[share]

[] കോട്ടയം: അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെലുമായുള്ള അഭിമുഖം അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഡി സി ബുക്‌സ് ശാഖയ്ക്കും പ്രസാധകന്‍ രവി ഡി സിയ്ക്കും നേരെ ആക്രമണം. കഴിഞ്ഞ ദിവസം കോട്ടയം ഗുഡ്‌ഷെപ്പേര്‍ഡ് റോഡിലെ ഡി സി ബുക്‌സ് ഹെറിറ്റേജ് ശാഖയില്‍ ആക്രമണം നടത്തിയ സംഘം രാത്രി  രവി ഡി.സിയുടെ വീടിനുനേര്‍ക്ക് കല്ലെറിയുകയും ചെയ്തു.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് ഗെയ്ല്‍ ട്രഡ്‌വെലുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ച പുസ്‌കതത്തിനെതിരെയാണ് ആക്രമണം ഉണ്ടായത്. ഡി.സി ബുക്‌സിന്റെ ശാഖയിലെത്തിയ മൂന്ന് യുവാക്കള്‍ പുസ്തകം വലിച്ചുകീറുകയും അമൃതാനന്ദമയീ അമ്മയ്‌ക്കെതിരെയുള്ള അപവാദപ്രചരണങ്ങളില്‍ നിന്ന് ഡി സി ബുക്‌സ് പിന്മാറുക എന്നെഴുതിയ പോസ്റ്റര്‍ പതിയക്കുകയും ചെയ്തു. ഇവര്‍ സംഭവസ്ഥലത്ത് കാവിക്കൊടി ഇടുകയും ചെയ്തു. പുസ്തക ഷെല്‍ഫുകള്‍ തട്ടിമറിച്ച സംഘം ഡി.സി ബുക്‌സ് ജീവക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് കോട്ടയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു സംഘടന പുസ്തകത്തിനെതിരെ തിരിഞ്ഞെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും സംഘടനയുടെ പേരുപറഞ്ഞ് ചില സാമൂഹ്യവിരുദ്ധര്‍ നടത്തിയ അഴിഞ്ഞാട്ടമാണിതെന്നും ആയുധങ്ങള്‍ ഉപേക്ഷിച്ച് ആശയങ്ങളുമായി കടന്നുവരാന്‍ അവരോട് അഭ്യര്‍ത്ഥിയ്ക്കുകയാണെന്നും ഡി.സി ബുക്‌സ് അധികൃര്‍ പറഞ്ഞു.

ഇതിന് മുന്‍പും വിവാദത്തിനിടയാക്കിയ പല പുസ്തകങ്ങളും ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും പുസ്തകങ്ങളൊന്നും നശിപ്പിക്കപ്പെട്ടിരുന്നില്ല. 1978ല്‍ പ്രസിദ്ധീകരിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് ആയിരുന്ന എം.ഒ മത്തായിയുടെ നെഹ്‌റു യുഗസ്മരണകള്‍ എന്ന പുസ്തകം ഒരുപാട് വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.

യേശുക്രിസ്തുവിനെ വേറിട്ട കാഴ്ചപ്പാടില്‍ അവതരിപ്പിച്ചതിന്റെ പേരില്‍ ലോകമെങ്ങും വിവാദത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ ഡാവിഞ്ചികോഡ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത് ഡി.സി ബുക്‌സ് ആയിരുന്നു. കന്യാസ്ത്രീമഠങ്ങളില്‍ നടക്കുന്ന കാണാക്കഥകള്‍ പുറംലോകത്തെ അറിയിച്ച സിസ്റ്റര്‍ ജെസ്മിയുടെ ആമേന്‍ ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും പുസ്തകം നശിപ്പിക്കാന്‍ ആരും തുനിഞ്ഞിരുന്നില്ല. ഇസ്ലാം മതത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കെതിരെ പ്രതികരിച്ച ഹമീദ് ചേന്ദമംഗലൂര്‍, എം.എന്‍.കാരശേരി തുടങ്ങിയവരുടെ പുസ്തകങ്ങളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ ജീസസ് ലിവ്ഡ് ഇന്‍ ഇന്ത്യ എന്ന വിവാദപുസ്തകം യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്ന പേരില്‍ തര്‍ജ്ജമ ചെയ്തപ്പോഴും, ടിപി വധത്തിന്റെ നാള്‍വഴികള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുസ്തകമാക്കിയപ്പോഴും പുസ്തകങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന ആശയത്തോട് യോജിപ്പോ വിയോജിപ്പോ പ്രകടിപ്പിക്കുകയല്ലാതെ അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ ആരും മുന്നോട്ടുവന്നിരുന്നില്ലെന്നാണ് ഡി.സി ബുക്‌സ് അധികൃതര്‍ പറയുന്നത്.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പുസ്തകമാണ് അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യയും ഓസ്‌ട്രേലിയക്കാരിയുമായ ഗെയ്ല്‍ ട്രെഡ്‌വെല്‍ എഴുതിയ ഹോളി ഹെല്‍ എന്ന പുസ്തകം. മഠത്തിനെതിരെയുള്ള ഗുരുതര പരാമര്‍ശങ്ങളെ തുടര്‍ന്ന് ഗെയ്‌ലിനെതിരെയും അവരുടെ വെളിപ്പെടുത്തലുകള്‍ പുറത്ത് കൊണ്ടുവന്ന മാധ്യമങ്ങള്‍ക്കെതിരെയും നിയമ നടപടികളും ഉണ്ടായിരുന്നു.