[] സംസ്ഥാനത്ത് ഏറ്റവും മികച്ച ഭൂരിപക്ഷത്തിന് വിജയിച്ചിരിക്കുന്നത് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി ഇ. അഹമ്മദാണ്. 1,94,739 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയിരിക്കുന്നത്.

ഇ.അഹമ്മദിനെതിരെ ആദ്യഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്നുവന്ന വിമതശബ്ദങ്ങള്‍ ഒരുവേള അദ്ദേഹത്തിന് ഭീഷണിയാകുമെന്ന് കരുതിയ പാര്‍ട്ടി നേതൃത്വം എല്ലാ പഴുതുകളുമടച്ചുള്ള പ്രചാരണമായിരുന്നു നടത്തിയത്. 2009ല്‍ അഹമ്മദിന് ലഭിച്ച 1,15,597 വോട്ടിനേക്കാള്‍ 79142 വോട്ട് കൂടുതല്‍.

കേരളത്തില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് വിജയിച്ചിരിക്കുന്നത് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ്. വടകരയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി എ.എന്‍.ഷംസീറിനെ മൂവായിരത്തോളം വോട്ടിന്റെ ആകെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ 56186 വോട്ടിനാണ് വടകരയില്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ജയിച്ചത്.

വയനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ഐ.ഷാനവാസിന് 20870 വോട്ടിന്റെ ലീഡേ ലഭിച്ചുള്ളൂ. 2009ല്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഒന്നര ലക്ഷത്തിലേറെ ഉണ്ടായിരുന്നു. 2009ല്‍ ആയിരത്തിലേറെ വോട്ടിനുമാത്രം വിജയിച്ച പാലക്കാട്ട് സി.പി.എം. സ്ഥാനാര്‍ത്ഥി എം.ബി.രാജേഷ് ഇത്തവണ എം. പി.വീരേന്ദ്രകുമാറിനെ 1,05323 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്.