ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഒരുവേള ഫോളോ ഓണ്‍ മുമ്പില്‍ കണ്ട ഇന്ത്യയെ നിതീഷ് കുമാര്‍ റെഡ്ഡിയുടെയും വാഷിങ്ടണ്‍ സുന്ദറിന്റെയും കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

നിതീഷ് കുമാര്‍ സെഞ്ച്വറി നേടിയപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായാണ് സുന്ദര്‍ തിളങ്ങിയത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങില്‍ 369 റണ്‍സാണ് നേടിയത്. നിതീഷ് 114 റണ്‍സും സുന്ദര്‍ 50 റണ്‍സും നേടി പുറത്താകുകയായിരുന്നു. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 82 റണ്‍സും നേടി ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സാണ് നേടിയത്. ഓപ്പണര്‍ സാം കോണ്‍സ്റ്റസ് (8), ഉസ്മാന്‍ ഖവാജ (21) എന്നിവരെയാണ് ഓസീസിന് നഷ്ടമായത്.

ഇന്ത്യന്‍ പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറയാണ് സാമിനെ പറഞ്ഞയച്ചത്. ഖവാജയെ സിറാജും പുറത്താക്കി ഇരുവരും ക്ലീന്‍ ബൗള്‍ഡായിരുന്നു. നിലവില്‍ ക്രീസിലുള്ളത് മാര്‍നസ് ലബുഷാനും (31*), സ്റ്റീവ് സ്മിത്തുമാണ് (13*).

ഇന്ത്യയുടെ മുന്നിലുള്ള നിര്‍ണായക മത്സരത്തില്‍ വിജയം മാത്രമാണ് ലക്ഷ്യം. എന്നിരുന്നാലും ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങില്‍ 474 റണ്‍സ് നേടിയ ഓസീസ് നിലവില്‍ 170+ റണ്‍സ് നേടിയിട്ടുണ്ട്.

വിക്കറ്റുകള്‍ വീഴ്ത്തിയും ഓസീസിന്റെ റണ്‍സ് വേട്ട തകര്‍ത്തും ഇന്ത്യ സമ്മര്‍ദം ചെലുത്തിയില്ലെങ്കില്‍ വീണ്ടും ഒരു തോല്‍വിയിലേക്ക് ഇന്ത്യ എത്തിച്ചേരും. ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയാല്‍ മാത്രമേ ഇനി ഇന്ത്യയ്ക്ക് ഓസീസിനെ പെട്ടെന്ന് തകര്‍ക്കാന്‍ സാധിക്കൂ.

Content Highlight: India VS Australia Fourth Test Update