ന്യൂദല്‍ഹി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇതിന് വേണ്ട് നടപടിക്രമങ്ങള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. ടൈസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും വില്‍ക്കാനൊരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.

എയര്‍ ഇന്ത്യ വില്‍ക്കുന്നതിനായി അന്താരാഷ്ട്ര റോഡ് ഷോകളില്‍ നിക്ഷേപകര്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചുവെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. നേരത്തെ നിക്ഷേപകര്‍ ഇത്തരത്തിലല്ല പ്രതികരിച്ചിരുന്നതെന്നും നഷ്ടത്തിലായ എയര്‍ ഇന്ത്യ നേരത്തെ വില്‍ക്കാതിരുന്നത് നിക്ഷേപകരുടെ താല്‍പര്യകുറവ് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ സമയത്ത് നിര്‍ദേശങ്ങളും പദ്ധതികളും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.