ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20ക്കാണ് കളമൊരുങ്ങുന്നത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് സൂപ്പര്‍ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്നത്.

ഗ്വാളിയോറില്‍ നടന്ന ആദ്യ മത്സരത്തില്‍ പുറത്തെടുത്ത അതേ ഡോമിനന്‍സ് രണ്ടാം മത്സരത്തിലും പുറത്തെടുത്ത് പരമ്പര വിജയിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. അതേസമയം, പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് ദല്‍ഹിയില്‍ വിജയം അനിവാര്യമാണ്.

ദല്‍ഹിയില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണെ ഒരു കരിയറിലെ സുപ്രധാന നേട്ടം കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ടി-20യില്‍ 500 റണ്‍സ് എന്ന നേട്ടമാണ് മലയാളി താരത്തിന് മുമ്പിലുള്ളത്. സഞ്ജുവിനേക്കാളേറെ ആരാധകരാണ് ഈ നേട്ടത്തിനായി കാത്തിരിക്കുന്നത്.

ടി-20യില്‍ സഞ്ജു

അന്താരാഷ്ട്ര ടി-20യില്‍ ഇതുവരെ ഇന്ത്യക്കായി 31 മത്സരത്തിലാണ് സഞ്ജു കളത്തിലിറങ്ങിയത്. 27 മത്സരത്തില്‍ ബാറ്റുമായി ക്രീസിലെത്തുകയും ചെയ്തു. ഈ മത്സരങ്ങളില്‍ നിന്നുമായി 473 റണ്‍സാണ് സഞ്ജു നേടിയത്.

19.70 ശരാശരിയിലും 132.49 സ്ട്രൈക്ക് റേറ്റിലുമാണ് താരം ടി-20യില്‍ സ്‌കോര്‍ ചെയ്യുന്നത്. രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 77 ആണ്.

2015ലാണ് താരം തന്റെ അരങ്ങേറ്റ അന്താരാഷ്ട്ര ടി-20 മത്സരം കളിക്കുന്നത്. ഹരാരെയില്‍ സിംബാബ്‌വേക്കെതിരെയായിരുന്നു മത്സരം.

എന്നാല്‍ ആദ്യ മത്സരം കളിച്ച സഞ്ജു തന്റെ രണ്ടാം അന്താരാഷ്ട്ര ടി-20 മത്സരത്തിനായി കാത്തിരിക്കേണ്ടി വന്നത് 1637 ദിവസങ്ങളാണ്. ഇക്കാലയളവില്‍ ഇന്ത്യ കളിച്ചതാകട്ടെ 73 മത്സരങ്ങളും!

2020 ജനുവരി പത്തിന് ശ്രീലങ്കക്കെതിരെയായിരുന്നു താരത്തിന്റെ രണ്ടാം അന്താരാഷ്ട്ര ടി-20. പൂനെയിലാണ് മത്സരം അരങ്ങേറിയത്. എന്നാല്‍ ആ മാച്ചില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല.

എന്നാലിപ്പോള്‍ നഷ്ടപ്പെട്ട അവസരങ്ങളെ ഓര്‍ത്ത് സമയം കളയാതെ മുന്നോട്ട് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു.

രണ്ടാം ടി-20

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് ദല്‍ഹിയിലേത്. അഭിഷേക് ശര്‍മയും സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ടോപ് ഓര്‍ഡറില്‍ കൂട്ടിച്ചേര്‍ക്കുന്ന റണ്‍സായിരിക്കും മത്സരത്തിന്റെ വിധിയെഴുതുക.

അതേസമയം, ആദ്യ മത്സരത്തില്‍ കളത്തിലിറക്കിയ അതേ ടീമിനെ തന്നെയായിരിക്കും ഇന്ത്യ രണ്ടാം മത്സരത്തിലും കളത്തിലിറക്കുക. ഒരുപക്ഷേ പരിക്കില്‍ നിന്നും മടങ്ങിയെത്തിയ മായങ്ക് യാദവിന്റെ വര്‍ക് ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഹര്‍ഷിത് റാണയെ കളത്തിലിറക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല.

ഇന്ത്യന്‍ സ്‌ക്വാഡ്

നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി.

ബംഗ്ലാദേശ് സ്‌ക്വാഡ്

നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), പര്‍വേസ് ഹൊസൈന്‍ എമോണ്‍, തന്‍സിദ് ഹസന്‍, തൗഹിദ് ഹൃദോയ്, മഹ്‌മദുള്ള, മെഹ്ദി ഹസന്‍ മിറാസ്, റിഷാദ് ഹൊസൈന്‍, ജാകിര്‍ അലി (വിക്കറ്റ് കീപ്പര്‍), ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, റാകിബുള്‍ ഹസന്‍, ഷോരിഫുള്‍ ഇസ്‌ലാം, തന്‍സിദ് ഹസന്‍ സാകിബ്, താസ്‌കിന്‍ അഹമ്മദ്.

 

Content highlight: IND vs BAN 2nd Test: Sanju Samson need 27 runs to complete 500 T20I runs