അര്‍ജന്റീനയ്ക്ക് വേണ്ടി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ വെച്ചതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ?
FIFA World Cup 2026
അര്‍ജന്റീനയ്ക്ക് വേണ്ടി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ വെച്ചതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ?
താഹ മാടായി
Tuesday, 21st July 2026, 5:27 pm
അര്‍ജന്റീന ടീമിനെ വെറുക്കാന്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ നൈതിക കാരണങ്ങളുണ്ടാവില്ലേ? മെസിയെ ഇഷ്ടപ്പെടുന്നത് കൊണ്ട് അര്‍ജന്റീനയെ വെറുക്കാത്തവരുണ്ട്. എന്തു കൊണ്ടാണ് വെറുപ്പ് എന്നൊരു വാക്ക് ഇവിടെ കടന്നു വന്നത്? സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് എന്ന ഭാവത്തിന്റെ അഭാവത്തിലാണ് വെറുപ്പ് എന്ന വാക്ക് വരുന്നത് | താഹ മാടായി എഴുതുന്നു.

അര്‍ജന്റീനയെ ഇഷ്ടപ്പെടാനുള്ള ഒരേയൊരു കാരണം മറഡോണ ആയിരുന്നു. ഫുട്‌ബോള്‍ കൊണ്ട് മാന്ത്രികമായ നൃത്തച്ചുവടുകള്‍ നടത്തുന്ന ആ കുഞ്ഞു മനുഷ്യന്‍ മനുഷ്യരാശിയുടെ കൈയിലേക്ക് വെച്ചു തന്ന രാജ്യമായി മാറി അര്‍ജന്റീന. ഒറ്റ നോട്ടത്തില്‍ ലോകകപ്പ് കൈയില്‍ വെച്ച ഒരു ഗ്ലോബ് പോലെയാണ്. അതിലെ മറ്റെല്ലാം നിഷ്പ്രഭമായി. കാരണം മറഡോണ.

1986ലെ ലോകകപ്പ് കാണുന്നത് മാടായി ബി.ഇ.എം എല്‍.പി സ്‌കൂളിലെ ഒരു വീട്ടില്‍ വെച്ചാണ്. ഞങ്ങളുടെ നാട്ടില്‍ ആദ്യമായി സോണി കളര്‍ ടി.വി വന്ന വീടുകളില്‍ ഒന്നായിരുന്നു അത്.

ഭാര്യയും രണ്ടു പെണ്‍കുട്ടികളും മാത്രമുള്ള ഒരു ഗള്‍ഫുകാരന്റെ വീട്. ഫുട്‌ബോള്‍ ഒരു ഉന്മാദം പോലെ ബാധിച്ച നാടാണ് ഞങ്ങളുടേത്. ഇപ്പോള്‍ എല്ലാവരും പന്തുന്മാദികളാണ്. ആ ഉന്മാദത്തിന്റെ തല തൊട്ടപ്പന്‍ മറഡോണയാണ്.

മറഡോണ ലോകകപ്പുമായി

പെലെ നമ്മുടെ തലമുറയ്ക്ക് കേട്ടു കേള്‍വിയാണെങ്കില്‍, മറഡോണയുടെ പന്തോട്ടം മാന്ത്രികമായ കാഴ്ച തന്നെയായിരുന്നു. മറഡോണയുടേത് ഒരര്‍ഥത്തില്‍ ഉന്മാദിയുടെ കാലുകളാണ്. പന്തില്‍ ആ കാല്‍ സ്പര്‍ശിക്കുമ്പോള്‍ പന്തിലേക്കും പകര്‍ന്നു ആ മാന്ത്രികത.

കണ്‍കെട്ട് മാന്ത്രിക ജാലം പോലെ കൈ കൊണ്ടടിച്ച ഗോള്‍ പോലും പിടിക്കപ്പെട്ടില്ല അല്ലെങ്കില്‍ ഫൗളായി വിധിക്കപ്പെട്ടില്ല. ആയിരം കണ്ണുകള്‍ കാണുമ്പോഴും ആരും കാണില്ല എന്ന ആത്മവിശ്വാസം ഇപ്പോഴുമുണ്ട് അര്‍ജന്റീനയ്ക്ക്.

ദെെവത്തിന്‍റെ കെെ എന്ന വിവാദ ഗോള്‍

എന്നാല്‍, അര്‍ജന്റീന ടീമിനെ വെറുക്കാന്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ നൈതിക കാരണങ്ങളുണ്ടാവില്ലേ?

മെസിയെ ഇഷ്ടപ്പെടുന്നത് കൊണ്ട് അര്‍ജന്റീനയെ വെറുക്കാത്തവരുണ്ട്. എന്തു കൊണ്ടാണ് വെറുപ്പ് എന്നൊരു വാക്ക് ഇവിടെ കടന്നു വന്നത്? സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് എന്ന ഭാവത്തിന്റെ അഭാവത്തിലാണ് വെറുപ്പ് എന്ന വാക്ക് വരുന്നത്.

മെസി

അര്‍ജന്റീന ടീമിനെ വെറുക്കാന്‍ മൂന്ന് കാരണങ്ങള്‍:

ഒന്ന്

ഖത്തര്‍ ലോക കപ്പില്‍ അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടീനസ് എംബാപ്പക്കു നേരെ നടത്തിയ വംശീയമായ ആ കൈമുദ്ര. നിങ്ങള്‍ അത്തരമൊരു ഗോള്‍കീപ്പര്‍ ഉള്ള ടീമിനു വേണ്ടിയാണ് കൈയടിച്ചതും നാടുനീളെ ഫ്‌ളെക്‌സ് വെച്ചതും! നിങ്ങള്‍ക്കതില്‍ ലജ്ജ തോന്നുന്നില്ലേ? അന്യോന്യം പ്രചോദിപ്പിക്കേണ്ടതായ ഒരു ലോക വേദിയില്‍ നിങ്ങള്‍ വെറുപ്പിന്റെ അപ്പോസ്തലന്‍മാരാകുന്നു. നിങ്ങള്‍ നിങ്ങളിലേക്ക് ചുരുങ്ങുന്നു.

രണ്ട്

ലോകം യുദ്ധം കൊണ്ടും പിഞ്ചു കുഞ്ഞുങ്ങളുടെ വേര്‍പാടുകള്‍ കൊണ്ടും വിലാപം കൊണ്ടും നിറയുമ്പോള്‍, അര്‍ജന്റീനയെ പിന്തുണക്കുന്നത് ഏത് മനോഭാവം ഉള്ള രാജ്യമാണ് എന്ന് ലോകം തിരിച്ചറിയുന്നുണ്ട്. അര്‍ജന്റീന കളിക്കാരുടെ പെരുമാറ്റത്തില്‍ കാണാം, പച്ചയായ ആ ധാര്‍ഷ്ട്യം.

ബെഞ്ചമിന്‍ നെതന്യാഹു അര്‍ജന്റൈന്‍ ജേഴ്‌സിയുമായി

മൂന്ന്

ശരി, ഫുട്‌ബോള്‍ മാത്രമാണ് നോക്കുന്നത്. അതിന്റെ മായികമായ വിന്യാസങ്ങള്‍, ഗോളടികള്‍. അങ്ങനെയെങ്കില്‍ ചോദിക്കട്ടെ, ഈജിപ്ത് കളിയിലെങ്കിലും കളിനീതി നടപ്പിലായി എന്നു തോന്നുന്നുണ്ടോ? കളിയിലെ കാവ്യാത്മകത റദ്ദ് ചെയ്യപ്പെട്ട കളി അല്ലേ അത്? ചില കളിനിയമങ്ങള്‍ അര്‍ജന്റീനയ്ക്ക് മാത്രമെന്ന സത്യം ഈ ലോകകപ്പ് മത്സരം വെളിച്ചത്തില്‍ തന്നെ നിര്‍ത്തി.

നാല്

‘അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടി നടന്നു’

ഇന്നലെ സ്‌പെയ്ന്‍ ലോകകപ്പ് നേടിയ ശേഷം അര്‍ജന്റീന കളിക്കാര്‍ ഗ്രൗണ്ടില്‍ കാണിച്ച തല്ലുമാല കണ്ടപ്പോള്‍ കുട്ടിക്കാലത്ത് പഠിച്ച കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ പാട്ട് ഓര്‍മ വന്നു. തോറ്റതില്‍ ഉള്ള അരിശം തീരാതെ ഗ്രൗണ്ടിന് ചുറ്റും മണ്ടി നടന്ന ഇവര്‍ക്ക് ജയത്തിലും പരാജയത്തിലും എങ്ങനെ പെരുമാറണം എന്നറിയില്ല.

പെരുമാറ്റം എന്ന സര്‍ഗാത്മകത അവരുടെ അരികിലൂടെ പോലും പോയിട്ടില്ല. കഴിഞ്ഞ ലോകകപ്പ് വിജയത്തില്‍ അവരുടെ ഗോളി എംബാപ്പയെ അശ്ലീല മുദ്ര കാണിച്ച് പരിഹസിച്ചുവെങ്കില്‍, ഈ ലോകകപ്പില്‍ കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ പാട്ടിലെ നായരെ പോലെ അരിശം തീരാതെ ഗ്രൗണ്ടിന് ചുറ്റും മണ്ടി നടന്നു.

ഇത്രയും തല്ലിപ്പൊളി ടീമിനെ ഈ ലോകകപ്പ് കണ്ടിട്ടില്ല. നിങ്ങള്‍ അര്‍ജന്റീന ഫാനിനെ കാണുമ്പോള്‍ അര്‍ജന്റായി വഴി മാറി നടക്കുക.

ഇനി ആ ചോദ്യത്തിലേക്ക് വരാം: അര്‍ജന്റീന ടീമിന് വേണ്ടി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ വെച്ചതിലും വാതോരാതെ സംസാരിച്ചതിലും നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ?

ഇങ്ങനെയൊരു ചോദ്യം എന്നോടാണെങ്കില്‍ വളരെ ലളിതമാണ് ഉത്തരം. മെസ്സിയെ പോലെ ഒരു ലെജന്‍ഡ് ഗ്രൗണ്ടിലുണ്ടെങ്കില്‍, ഫൈനല്‍ വിസിലൂത്തിന് മുമ്പ് എന്തും സംഭവിക്കാം എന്ന ഒരു ആകാംക്ഷയുടെ വെടിമരുന്ന് നമ്മുടെ ബോധത്തിലുണ്ടാവും.

ഒരു ടീം എന്ന നിലയില്‍ അര്‍ജന്റീനയെ വെറുക്കുമ്പോഴും മെസിയെ സ്നേഹിക്കാന്‍ ആയിരം കാരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്ന എത്രയോ കുട്ടികള്‍ക്ക് പ്രിയങ്കരനാണ് ആ മനുഷ്യന്‍. ജീവിച്ചിരിക്കുന്നവരുടെ ലോകത്താണല്ലോ ഏതു കളിയും നടക്കുന്നത്.

 

Content Highlight: Thaha Madayi writes about Argentina football team and fans

 

താഹ മാടായി
എഴുത്തുകാരന്‍