കൊല്‍ക്കത്ത: ബംഗാളില്‍ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് സി.പി.ഐ.എം. പലവിധ പരിഷ്‌ക്കാരങ്ങളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ സി.പി.ഐ.എം നടത്തിയത്. എന്നാല്‍ അതൊന്നും പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിജയിച്ചു എന്ന് പറയാവുന്ന അവസ്ഥയല്ല. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട വിജയം നേടുക എന്നതാണ് സംസ്ഥാനത്തെ സി.പി.ഐ.എമ്മിന്റെ പ്രധാന ആലോചന.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവത്വത്തിന് കൂടുതല്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കാനാണ് സി.പി.ഐ.എമ്മിന്റെ പുതിയ തീരുമാനം. ഭരണകക്ഷിയായ തൃണമൂലിനോടും പ്രതിപക്ഷ സ്ഥാനത്തേക്ക് ഇപ്പോള്‍ കടന്നുവന്ന ബി.ജെ.പിയോടും എതിരിട്ട് കൂടുതല്‍ വോട്ട് ശതമാനം നേടണമെങ്കില്‍ യുവത്വമുള്ള സ്ഥാനാര്‍ത്ഥികള്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായിരുന്ന കോണ്‍ഗ്രസിനോടും യുവതക്ക് സീറ്റുകള്‍ നല്‍കാന്‍ സി.പി.ഐ.എം ചര്‍ച്ചയില്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. 35 വയസ്സിന് താഴെയുള്ളവര്‍ക്കാണ് സീറ്റ് നല്‍കുക. പകുതിയോളം സീറ്റുകളില്‍ യുവതക്ക് സീറ്റുകള്‍ നല്‍കാനാണ് തങ്ങളുടെ ആലോചനയെന്ന് സി.പി.ഐ.എം നേതാക്കള്‍ പറയുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. 17 ശതമാനം വോട്ടുണ്ടായിരുന്നത് 6.8 ശതമാനത്തിലേക്ക് ഇടിയുകയും ചെയ്തിരുന്നു.