കൊച്ചി: ചൈനയില്‍ നിന്നും എറണാകുളത്ത് എത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ പിതാവ് മരിച്ചു. ചൈനയില്‍ നിന്നെത്തി പത്ത് ദിസവമായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിയുടെ പിതാവാണ് മരിച്ചത്.

എറണാകുളത്ത് വെച്ചാണ് മരണം നടന്നത്. അതേസമയം ഇവര്‍ തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

എന്നാല്‍ മുന്‍കരുതല്‍ നടപടിയെന്നോണം ശവസംസ്‌ക്കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രോട്ടോക്കോള്‍ പ്രകാരം നടത്താനാണ് സര്‍ക്കാരിന്റെ ആലോചന.

കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ നിലവില്‍ 32 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. കളമശേരിയില്‍ 25 പേരും മൂവാറ്റുപുഴയില്‍ ഏഴ് പേരുമാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളത് 680 പേരാണ്.

57 വയസുള്ള ലണ്ടന്‍ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. ഇയാളുടെ ഭാര്യയും കളമശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ഈ മാസം ആറാം തിയതിയാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ രണ്ട് ദിവസം താമസിക്കുകയും എട്ടാം തിയതി തൃശൂരിലേക്ക് പോവുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ