ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥ ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ് ഇന്ത്യയില്‍ ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിക്കും. നവംബര്‍ 10നാണ് പുസ്തകം പുറത്തിറങ്ങുക.

അന്താരാഷ്ട്ര തലത്തില്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന്റെ തന്നെ ആഗോള വിഭാഗമായ ആല്‍ഫ്രഡ് എ. നോഫ് ആണ് പ്രസിദ്ധീകരിക്കുക.

ഇന്ത്യന്‍ പതിപ്പ് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയുമായുണ്ടായിരുന്ന ധാരണ മുന്നോട്ടുപോകാതിരുന്നതിന് പിന്നാലെയാണ് ഹാര്‍പ്പര്‍ കോളിന്‍സ് പ്രസാധകരാകുന്നത്.

പുസ്തകത്തിലെ ചില ഭാഗങ്ങള്‍ തിരുത്തണമെന്ന പെന്‍ഗ്വിന്റെ ആവശ്യം സോണിയാ ഗാന്ധി തള്ളിയതിനെ തുടര്‍ന്നാണ് ഇരു വിഭാഗവും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ തര്‍ക്കത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് പെന്‍ഗ്വിന്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സോണിയ ഗാന്ധിയുടെ ബാല്യകാലം, രാജീവ് ഗാന്ധിയുമായുള്ള വിവാഹം, ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധങ്ങള്‍, തുടര്‍ന്ന് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം, കോണ്‍ഗ്രസ് അധ്യക്ഷയായ കാലഘട്ടം, 2004ല്‍ പ്രധാനമന്ത്രി പദം നിരസിച്ച തീരുമാനം എന്നിവ ഉള്‍പ്പെടെ വ്യക്തിജീവിതത്തെയും ഇന്ത്യന്‍ രാഷ്ട്രീയത്തെയും ആസ്പദമാക്കിയുള്ള അനുഭവങ്ങളാണ് ആത്മകഥയില്‍ പറയുന്നത്.

Content Highlights: HarperCollins to publish Sonia Gandhi’s ‘Belonging’