ഇന്ന് മലയാള സിനിമയിലെ മുന്‍നിരയില്‍ നില്‍ക്കുന്ന ഗാനരചയിതാക്കളിലൊരാളാണ് വിനായക് ശശികുമാര്‍. സമീപകാലത്ത് മലയാളത്തില്‍ വന്ന ഹിറ്റ് ഗാനങ്ങളെല്ലാം വിനായക് ശശികുമാറിന്റ തൂലികയില്‍ പിറന്നതാണ്. ഗപ്പി, അമ്പിളി, ഭീക്ഷ്പര്‍വ്വം, രോമാഞ്ചം തുടങ്ങി നിരവധി സിനിമകളില്‍ ഗാനമെഴുതിയ അദ്ദേഹത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ആശാനാണ്.

ജോണ്‍ പോള്‍ ജോര്‍ജിന്റെ സംവിധാനത്തില്‍ ഇന്ദ്രന്‍സ് നായകനായെത്തിയ ആശാനിലെ കുഞ്ഞിക്കവിള്‍ മേഘമേ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങ് ആയിരുന്നു. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ ട്രെന്‍ഡ് സെറ്റാറായി നിലനില്‍ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വിനായക് ശശികുമാര്‍ പറയുന്നു.

‘ഒരു പാട്ടു സൂപ്പര്‍ ഹിറ്റ് അടിച്ചു കഴിയുമ്പോള്‍ ഇത് ചെയ്തു എന്ന് നമുക്ക് മനസില്‍ പറയാന്‍ കഴിയും. ആ പാട്ട് അപ്പോള്‍ തന്നെ മനസില്‍ ടിക്ക് ഇട്ടു കഴിഞ്ഞു. ഇനി ചെയ്യാത്തത് ചെയ്യാമെന്നാണ് വിചാരിക്കുക. അതാണ് നമ്മുടെ ആഗ്രഹം. പക്ഷേ പിന്നീട് നമുക്ക് കിട്ടുന്ന വര്‍ക്ക് അത്തരത്തിലായിരിക്കില്ല. അവര്‍ പറയുക ‘ഈ പാട്ടു അയാള്‍ ഹിറ്റടിച്ചു ഇത് പോലുള്ള പാട്ടുകള്‍ക്ക്, ഇയാളാണ് നമ്പര്‍ വണ്‍ ഇയാളെ തന്നെ വിളിക്കണം’ എന്നായിരിക്കും.

അതുകൊണ്ട് സ്വാഭാവികമായും നമുക്ക് ഒരു ഫോണ്‍ കോള്‍ വരുക ഇതുപോലുള്ള പാട്ടുകളെഴുതാനായിരിക്കും. അതിലൊരു ബാലന്‍സ് കണ്ടുപിടിക്കുകയാണ് ആദ്യം േെചയ്യണ്ടത്. ഒരു ഹിറ്റ് ഗാനം കിട്ടി കഴിഞ്ഞാല്‍ പിന്നെ പരീക്ഷണം നടത്താന്‍ പറ്റുമെന്നും എന്നാല്‍ ഡൗണ്‍ ഫെയ്‌സിലാണ് നില്‍ക്കുന്നതെങ്കില്‍ കുറച്ചു സേഫ് സോണ്‍ പിടിക്കണമെന്നും വിനായക് പറഞ്ഞു.

മലയാളത്തില്‍ സേഫ്‌സോണ്‍ മെലഡി ഗാനങ്ങളാണെന്നും അത് എഴുതാന്‍ താന്‍ കഫര്‍ട്ടബിള്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശാന്‍ സിനിമയിലെ കുഞ്ഞിക്കവിള്‍ മേഘമേ എത്രയോ പേര്‍ക്ക് ഇഷ്ടമാണെന്നും അത്തരത്തില്‍ ഒരു പാട്ടു എഴുതാന്‍ ജോണ്‍ പോളിനെ പോലെ ഒരു സംഗീത സംവിധായകന്‍ വേണമെന്നും വിനായക് പറയുന്നു.

അതേസമയം ഗാനരചയിതാവില്‍ നിന്ന് തിരക്കഥാകൃത്ത് എന്ന മേഖലയിലേക്കും കാലെടുത്ത് വെച്ചിരിക്കുകയാണ് വിനായക് ശശികുമാര്‍. ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ച റോസ്ലിന്‍ എന്ന സീരീസിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് വിനായകാണ്. സുമേഷ് നന്ദകുമാര്‍ സംവിധാനം ചെയ്ത സീരീസില്‍ സഞ്ജന ദീപു, വിനീത്, മീന ,ഹക്കിം ഷാ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight:   Vinayak Sasikumar says that remaining a trend setter is a very difficult task