എസ്.ആ.ആര്‍ മൂന്നാം ഘട്ടം: കരട് പട്ടികയില്‍ നിന്ന് ഇതുവരെ ഒഴിവാക്കപ്പെട്ടത് ഒന്നര കോടിയിലധികം വോട്ടര്‍മാര്‍
India
എസ്.ആ.ആര്‍ മൂന്നാം ഘട്ടം: കരട് പട്ടികയില്‍ നിന്ന് ഇതുവരെ ഒഴിവാക്കപ്പെട്ടത് ഒന്നര കോടിയിലധികം വോട്ടര്‍മാര്‍
റെന്വര്‍ പി
Monday, 10th August 2026, 6:35 pm

ന്യൂദല്‍ഹി: രാജ്യത്തെ തീവ്ര വോട്ടര്‍ പട്ടിക പുനപരിശോധനയുടെ (എസ്.ഐ.ആര്‍) മൂന്നാം ഘട്ടത്തിന്റെ കരട് ഭാഗികമായി പ്രസിദ്ധീകരിച്ചപ്പോള്‍ ഇതുവരെ ഒന്നര കോടിയിലധികം വോട്ടര്‍മാരുടെ പേര് പട്ടികയില്‍ നിന്ന് പുറത്തായി. 12 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കരട് വോട്ടര്‍പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചത്. 1.58 കോടി വോട്ടര്‍മാരാണ് ഈ കരട് പട്ടികകളില്‍ നിന്ന് ആകെ പുറത്താക്കപ്പെട്ടത്.

ആകെ 13.77 വോട്ടര്‍മാരായിരുന്നു ഈ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്.ഐ.ആറിന് മുമ്പ് വോട്ടര്‍പട്ടികയിലുണ്ടായിരുന്നത്. എസ്.ഐ.ആറില്‍ 1.58 കോടി പേരെ ഒഴിവാക്കിയതോടെ ഇത് 12.18 കോടിയായി കുറഞ്ഞു. 11.5 ശതമാനമാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍നിന്നുണ്ടായ കുറവ്.

ഈ വര്‍ഷം ജൂണിലാണ് എസ്.ഐ.ആര്‍ മൂന്നാം ഘട്ടം ആംരംഭിച്ചത്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ചണ്ഡിഗഡ്, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ & ദിയു, ഡല്‍ഹി, ഹരിയാന, ജാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ഒഡീഷ, പഞ്ചാബ്, സിക്കിം, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടര്‍പട്ടികകളാണ് മൂന്നാം ഘട്ടത്തില്‍ പരിഷ്‌കരിക്കുന്നത്.

ഇതില്‍ പഞ്ചാബ്, തെലങ്കാന, ദല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ത്രിപുര എന്നിവ ഒഴികെയുള്ള 12 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കരടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. ആറ് സംസ്ഥാനങ്ങളിലും ദേശീയ തലസ്ഥാന പ്രദേശമായ ദല്‍ഹിയിലും ഇനി കരട് പ്രസിദ്ധീകരിക്കാനുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ ഈ കരടുകളും പ്രസിദ്ധീകരിക്കും.

പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികകളില്‍ ആന്ധ്ര പ്രദേശിലാണ് ഈ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ ഒഴിവാക്കിയത്. 44.89 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കി. 4.16 കോടിയായിരുന്നു എസ്.ഐ.ആറിന് മുമ്പ് ആന്ധ്രയിലെ വോട്ടര്‍മാരുടെ എണ്ണം. എസ്.ഐ.ആറിന് ശേഷം ഇത് 3.71 കോടിയായി വര്‍ധിച്ചു. 10.78 ശതമാനമാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്ന കുറവ്.

ദാദ്ര നഗര്‍ ഹവേലി & ദാമന്‍ ദിയുവിലാണ് ഏറ്റവും കൂടുതല്‍ ശതമാനം വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് ഒഴിവായത്. 29.64 ശതമാനം വോട്ടര്‍മാരെയാണ് കേന്ദ്ര ഭരണ പ്രദേശത്തെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. എസ്.ഐ.ആറിന് മുമ്പ് 4.28 ആയിരുന്നു അവിടെ വോട്ടര്‍മാരുടെ എണ്ണം. എസ്.ഐ.ആറിന് ശേഷം 1.26 പേര്‍ പുറത്തായി എണ്ണം 3.01 കോടി ആയി കുറഞ്ഞു.

ഝാര്‍ഘണ്ഡില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് 43.61 ലക്ഷം പേരെയും (16.48%) ഹരിയാനയില്‍ 33.83 ലക്ഷം പേരെയും (16.38%) ഒഡീഷയില്‍ 20.12 ലക്ഷം പേരെയും (6.02%) എസ്.ഐ.ആറില്‍ ഒഴിവാക്കി. ഉത്തരാഘണ്ഡ്- 8.26 ലക്ഷം (10.39%), മേഘാലയ-1.8 ലക്ഷം (7.67%), അരുണാചല്‍ പ്രദേശ് – 1.69 ലക്ഷം (19.09%), മണിപൂര്‍ – 1.58 ലക്ഷം (7.5%), ചണ്ഡീഗഡ് – 66,181 (12.8%), മിസോറാം 46,162 (5.2%), സിക്കിം -37,724 (8.00%) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരുടെ എണ്ണം.

പഞ്ചാബില്‍ ഈ മാസം 13നും തെലങ്കാനയില്‍ 17നും ദല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 24നും കരട് പ്രസിദ്ധീകരിക്കും. നാഗാലാന്‍ഡില്‍ സെപ്തംബര്‍ 20നും ത്രിപുരയില്‍ ഒക്ടോബര്‍ 21നും കരട് പ്രസിദ്ധീകരിക്കും.

രാജ്യത്ത് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച എസ്.ഐ.ആറിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് കോടിയോളം വോട്ടര്‍മാരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 24ന് ബിഹാറിലാണ് എസ്.ഐ.ആര്‍ ആദ്യ ഘട്ടം ആരംഭിച്ചത്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഇത്. ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27ന് എസ്.ഐ.ആറിന്റെ രണ്ടാം ഘട്ടവും പ്രഖ്യാപിച്ചു.

പശ്ചിമ ബംഗാള്‍, കേരളം, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, അസം, രാജസ്ഥാന്‍, ഗുജറാത്ത്, ഗോവ, പുതുച്ചേരി, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലായിരുന്നു എസ്.ഐ.ആര്‍ രണ്ടാം ഘട്ടം. ഈ രണ്ട് ഘട്ടം എസ്.ഐ.ആര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആകെ 5.83 കോടി വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Content Highlight: 1.5 Crore More Voters Deleted in 12 States and Union Territories During SIR Phase 3

 

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.