ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനാണ് കളമൊരുങ്ങുന്നത്. മാര്‍ച്ച് ഏഴിന് ധര്‍മശാലയാണ് അഞ്ചാം ടെസ്റ്റിന് വേദിയാകുന്നത്.

മത്സരത്തില്‍ യശസ്വി ജെയ്‌സ്വാള്‍ എന്ന യുവതാരത്തില്‍ ഇന്ത്യന്‍ ആരാധകര്‍ വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷകള്‍ ചെറുതല്ല. ആദ്യ വിക്കറ്റില്‍ രോഹിത് ശര്‍മക്കൊപ്പം ചേര്‍ന്ന് സ്‌കോറിങ്ങിന് അടിത്തറയിടുന്ന ജെയ്‌സ്വാള്‍ പരമ്പരയില്‍ ഇതിനോടകം തന്നെ രണ്ട് ഇരട്ട സെഞ്ച്വറിയടക്കം 655 റണ്‍സ് നേടിയിട്ടുണ്ട്.

ധര്‍മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റില്‍ പല റെക്കോഡുകളും ഈ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറെ കാത്തിരിക്കുന്നുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ തന്നെ മികച്ച റെക്കോഡ് നേട്ടങ്ങളാണ് താരത്തെ കാത്തിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് ഇതില്‍ ആദ്യം. വെറും ഒറ്റ റണ്‍സ് മാത്രം നേടിയാല്‍ ജെയ്‌സ്വാളിന് ഈ റെക്കോഡ് സ്വന്തമാക്കാം.

ടെസ്റ്റ് മത്സരത്തില്‍ 971 റണ്‍സാണ് ജെയ്‌സ്വാള്‍ ഇതിനോടകം സ്വന്തമാക്കിയത്. അഞ്ചാം ടെസ്റ്റില്‍ 29 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ 1,000 ടെസ്റ്റ് റണ്‍സ് എന്ന കരിയര്‍ മൈല്‍സ്റ്റോണ്‍ പിന്നിടാനും ജെയ്‌സ്വാളിനാകും.

ഇതിന് പുറമെ കളിച്ച മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡും ജെയ്‌സ്വാളിന്റെ പേരില്‍ കുറിക്കപ്പെടും.

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍, ഒരു പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന ഐതിഹാസിക നേട്ടവും ജെയ്‌സ്വാളിന് മുമ്പിലുണ്ട്. അതിനായി അഞ്ചാം ടെസ്റ്റില്‍ ജെയ്‌സ്വാള്‍ നേടേണ്ടതാകട്ടെ 120 റണ്‍സും.

പരമ്പരയില്‍ ഉടനീളം ആവര്‍ത്തിക്കുന്ന മികവ് ജെയ്‌സ്വാള്‍ അഞ്ചാം ടെസ്റ്റിലും പുറത്തെടുത്താല്‍ ധര്‍മശാലയിലും ഇന്ത്യ വെന്നിക്കൊടി പാറിക്കുമെന്നുറപ്പാണ്.

 

അതേസമയം, ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിനുള്ള ടീം ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒല്ലി റോബിന്‍സണെ പുറത്തിരുത്തി, മാര്‍ക് വുഡിനെ തിരിച്ചുവിളിച്ചാണ് ഇംഗ്ലണ്ട് അവസാന ടെസ്റ്റില്‍ പടക്ക് കോപ്പുകൂട്ടുന്നത്.

അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, മാര്‍ക് വുഡ്, ജെയിംസ് ആന്‍ഡേഴ്ണ്‍, ഷോയ്ബ് ബഷീര്‍.

അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ദേവദത്ത് പടിക്കല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

 

Content Highlight: India vs England: Yashasvi Jaiswal on the verge of breaking several records