ഇസ്രത്ത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍: കൊല്ലപ്പെട്ടത് നിരപരാധിയായ പെണ്‍കുട്ടി; ശരദ് പവാര്‍
India
ഇസ്രത്ത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍: കൊല്ലപ്പെട്ടത് നിരപരാധിയായ പെണ്‍കുട്ടി; ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2013, 12:59 pm

താനെ: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍. തീവ്രവാദിയെന്ന് മുദ്രകുത്തി നിരപരാധിയായ പെണ്‍കുട്ടിയെ നരേന്ദ്രമോഡിയും ഗുജറാത്ത് പോലീസും കൊല്ലുകയായിരുന്നെന്ന് ശരദ് പവാര്‍ പറഞ്ഞു.

തീവ്രവാദികളെ തോക്കിനിരയാക്കിയ തന്റെ പോലീസ് സേനയില്‍ അഭിമാനിക്കുന്നുവെന്നാണ് നേരന്ദ്ര മോഡി പറയുന്നത്. ഇസ്രത്ത് ജഹാന്‍-പ്രാണേഷ് പിള്ള ഏറ്റുമുട്ടല്‍ കൊലപാതകം ഗുജറാത്ത് പോലീസിന്റെ പൊന്‍തൂവല്‍
എന്നും മോഡി വിശേഷിപ്പിച്ചിരുന്നു.[]

നിരപരാധിയായ പെണ്‍കുട്ടിയെ തീവ്രവാദിയായി മുദ്രകുത്തപ്പെടുകയാണുണ്ടായത്. ഇന്ന് ആ സംഭവം ഗുജറാത്ത് സര്‍ക്കാറിന്റെ നേര്‍ക്കാണ് വിരല്‍ ചൂണ്ടുന്നത്. ശരദ് പവാര്‍ പറഞ്ഞു.[]

2004 ജൂണ്‍ 15നാണ് ഇസ്രത്ത് ജഹാനും പ്രാണേഷ് പിള്ളയുമടക്കം നാല് പേരെ ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമട്ടലില്‍ കൊലചെയ്യുന്നത്. അംജദ് അലി അക്ബറലി റാണ, ജിഷന്‍ ജോഹര്‍ എന്നിവരായിരുന്നു കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍.

മുംബൈയില്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്ന ഇസ്രത്ത് പ്രാണേഷിന്റെ അക്കൗണ്ടന്റായിരുന്നു. കൊല്ലം നൂറനാട് സ്വദേശിയായ പ്രാണേഷ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയിലെത്തിയതാണ്. മുസ്‌ലിം യുവതിയെ വിവാഹം കഴിക്കാനാണ് മതം മാറി ജാവേദ് ശെയ്ഖ് എന്ന പേരു സ്വീകരിച്ചത്.

നരേന്ദ്ര മോഡയെ കൊല്ലാന്‍ എത്തിയ തീവ്രവാദ സംഘം എന്നായിരുന്നു പോലീസ് ഇവരെ വിശേഷിപ്പിച്ചത്.  പ്രാണേഷ് പിള്ള ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് പോലീസിനൊപ്പം മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ പോലീസിനും പങ്കുള്ളതായി സി.ബി.ഐ നേരത്തേ കണ്ടെത്തിയിരുന്നു.

നാലു പേരും കാറില്‍ എത്തിയെന്നാണ് പോലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ജിഷന്‍ ജോഹര്‍, അംജദ് അലി എന്നിവരെ കശ്മീരില്‍ നിന്നും പ്രാണേഷ്, ഇസ്രത്ത് എന്നിവരെ മുംബൈയില്‍ നിന്നും പോലീസ് തന്ത്രപൂര്‍വം അഹമ്മദാബാദില്‍ എത്തിച്ചിട്ടുണ്ടാവണമെന്നാണ് സി.ബി.ഐ. വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പ്രാണേഷ് പിള്ള- -ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍:പുതിയ വഴിത്തിരിവിലേക്ക്

വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് പിന്നില്‍ മോഡി ആന്റ് കമ്പനി: ആര്‍.ബി ശ്രീകുമാര്‍