ന്യൂയോര്‍ക്ക് : ദക്ഷിണേഷ്യയിലെ എഴുപത് ശതമാനം കുഞ്ഞുങ്ങളും വായുമലിനീകരണത്തിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കുന്നവരാണ് എന്ന് വ്യക്തമാക്കുന്ന യുനിസെഫ് റിപ്പോര്‍ട്ട് പുറത്ത്.

സുരക്ഷിതമായ പരിധിക്കുമപ്പുറമാണ് മലിനീകരണത്തിന്റെ തോത് നിലനില്‍ക്കുന്നതെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

സുരക്ഷിതമായ പരിധിക്കുമപ്പുറത്തുള്ള വായുവാണ് ലോകത്തിലെ 70 ശതമാനം വരുന്ന കുഞ്ഞുങ്ങളും ശ്വസിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

മാത്രമല്ല ലോകത്തിലെ മൊത്തം കുട്ടികളുടെ എണ്ണം 17 മില്യണ്‍ ആണ്. ഇതില്‍ 12.2 മില്യണ്‍ കുട്ടികളും ദക്ഷിണേഷ്യയില്‍ ഉള്ളവരാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


Dont Miss സ്വന്തമായി കാറുളളവര്‍ക്ക് എല്‍.പി.ജി സബ്സിഡി നിര്‍ത്തലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍


വായു മലീകരണം കുഞ്ഞുങ്ങളില്‍ സാരമായി ബാധിക്കുമെന്നാണ് കണ്ടത്തിയിരിക്കുന്നത്. ശ്വാസകോശത്തിന്റെ വികാസത്തെയും കുടാതെ അവരുടെ വളര്‍ന്നുവരുന്ന മസ്തിഷ്‌കങ്ങളുടെ വളര്‍ച്ചയേയും മലിന വായുശ്വസനം ബാധിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശിത പരിധിക്കു മുകളിലുള്ള വായു മലിനീകരണ നില കുട്ടികള്‍ക്ക് ദോഷകരമാണ്. ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളുടെയും ജീവിതത്തിലെ ആദ്യ 1000 ദിവസങ്ങളില്‍ മസ്തിഷ്‌ക വികസനം നിര്‍ണായകമാണെന്ന് യൂനിസെഫ് ഊന്നിപ്പറയുന്നു.

ലോകത്തെ ഏറ്റവും മലിനീകരണ നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന ദല്‍ഹിയിലും സമീപപ്രദേശങ്ങളിലും വായു ഗുണനിലവാരം ഗുരുതരവും അപകടകരവുമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര സ്മോഗ് ദിനം പ്രഖ്യാപിച്ചു. ഡിസംബര്‍ 5 ന് ലണ്ടന്‍ ഗ്രേറ്റ് സ്മോഗ് വാര്‍ഷികം കൂടിയാണ്. 1952 ല്‍ 10,000 മില്യണ്‍ ആളുകള്‍ ലണ്ടനില്‍ മലിനവായു ശ്വസിച്ച് മരിച്ചിരുന്നു. ഇതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഗ്രേറ്റ് സ്മോക്ക് ദിനം ആചരിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ദല്‍ഹിയില്‍ ഏറ്റവും മോശം നിലവാരമുള്ള കാലാവസ്ഥയാണ് അനുഭവപ്പെട്ടതെന്നാണ് സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബോര്‍ഡിന്റെ ഇന്‍ഡക്സില്‍ 378 ഗുണനിലവാര സൂചികയാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ മലിനീകരണത്തിന്റെ തോത് ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്ന വിവരമാണ് നല്‍കുന്നത്. ഇത് ആശങ്കയുണ്ടാക്കുന്ന സ്ഥിതിയിലേക്കാണ് കടന്നുപോകുന്നതെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.