
ന്യൂദല്‍ഹി: നരേന്ദ്രമേദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ ഏറെ ചര്‍ച്ചയായ വിവാദമായിരുന്നു അദ്ദേഹത്തിന്റെ ബിരുദത്തെ കുറിച്ചുള്ളത്. മോദിയുടേത് വ്യാജ സര്‍ട്ടിഫിക്കാറ്റാണെന്നായിരുന്നു പ്രധാന ആരോപണം. ഇപ്പോഴിതാ ആ ആരോപണത്തെ കൂടുതല്‍ ചൂടു പിടിപ്പിക്കാന്‍ തക്കതായ പുതിയ വാര്‍ത്തകളാണ് ലഭ്യമാകുന്നത്.
മോദി പാസ്സായെന്നു പറയുന്ന കാലത്തെ ഒരു വിദ്യാര്‍ത്ഥിയുടേയും രേഖ കയ്യിലില്ലെന്നാണ് ദല്‍ഹി സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം പറയുന്നത്. പ്രമുഖ ന്യൂസ് ഏജന്‍സിയായ ഐ.എ.എന്‍.എസിന്റെ റിപ്പോര്‍ട്ടര്‍ നല്കിയ വിവരാകാശ അപേക്ഷയിലാണ് സര്‍വ്വകലാശാലയുടെ മറുപടി.
താങ്കള്‍ ആവശ്യപ്പെടുന്ന കാലത്തെ വിവരം ഇവിടെയില്ലെന്നായിരുന്നു മറുപടി. മോദി പഠിച്ചിരുന്ന കാലത്തെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലം, പേര്, റോള്‍ നമ്പര്‍, മാതാപിതാക്കളുടെ പേര് എന്നിവയും ചോദിച്ചിരുന്നു.
1978 ലാണ് മോദി ബിരുദം നേടിയാതായി ബി.ജെ.പി അവകാശപ്പെടുന്നത്.
നേരത്തെ മോദിയുടെ ബിരുദത്തെ കുറിച്ച് വിവരാവകാശം നല്കിയ വ്യക്തിയ്ക്ക് മറുപടി നല്‍കാതിരുന്നതിന് വിവരാവകാശ കമ്മീഷണറായിരുന്ന ശ്രീധര്‍ ആചാര്യലു 2500 രൂപ പിഴ വധിച്ചിരുന്നു.
ഇതേ സംഭവത്തില്‍ പിന്നീട് ശ്രീധര്‍ ആചാര്യലൂവിനെ തല്‍സ്ഥാനത്തുനിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
