പത്തനംതിട്ട: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍  ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട തിരുവല്ലയിലെ ജെ. ജയനെതിരെയാണ് തിരുവല്ലയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

തൃശൂര്‍ കൊരട്ടി സ്വദേശിയും ഇന്ത്യന്‍ നേവിയിലെ റിട്ട. ഉദ്യോഗസ്ഥനുമായ മോഹന്‍ദാസിന്റെ ചിത്രം ഉപയോഗിച്ചാണ് ഋഷിരാജ് സിങ്ങെന്ന പേരില്‍ വ്യാജ പ്രചരണം നടത്തിയത്. “ഡി.ജി.പി ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിച്ചിരുന്നത്.

സംഭവത്തില്‍ ഋഷിരാജ് സിങ് ഡി.ജി.പിയക്ക് പരാതി നല്‍കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ രൂപസാദൃശ്യമുള്ള ചിത്രം ഉപയോഗിച്ചുള്ള വ്യാജ പ്രചരണം ദുരുദ്ദേശത്തോടെ ഉള്ളതാണെന്നും ഇത് പോസ്റ്റ് ചെയതവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞിരുന്നു.