ദുബൈ: ഈദുല്‍ ഫിത്തര്‍ അവധി ദിനങ്ങളില്‍ കര-നാവിക-വ്യോമ മാര്‍ഗങ്ങളിലൂടെ ദുബായിലേയ്ക്ക് വരികയും പോവുകയും ചെയ്തത് 1.3 മില്യണ്‍ യാത്രക്കാരാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. കഴിഞ്ഞ മാസം 30 മുതല്‍ ഈ മാസം 8 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും അധികം ജനങ്ങള്‍ യാത്രചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ ഈദ് അവധി യില്‍ ദുബൈയിലെത്തിയ ജനങ്ങളെക്കാള്‍ 38 ശതമാനം അധികം യാത്രക്കാരുടെ സന്ദര്‍ശന പ്രവാഹമാണ് ഈ വര്‍ഷം ഉണ്ടായത്. ആഘോഷങ്ങളുടെ നാടായ ദുബായിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈദ് ആഘോഷിക്കാന്‍ എത്തിയവരെ മികച്ച രീതിയിലാണ് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അധികൃതര്‍ സ്വാഗതം ചെയ്തത്.

ഈ കാലയളവില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും ലളിതമായി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ കഴിയുന്ന ദുബായ് എയര്‍പോര്‍ട്ടിലെ സ്മാര്‍ട്ട് ഗേറ്റ് വഴി നടപടികള്‍ പൂര്‍ത്തികരിച്ചത് 352,306 യാത്രക്കാരാണ്. ദുബായ് രാജ്യാന്തര എയര്‍പോര്‍ട്ടിലുള്ള 122 സ്മാര്‍ട്ട് ഗേറ്റിലൂടെയാണ് ഇവര്‍ നടപടികള്‍ പൂര്‍ത്തികരിച്ചത്.

ഈ സമയം തന്നെ വകുപ്പ് 253,000 എന്‍ട്രി ,ആന്‍ഡ് റസിഡന്റ് പെര്‍മിറ്റുകള്‍ അനുവദിക്കുകയും ചെയ്തു. ജിഡിആര്‍എഫ്എ ദുബൈയുടെ സേവന -വിവരങ്ങള്‍ അന്വേഷിച്ചു. അമര്‍ കസ്റ്റമര്‍ ഹാപ്പിനസ് കാള്‍ സെന്റെറിലേക്ക് 12,500 കോളുകളാണ് വന്നതെന്നും അധിക്യതര്‍ അറിയിച്ചു. 8005111 എന്നതാണ് വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍.

അവധി ദിനങ്ങളിലെ യാത്രക്കാര്‍ക്ക് മികവാര്‍ന്ന രീതിയിലും വേഗത്തിലുമാണ് സേവനങ്ങള്‍ നല്‍കിയതെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി അറിയിച്ചു. ഈ കാലയളവില്‍ സന്ദര്‍ശകരുടെ ഒഴുക്കു കണക്കിലെടുത്ത് എമിഗ്രേഷന്‍ വകുപ്പ് വിപുലമായ സേവന സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. അത്യാധുനിക സ്മാര്‍ട്ട് സൗകര്യങ്ങളും മറ്റും മുന്‍കൂട്ടി തന്നെ വകുപ്പ് വിമാനത്താവളത്തില്‍ തയ്യാറാക്കി.

ഈ ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ നിജസ്ഥിതി അറിയാനും ഈദ് ആശംസകള്‍ നേരാരുവാനും ഒന്ന്, രണ്ട്, മൂന്ന് ടെര്‍മിനലുകളില്‍ ഈദിന്റെ ഒന്നാം ദിവസം അല്‍ മറിയും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി. അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഭാഗങ്ങളില്‍ എത്തിയ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി യാത്രക്കാരോട് കുശലന്വേഷണം നടത്തുകയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചേദിച്ചറിയുകയും ചെയ്തു.

ഉപമേധാവി മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂറും മറ്റു ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഹത്തയിലെ അതിര്‍ത്തിയിലും മേജര്‍ ജനറല്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തി.ഈദ് അവധി ദിനങ്ങളില്‍ ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ട് മൂന്നിലെ അറൈവല്‍ ഭാഗത്തെ സേവന ഓഫീസ് എല്ലാം ദിവസം 24 മണിക്കൂറും പ്രവര്‍ത്തിച്ചു.