുദ്രാവാക്യം വിളിച്ചാണ് ഗോള്‍ഡ് മെഡലിസ്റ്റായ ദേബ്‌സ്മിത ചൗധരി പ്രതിഷേധിച്ചത്.

ബിരുദദാന ചടങ്ങില്‍ വേദിയിലെത്തിയ വിദ്യാര്‍ത്ഥിനി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയ ശേഷം കയ്യിലിരുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ പകര്‍പ്പെടുത്ത് വേദിയെ കാണിച്ച ശേഷം കീറിയെറിയുകയും മുദ്രാവാക്യം വിളിച്ച ശേഷം വേദി വിടുകയുമായിരുന്നു.

ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറായിരുന്നു ബിരുദദാനം നിര്‍വഹിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണറുടെ കാര്‍ തടഞ്ഞ വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ക്യാംപസിലേക്ക് കയറിയ ഗവര്‍ണര്‍ക്കുനേരെ ഗോ ബാക്ക് വിളികളും നോ എന്‍.ആര്‍.സി നോ സി.എ.എ എന്നീ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.

വൈസ് ചാന്‍സലറുടെ മൗനസമ്മതത്തോടെയാണ് പ്രതിഷേധം അരങ്ങേറിയതെന്നും ഇത് വളരെ വേദനാജനകമായ സംഭവമാണെന്നും ഗവര്‍ണര്‍ ബിരുദദാന ചടങ്ങിന് ശേഷം പ്രതികരിച്ചു.

 

പോണ്ടിച്ചേരി സര്‍വകലാശാലയിലും സമാനമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. റാബീഹ എന്ന വിദ്യാര്‍ത്ഥി തനിക്ക് ലഭിച്ച സ്വര്‍ണമെഡല്‍ നിരസിച്ച് രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം പൗരത്വ ഭേദഗതി നിയമത്തിലും, സര്‍വകലാശാലകളിലെ പൊലീസ് നടപടികളിലും പ്രതിഷേധിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചു.