പാകപ്പിഴ ഉണ്ടായാല്‍ സര്‍ക്കാരിന് ചൂണ്ടിക്കാണിച്ചു തിരുത്തിക്കും: വന്ദേ മാതരം വിഷയത്തില്‍ കെ.സി വേണുഗോപാല്‍
Kerala
പാകപ്പിഴ ഉണ്ടായാല്‍ സര്‍ക്കാരിന് ചൂണ്ടിക്കാണിച്ചു തിരുത്തിക്കും: വന്ദേ മാതരം വിഷയത്തില്‍ കെ.സി വേണുഗോപാല്‍
റെന്വര്‍ പി
Sunday, 9th August 2026, 6:06 pm

തിരുവനന്തപുരം: വന്ദേമാതരം വിവാദം പോലുള്ള വിഷയങ്ങളില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് പാകപ്പിഴ ഉണ്ടായാല്‍ അത് സര്‍ക്കാരിന്റെ മുന്നില്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കും എന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഏത് സാഹചര്യത്തില്‍ ഇറക്കിയതാണെന്ന് തനിക്കറിയില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

‘അത് ചീഫ് സെക്രട്ടറി ഏത് സാഹചര്യത്തില്‍ ഇറക്കി എന്ന് എനിക്കറിയില്ല. ധൃതിപിടിച്ചിട്ട് എന്തുകൊണ്ട് ഉദ്യോഗസ്ഥന്മാര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നു എന്നുള്ളത് ഗവണ്‍മെന്റ് പരിശോധിക്കും. എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ ഗവണ്‍മെന്റിനോട് സംസാരിക്കും,’ വേണുഗോപാല്‍ പറഞ്ഞു.

ഇത്തരം വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കൊണ്ടുവന്നിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാരിന്റെ മുന്നില്‍ ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കുമെന്നും അത് പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘നമ്മുടെ പാര്‍ട്ടി ഭരിക്കുന്ന ഗവണ്‍മെന്റ് ആണ.് ഗവണ്‍മെന്റിന്റെ ഭാഗത്ത് ഇത്തരം കാര്യങ്ങളില്‍ എവിടെയെങ്കിലും ഉദ്യോഗസ്ഥന്മാരുടെ ഭാഗത്ത് പാകപ്പിഴ ഉണ്ടായാല്‍ അത് സര്‍ക്കാരിന്റെ മുന്നില്‍ ചൂണ്ടിക്കാണിച്ചു തിരുത്തിക്കുക എന്നുള്ളതാണ് നമ്മുടെയൊക്കെ ശ്രമം. അതുകൊണ്ട് അത് പരസ്യമായിട്ട് നമ്മള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ ഗവണ്‍മെന്റിന്റെ മുന്നില്‍ ശ്രദ്ധയില്‍ കൊണ്ടുവരും. കൊണ്ടുവന്നിട്ടുണ്ട് ഓള്‍റെഡി,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം.

‘വന്ദേമാതരം’ ആലപിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നുണ്ട്. വന്ദേമാതരത്തിന്റെ ആറ് ഈരടികള്‍ മുഴുവനും ആലപിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ പറയുന്നു. ഈ നിര്‍ദേശങ്ങള്‍ മുഴുവനായും പാലിക്കുമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്.

ഈ ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. വന്ദേമാതരം മുഴുവനായി ചൊല്ലാനുള്ള നീക്കം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് നിരക്കാത്തതാണെന്നും ഇത് ആര്‍.എസ്.എസ് അജണ്ടയ്ക്ക് ഭരണകൂടം പൂര്‍ണമായി കീഴ്പ്പെടുന്നതിന്റെ തെളിവാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു.

രാജ്യത്തിന്റെ പൊതുവായി അംഗീകരിക്കപ്പെട്ട നയമനുസരിച്ച് വന്ദേമാതരം എന്ന ഗാനം പൂര്‍ണമായി ചൊല്ലുന്നത് നമ്മള്‍ സ്വീകരിച്ച മതനിരപേക്ഷതയ്ക്ക് ചേരുന്നതല്ല. നമ്മള്‍ ഒരു മതനിരപേക്ഷ രാഷ്ട്രമായി മാറിയ സാഹചര്യത്തില്‍ ഈ ഗാനം അതേപടി ചൊല്ലരുതെന്ന് കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലി തന്നെ തീരുമാനിച്ചതാണെന്നും രാജേന്ദ്ര പ്രസാദ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചതെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ദേശീയഗാനം മാത്രമല്ല, വന്ദേമാതരം മുഴുവനായി ചൊല്ലണമെന്ന് നിര്‍ദേശിക്കുന്നതായാണ് അറിയാന്‍ സാധിക്കുന്നത്. അങ്ങനെയാണെങ്കില്‍ അത് വളരെ ഗൗരവമുള്ള കാര്യമാണ്. അത് ആര്‍.എസ്.എസ് നയമാണ്.’ എന്നും പിണറായി പറഞ്ഞിരുന്നു.

വന്ദേമാതരം പൂര്‍ണമായി ചൊല്ലേണ്ടതില്ലെന്ന് പിന്നീട് മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയും കെ. മുരളീധരനും പ്രതികരിച്ചിരുന്നു.

വന്ദേമാതരം പൂര്‍ണമായി ചൊല്ലേണ്ടതില്ലെന്നും അതാണ് തങ്ങളുടെ നയമെന്നുമാണ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. കോണ്‍ഗ്രസിന്റെയും യു.പി.എയുടെയും പരിപാടികളില്‍ വന്ദേമാതരത്തിന്റെ ആദ്യ ഭാഗം മാത്രമാണ് ആലപിച്ചിരുന്നത്, അതുതന്നെയാണ് തങ്ങളുടെയും നയമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ വന്ദേ മാതരത്തിന്റെ ഒരു ഖണ്ഡിക മാത്രമേ പാടൂ എന്ന് കെ. മുരളീധരനും പറഞ്ഞിരുന്നു. ‘കേരളത്തില്‍ ഒരു കാര്യം വളരെ വ്യക്തമാണ് ഞങ്ങള്‍ മുമ്പ് പാടിയിരുന്ന രണ്ട് ഖണ്ഡിക മാത്രമേ പാടുള്ളൂ,’ മുരളീധരന്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ഗവര്‍ണര്‍ പങ്കെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ ആണ് പാലിക്കുന്നത്. പക്ഷേ കേരള സര്‍ക്കാരിന്റെ ഒരു പരിപാടിയിലും കേന്ദ്രത്തിന്റെ പ്രോട്ടോക്കോള്‍ അല്ല. ഞങ്ങളുടെ പ്രോട്ടോകോള്‍ ആണ്,’ മുരളീധരന്‍ പറഞ്ഞു.

Content Highlight:  KC Venupopal On Chief Secratary Order About Vande Mataram

 

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.