മുംബൈ: കഴിഞ്ഞ വര്‍ഷം ബോളിവുഡിനെ പിടിച്ച് കുലുക്കിയ മീടു ആരോപണങ്ങളില്‍ താന്‍ ഞെട്ടിപ്പോയെന്ന് ബോളിവുഡ് നായകന്‍ അജയ് ദേവ്ഗണ്‍. ഇന്ത്യന്‍ സിനിമയിലെ പ്രശസ്തരാണ് മീടുവില്‍ കുടുങ്ങിയതെന്നും ഇവര്‍ക്കെതിരെ നിയമം നല്‍കുന്ന ഏറ്റവും വലിയ ശിക്ഷ നല്‍കണമെന്നും അജയ് ഗേവ്ഗണ്‍ പ്രതികരിച്ചു.

സംവിധായകരായ രാജ്കുമാര്‍ ഹിറാനി, സുഭാഷ് ഗായ്, സാജിദ് ഖാന്‍, വികാസ് ബല്‍, രജത് കപൂര്‍ എന്നിവരും നടന്‍മാരായ അലോക് നാഥ്, നാനപടേക്കര്‍, ഗായകന്‍ കൈലാഷ് ഖേര്‍, എന്നിവരാണ് മീടു മൂവ്‌മെന്റില്‍ കുടുങ്ങിയവരില്‍ പ്രമുഖര്‍. നാന പടേക്കറിനെതിരെ ആരോപണമുയര്‍ത്തിയ തനുശ്രീയാണ് മീടുവിന് ബോളിവുഡില്‍ തുടക്കമിട്ടത്.

ALSO READ: ശിവഗിരിയില്‍ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചത് ഹൈന്ദവ ശാസ്ത്രമനുസരിച്ചെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

“”ചിലര്‍ സ്ത്രീകളോട് മോശമായാണ് പെരുമാറുന്നത്. എന്ന് കരുതി എല്ലാവരും അതുപോലെയല്ല. ചിലപേരുകള്‍ എന്നെ ഞെട്ടിച്ചു. ഈ വിഷയത്തില്‍ ഒരു വിശദീകരണം നല്‍കാന്‍ എനിക്കാകില്ല. കാരണം ഒരാള്‍ കുറ്റകാരനാണോ അല്ലയോ എന്ന് വിധി പറയാന്‍ ഞാന്‍ വളര്‍ന്നട്ടില്ല””- ദേവ്ഗണ്‍ പി.ടി.ഐയോട് പറഞ്ഞു.

നേരത്തെ മിടൂ മൂവ്‌മെന്റിനെ പിന്തുണച്ച് അജയ് രംഗത്ത് എത്തിയിരുന്നു. തുറന്നു പറച്ചിലുകള്‍ നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പുതുതലമുറ മോശം പ്രവണതകളെ അംഗീകരിക്കില്ലെന്ന് പറഞ്ഞ ദേവ്ഗണ്‍ മാറ്റങ്ങള്‍ക്കനുസരിച്ച് പഴയ തലമുറ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും കൂട്ടിച്ചേര്‍ത്തു.