ന്യൂദല്‍ഹി: ദല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിടയാക്കിയ സംഭവത്തിന് പിന്നാലെ ബസ് യാത്രക്കാരുടെ സുരക്ഷ ശക്തമാക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി ഗതാഗതവകുപ്പ്.

ദല്‍ഹിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ ബസുകളിലും പ്രവര്‍ത്തനക്ഷമമായ പാനിക് ബട്ടണ്‍, സി.സി.ടി.വി ക്യാമറ, വാഹന ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനം എന്നിവ ഉറപ്പാക്കണമെന്ന് ഗതാഗത വകുപ്പ് നിര്‍ദേശിച്ചു.

ബസുകളിലെ ജനലുകളില്‍ കര്‍ട്ടനുകളും ടിന്റഡ് ഫിലിമുകളും ഉപയോഗിക്കുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

യാത്രക്കാരുടെ സുരക്ഷാ നിരീക്ഷണത്തിന് തടസമാകുന്ന തരത്തില്‍ ബസിന്റെ അകത്തളങ്ങള്‍ മറയ്ക്കുന്നത് അനുവദിക്കില്ലെന്നും നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ നിര്‍ദേശപ്രകാരം എല്ലാ ബസുകളിലും ഗതാഗതവകുപ്പിന്റെ നിര്‍ദേശപ്രകാരമുള്ള കാര്യങ്ങള്‍ ഉടനടി നടപ്പിലാക്കാനും ബസ് ജീവനക്കാര്‍ക്ക് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച ബോധവത്കരണം നല്‍കാനും ഗതാഗതവകുപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രേറ്റര്‍ നോയിഡയില്‍ ഓഗസ്റ്റ് നാലിനാണ് 16 വയസുകാരിയെ ഓടുന്ന സ്ലീപ്പര്‍ ബസില്‍ നിന്ന് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ ബസിലെ സുരക്ഷാ സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയും നിയമങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചകളും ഗതാഗതവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ പൊതുഗതാഗതം ഉറപ്പാക്കുകയാണ് പുതിയ നടപടികളുടെ ലക്ഷ്യമെന്ന് ദല്‍ഹി ഗതാഗത വകുപ്പ് വ്യക്തമാക്കി.

Content Highlights: Delhi bus gang-rape: Buses no longer allowed to have curtains; panic buttons and CCTV cameras made mandatory—Transport Department tightens regulations.