ഹൈദരാബാദ്: വിപ്ലവ ഗായകനും മുന്‍ നക്‌സലൈറ്റുമായ ഗദ്ദര്‍ അന്തരിച്ചു. 77 വയസായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുമ്മാടി വിത്തല്‍ റാവോ എന്നാണ് യഥാര്‍ത്ഥ പേര്. എന്നാല്‍ സ്‌റ്റേജ് നാമമായ ഗദ്ദര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ശസ്ത്രക്രിയക്കായിട്ടായിരുന്നു ഗദ്ദറിനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് ശസ്ത്രക്രിയക്കിടെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നു.

1980ല്‍ ഗദ്ദര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (മാര്‍ക്‌സിറ്റ്-ലെനിനിസ്റ്റ്) അംഗമായി. സംഘടനയുടെ സാംസ്‌കാരിക വിഭാഗമായ ജനനാട്യ മണ്ഡലിയുടെ സ്ഥാപകനായിരുന്നു. തെലങ്കാനയെ പ്രത്യേക സംസ്ഥാനമാക്കണമെന്ന ആവശ്യത്തെ അദ്ദേഹം പിന്തുണച്ചിരുന്നു. 2010 വരെ നക്‌സലേറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 2017 ല്‍ മാവോയിസ്റ്റുകളുമായുള്ള ബന്ധം വിഛേദിച്ചു. വോട്ടെടുപ്പ് ഒരു നിരര്‍ത്ഥകമായ തീരുമാനമാണെന്ന് വിശ്വസിച്ച അദ്ദേഹം 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു. ഗദ്ദര്‍ പ്രജ പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപനം നടത്തിയിരുന്നു.  1997ല്‍ വധശ്രമത്തെ അതിജീവിച്ചിരുന്നു.

Content Highlights: Gaddar passed away