Nisamകൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവെച്ചു. തനിക്കെതിരെ കാപ്പ നിയമം ചുമത്തിയതിനെ ചോദ്യം ചെയ്ത് നിസാം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കഴിഞ്ഞ മാര്‍ച്ചിലാണ് തൃശൂര്‍ ജില്ലാ കലക്ടറായ എ.എസ് ജയയാണ് നിസാമിനെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

കേരളത്തില്‍ നിസാമിന്റെ പേരിലുള്ള കേസുകള്‍ കാപ്പ ചുമത്താന്‍ പര്യാപ്തമല്ലാത്തത് കൊണ്ട് ബാംഗ്ലൂരിലേത് ഉള്‍പ്പടെയുള്ള പതിമൂന്നോളം കേസുകള്‍ ഉള്‍പ്പെടുത്തിയാണ് നിസാമിനെതിരെ കേസ് ചുമത്തിയത്. കാപ്പ ചുമത്തിയതിനാല്‍ നിസാമിന് ജാമ്യം ലഭിക്കുകയില്ല. നിസാമിന് മേല്‍ കാപ്പ ചുമത്തുന്നത് സംബന്ധിച്ച് കലക്ടര്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിസാം മൃഗീയമായി കൊലപ്പെടുത്തിയത്. ജനുവരി 29ന് ഗേറ്റ് തുറക്കാന്‍ വൈകിയെന്നാരോപിച്ച് നിസാം ചന്ദ്രബോസിനെ മര്‍ദ്ദിക്കുകയും കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ചന്ദ്രബോസിന്റെ ഇടുപ്പെല്ലും നട്ടെല്ലും തകര്‍ന്നിരുന്നു. അത്യാസന്നനിലയിലായ ചന്ദ്രബോസ് ആഴ്ച്ചകള്‍ക്ക് ശേഷം ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.