സിനിമയിലെ പല കാര്യങ്ങളും ഇവര്‍ ലീക്ക് ചെയ്യുന്നുണ്ടെന്ന് ഞാന്‍ അറിയുന്നുണ്ടായിരുന്നു: ഫാന്‍സ് അസോസിയേഷനിലെ പിള്ളേരെ വെച്ച് ഞാനൊരു പണിയൊപ്പിച്ചു: തരുണ്‍ മൂര്‍ത്തി
Entertainment
സിനിമയിലെ പല കാര്യങ്ങളും ഇവര്‍ ലീക്ക് ചെയ്യുന്നുണ്ടെന്ന് ഞാന്‍ അറിയുന്നുണ്ടായിരുന്നു: ഫാന്‍സ് അസോസിയേഷനിലെ പിള്ളേരെ വെച്ച് ഞാനൊരു പണിയൊപ്പിച്ചു: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th May 2025, 10:47 am

തുടരും സിനിമയുടെ ഷൂട്ടിങ്ങിനെ കുറിച്ചും റിലീസിന് തൊട്ടുമുന്‍പായി നേരിടേണ്ടി വന്ന ചില പ്രതിസന്ധികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.

തുടരും സിനിമയിലെ പല നിര്‍ണായക രംഗങ്ങളും ഷൂട്ടിങ് വേളയില്‍ ലീക്കായതിനെ കുറിച്ചാണ് മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തരുണ്‍ പറയുന്നത്.

ഇതിനൊപ്പം റിലീസിന് മൂന്ന് ദിവസം മുന്‍പ് സിനിമയുടെ കഥയുടെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം ചോര്‍ന്നെന്നും വാട്‌സ് ആപ്പ് വഴി പ്രചരിപ്പിക്കപ്പെട്ടെന്നും തരുണ്‍ പറയുന്നു. അതിനെ ചെറുക്കാനായി താന്‍ തന്നെ ഒരു വഴികണ്ടെന്നും തരുണ്‍ പറഞ്ഞു.

‘ കഴിയുന്നതും പ്രധാനപ്പെട്ട സീനുകള്‍ ചെയ്യുമ്പോള്‍ ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ കയ്യിലെ മൊബൈല്‍ നമ്മള്‍ വാങ്ങിച്ചുവെക്കാറുണ്ട്. ഷൂട്ടിങ് കാണാന്‍ ആളുകളെ സമ്മതിക്കാറില്ല. ജൂനിയര്‍ ആര്‍ടിസ്റ്റുകളായി വരുന്നവരുടെ മൊബൈലുകളൊക്കെ മേടിച്ചുവെച്ചതിന് ശേഷമാണ് ചില സീക്വന്‍സുകളില്‍ അഭിനയിക്കാറാണ്.

ഭയങ്കര കണ്‍സേണ്‍ഡ് ആയിട്ട് ആ ഗ്രൂപ്പിനെ വിളിച്ചുവരുത്തിയിട്ട് നിങ്ങള്‍ ഇത് മൊബൈലില്‍ ഷൂട്ട് ചെയ്യരുത്, ഇതിന്റെ കാര്യങ്ങള്‍ പുറത്തുവിടരുത് എന്ന് പറയാറുണ്ട്.

ഇവര്‍ സെറ്റുകളില്‍ നിന്്‌ന് സെറ്റുകളിലേക്ക് പല സിനിമകളുടെ ഭാഗമായി പോകുന്നതുകൊണ്ട് പല കാര്യങ്ങളും ഇവര്‍ ലീക്ക് ചെയ്യുന്നുണ്ടെന്ന് ഞാന്‍ അറിയുന്നുണ്ടായിരുന്നു.

ഈ പടത്തില്‍ ശാന്തമീ രാത്രിയില്‍ എന്ന പാട്ടുണ്ട്, മമ്മൂക്ക ചെയ്യുന്ന സ്റ്റെപ്പ് ലാലേട്ടന്‍ ചെയ്യുന്നുണ്ട് എന്നൊക്കെ പറയുന്ന കാര്യങ്ങളൊക്കെ പുറത്തിങ്ങനെ കറങ്ങി നടന്നു.

എന്നാല്‍ അത് വലിയ സെലിബ്രേഷനായി ആരും കൊണ്ടുനടന്നില്ല സ്വകാര്യ അഹങ്കാരം പോലെ ഇങ്ങനെ പറഞ്ഞുപോയി എന്നതിന് അപ്പുറത്തേക്ക് നമുക്ക് ഒരു ഡാമേജ് ഉണ്ടാക്കുന്ന രീതിയിലൊന്നും ആരും പെരുമാറിയിട്ടില്ല.

അതുപോലെ ഇതിലെ ഫൈറ്റും കാര്യങ്ങളും ഹൈഡ് ചെയ്താണ് വെച്ചത്. ആദ്യം വിട്ട പോസ്റ്ററുകളില്‍ പോലും ഫൈറ്റ് കൊറിയോഗ്രാഫറുടെ പേര് പോലും പുറത്തുവിട്ടില്ല.

അതൊക്കെ സര്‍പ്രൈസ് ആയി തന്നെ ആളുകള്‍ക്ക് കിട്ടണം എന്നതുകൊണ്ടായിരുന്നു അത്. എന്നാലും ഈ ഫാന്‍ഫൈറ്റുകളുണ്ടല്ലോ. എതിര്‍ ഗ്രൂപ്പുകളുടെ ഫാന്‍സ്. താരങ്ങള്‍ തമ്മില്‍ അങ്ങനെ ഇല്ലെങ്കില്‍ പോലും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ കള്‍ച്ചറില്‍ ആസിനിമയില്‍ അങ്ങനെയുണ്ട് എന്ന് പറഞ്ഞ് കഥയൊക്കെ ലീക്ക് ചെയ്യുന്ന സ്വഭാവമുണ്ട്.

ഒരു ദിവസം ഞാന്‍ നോക്കുമ്പോള്‍ പടത്തിന്റെ മൂന്ന് ദിവസം മുന്‍പ് സിനിമയുടെ കഥ മൊത്തം ലീക്ക് ചെയ്ത് വാട്‌സ്ആപ്പ് ഗ്രൂപില്‍ കിടക്കുന്നു.

എസ്.എന്‍ സ്വാമി സാറിന്റെ മകനുണ്ട്. ഞാനൊരു ഒരു ഇന്റര്‍വ്യൂ കൊടുത്തുകൊണ്ടിരിക്കുന്ന സമയത്ത് ഇവന്‍ എന്നെ വിളിച്ചിട്ട് ചേട്ടാ കഥ മൊത്തം പോയി ചേട്ടാ, ഇവിടെ എല്ലാ ഗ്രൂപ്പിലും കഥ വന്നോണ്ടിരിക്കുകയാണ് ചേട്ടാ, ഇന്ന ഇന്ന എലിമെന്റൊക്കെ ഓര്‍ഡറില്‍ എഴുതി ഇട്ടേക്കുന്നു എന്നൊക്കെ പറഞ്ഞു.

എല്ലാം പോയി ചേട്ടാ എന്നൊക്കെ പറഞ്ഞ് ഇവന്‍ എന്നെ പാനിക്കാക്കുകയാണ്. ഞാന്‍ പാനിക്കായോ എന്ന് ചോദിച്ചാല്‍ ആയി. നീ അതൊന്ന് എനിക്ക് അയക്ക് എന്ന് പറഞ്ഞു, നോക്കുമ്പോള്‍ ചെറിയ അംശങ്ങളൊക്കെയുണ്ട്. മെയിന്‍ പോയിന്റുകളൊക്കെയുണ്ട്.

ഞാന്‍ ഒരു ദിവസം കാത്തു. അവിടേയും ഇവിടെയുമായി ഇത് വരുന്നുണ്ട്. ചെറിയ ലൈക്കും കമന്റും വരുന്നുണ്ട്. ഒരു കൂട്ടര്‍ കഥ ഇങ്ങനെ ഒന്നും ആയിരിക്കില്ല എന്ന് പറയുന്നു, ചിലര്‍ മറ്റൊരു രീതിയില്‍ പറയുന്നു.

കമന്റ് ബോക്‌സ് ഒരു കണ്‍ഫ്യൂസ്ഡ് സ്റ്റേജില്‍ ആണ്. അടുത്ത ദിവസം ഞാന്‍ ലാലേട്ടന്‍ ഫാന്‍സിന്റെ പിള്ളേരോട് സിനിമയുടെ കഥ ലീക്കായി വരുന്നുണ്ട്. ഒരു കാര്യം ചെയ്യ് നമുക്ക് കുറച്ച് കഥകള്‍ അങ്ങോട്ട് അടിച്ചാലോ എന്ന് ചോദിച്ചു.

ഞാന്‍ കുറച്ച് കഥകള്‍ നിങ്ങള്‍ക്ക് തരാം അത് നിങ്ങള്‍ വിവിധ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്‌തോളൂ എന്ന് പറഞ്ഞു. ഒരു പത്ത് കഥകള്‍ ഞാന്‍ ഉണ്ടാക്കി. ഇങ്ങനെയാണ്, അങ്ങനെയാണ്, സൈക്കോയാണ് ഇയാള്‍ കൊല്ലുന്ന ആളാണ് എന്നൊക്കെ പറഞ്ഞ് ഇവര്‍ കണ്ടെത്തിയ കഥയുടെ വേര്‍ഷനോട് സമാനമായ ഒരു പത്ത് കഥകള്‍.

ഈ കഥകള്‍ ലാല്‍സാറിന്റെ ഓള്‍കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനിലെ പിള്ളേര്‍ക്ക് കൊടുത്തു. ഫേക്ക് ഐഡി വെച്ചിട്ടോ എവിടെ വേണമെങ്കിലും പോസ്റ്റ് ചെയ്‌തോ എന്ന് പറഞ്ഞു.

ഒരു സംവിധായകന്റെ പ്രശ്‌നമാണ് ഞാന്‍ പറയുന്നത്. ഫാന്‍ ഫൈറ്റിന്റെ ഇടയില്‍ എങ്ങനെയാണ് ഇത് മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റുക എന്ന അവസ്ഥയില്‍ ചെയ്തതാണ്. യഥാര്‍ത്ഥ കഥ വിശ്വസിക്കാതിരിക്കാനാണ് പത്ത് കഥ ഉണ്ടാക്കിയത്.

എനിക്ക് തന്നെ ഈ കഥ ഫോര്‍വേര്‍ഡ് വരും. സാര്‍ ലീക്കായി സര്‍ എന്ന് പറഞ്ഞുകൊണ്ട്. ഒരു കണ്‍ഫ്യൂസിക് സിറ്റുവേഷന്‍ ഉണ്ടാക്കിയ ശേഷമാണ് ആ സിനിമ റിലീസ് ആയത്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Content Highlight: Thudarum Movie Story  leaked three days before the release says Tharun Moorthy