മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് അഞ്ജലി മേനോന്‍. 2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരു എന്ന ചിത്രത്തിലൂടെയാണ് അവര്‍ സംവിധായികയായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിന്റെ തിരക്കഥയൊരുക്കിയത് അഞ്ജലിയായിരുന്നു. പിന്നീട് ബാംഗ്ലൂര്‍ ഡേയ്സ്, കൂടെ, വണ്‍ഡര്‍ വുമണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

ഇപ്പോള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സ്ത്രീപക്ഷ സിനിമകള്‍ക്ക് ഓഡിയന്‍സ് ഇല്ലാത്തതിനെ കുറിച്ച് സംസാരിക്കുകയാണ് അഞ്ജലി.
‘സ്ത്രീപക്ഷ സിനിമകള്‍ വരുന്നു. സ്ത്രീകളുള്ള സിനിമ വരുന്നു. സ്ത്രീകള്‍ എടുക്കുന്ന സിനിമ വരുന്നു. പക്ഷേ തിയേറ്ററില്‍ ഓടുന്നില്ല. ആരും കാണുന്നില്ല. എത്ര സ്ത്രീകള്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ പോയിട്ട് പടം കാണുന്നുണ്ട്. അത് അവര്‍, ചെയ്യുകയാണെങ്കില്‍ എത്ര വ്യത്യാസം വരും. കൂടുതല്‍ സ്ത്രീപക്ഷ സിനിമ ഉണ്ടാകണമെങ്കില്‍ അവര്‍ക്ക് ആവശ്യം വേണ്ടേ അങ്ങനെയൊരു സിനിമ.

ആദ്യമേ പോയി കാണുകയാണെങ്കില്‍ ഒരാഴ്ച്ച സിനിമ തിയേറ്ററില്‍ നില്‍ക്കും. ഇതിന്റെ ഒരു ഡയനാമിക്‌സ്  അങ്ങനെയാണ്. ഒരു മൂന്ന് ദിവസം സിനിമ ഓടിയിട്ടില്ലെങ്കില്‍ അത് തിയേറ്ററില്‍ നിന്ന് പോകും. ഞായറാഴ്ച്ച കഴിഞ്ഞിട്ട് സിനിമ കാണണമെങ്കില്‍, സിനിമ തീയേറ്ററില്‍ ഉണ്ടാകണ്ടേ. ഇന്‍ഡസ്ട്രിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം എന്നത് ഓഡിയന്‍സ് കൂടെയാണ്. ഈ പറയുന്ന കാര്യങ്ങളിലൊക്കെ ഓഡിയന്‍സിനും ഒരു റോള്‍ ഉണ്ട്,’ അഞ്ജലി മേനോന്‍ പറയുന്നു.

താന്‍ തന്റെ ജെന്‍ഡറിനെ ഫോര്‍ഗ്രൗണ്ട് ചെയ്ത് നില്‍ക്കുന്നയാളല്ലെന്നും താന്‍ ഒരു സ്ത്രീയാണ് അതുകൊണ്ട് ഇങ്ങനെ ചെയ്യാം എന്ന് വിചാരിച്ചല്ല സിനിമകള്‍ ചെയ്യുന്നതെന്നും അവര്‍ പറയുന്നു. ജെന്‍ഡര്‍ സിനിമയുടെ ഒരു പാര്‍ട്ട് മാത്രമാണെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു. സ്ത്രീ സംവിധായിക എന്ന ടാഗിനോട് പ്രശ്‌നമുണ്ടോ എന്ന ചോദ്യത്തിന് പ്രശ്‌നം ഉണ്ടെന്നായിരുന്നു അഞ്ജലിയുടെ മറുപടി.

Content highlight:  Anjali Menon talks  about the lack of audience for women-oriented films