തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ അകപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കാന്‍ മേയ് മാസം വരെ കാത്തിരിക്കേണ്ടിവരുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.

ലോക്ക്ഡൗണിന് ശേഷം എല്ലാവരെയും ഉടനെ നാട്ടിലെത്തിച്ചാന്‍ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വിമാനം ചാര്‍ട്ടര്‍ ചെയ്ത് എത്താന്‍ വിദേശത്തെ മലയാളി സംഘങ്ങളും ജോര്‍ദാനില്‍ കുടുങ്ങിയ സിനിമ സംഘവും മോള്‍ഡോവയിലെ വിദ്യാര്‍ഥികളും അടക്കമുള്ളവര്‍ താല്‍പര്യം അറിയിച്ചിരുന്നെന്നും സ്ഥിതി മെച്ചപ്പെടുമ്പോള്‍ എല്ലാവരെയും തിരികെ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ പ്രവാസി മലയാളികളില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കി നാട്ടിലേക്ക് എത്തിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. യു.എ.ഇയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഏറ്റെടുത്ത് അവിടത്തെ സര്‍ക്കാരിന്റെ അനുവാദത്തോടെ ക്വാറന്‍ൈറന്‍ സൗകര്യം ഒരുക്കുമെന്നും വിദേശത്തെ ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എംബസികള്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങിയ സംഘം രൂപീകരിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.