ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ലോക്ഡൗണ്‍ എപ്പോള്‍ അവസാനിക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഒപ്പം കൊവിഡ് കാരണം തകര്‍ന്ന സമ്പദ് വ്യവസ്ഥയെ എങ്ങനെ തിരിച്ചു പിടിക്കുമെന്നതിനുള്ള രൂപരേഖയും വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ആവശ്യമുന്നയിച്ചത്.

ഇതിനൊപ്പം ഇതര സംസ്ഥാനങ്ങളില്‍ തൊഴിലാളികളെ തിരികെ കൊണ്ടു വരുന്ന കാര്യത്തില്‍ മനുഷ്യത്വവും അനുകമ്പയും കാണിച്ചില്ലെന്നും കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.

‘ ഇതര സംസ്ഥാന തൊഴിലാളികളെ ഭക്ഷണസൗകര്യത്തോടൊപ്പം സാനിറ്റൈസ് ചെയ്ത ട്രെയിനുകളില്‍ വീടുകളിലെത്തിക്കാന്‍ ഞങ്ങള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു,’ സുര്‍ജേവാല പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടിയത്. ഗ്രീന്‍ സോണുകളിലുള്ള ജില്ലകള്‍ക്ക് ചില ഇളവുകള്‍ നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. അതേസമയം റെഡ് സോണിലുള്ള ജില്ലകള്‍ക്ക് അവശ്യസേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.