സലാം ബാബു സംവിധാനം ചെയ്ത് മോഹന്‍ലാലും ഫഹദ് ഫാസിലും ആസിഫ് അലിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് റെഡ് വൈന്‍. മാമ്മന്‍ കെ. രാജന്‍ തിരക്കഥയെഴുതിയ ചിത്രം എ. എസ്. ഗിരീഷ് ലാല്‍ ആണ് നിര്‍മിച്ചത്. ഇപ്പോൾ സിനിമ പരാജയമായിരുന്നുവെന്നും ക്ലൈമാക്സിൽ ഒരു സീൻ കട്ട് ചെയ്തിട്ടുണ്ടെന്നും പറയുകയാണ് നിർമാതാവ് ഗിരീഷ് ലാല്‍.
റെഡ് വൈൻ സിനിമയിൽ ക്ലൈമാക്സിലെ മിയയുടെ മുഖത്തേക്ക് നോക്കി നിൽക്കുന്ന സീൻ കഴിഞ്ഞിട്ട് കടൽത്തീരത്ത് മോഹൻലാൽ നിൽക്കുകയും ആസിഫ് അലിയും ഫഹദ് ഫാസിലും മോഹൻലാലിൻ്റെ അടുത്തേക്ക് നടന്നുവരുന്ന ഒരു സീൻ ഉണ്ടായിരുന്നെന്നും എന്നാൽ അത് സത്യത്തിൽ ആരും ഉൾക്കൊണ്ടില്ലെന്നും ഗിരീഷ് ലാൽ പറയുന്നു.
എന്നാൽ സംവിധായകൻ്റെയും എഴുത്തുകാരൻ്റെയും ഭാവന വേറെയൊന്നായിരുന്നെന്നും മോഹൻലാലിൻ്റെ തോന്നലിൽ വരുന്ന സീൻ ആയിരുന്നു അതെന്നും ഗിരീഷ് പറഞ്ഞു.
ആ സീനിൽ തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെന്നും എന്നാൽ അത് ആരും കേട്ടില്ലെന്നും ഗിരീഷ് ലാൽ അഭിപ്രായപ്പെട്ടു. എന്നാൽ സിനിമ പ്രദർശിപ്പിച്ച് ആദ്യ സീൻ വന്നപ്പോൾ തിയേറ്ററിൽ നിന്നും കൂവലും ബഹളുമായിരുന്നെന്നും പിന്നീട് ആ സീൻ കട്ട് ചെയ്യേണ്ടി വന്നെന്നും ഗിരീഷ് ലാൽ കൂട്ടിച്ചേർത്തു. മാസ്റ്റർ ബിൻ ചാനലിനോട് സംസാരിക്കുകയാണ് ഗിരീഷ് ലാൽ.
‘റെഡ് വൈൻ സിനിമയിൽ ക്ലൈമാക്സിൽ മിയയുടെ മുഖത്തേക്ക് നോക്കി അടുത്ത സീൻ കാണിക്കുന്നത് ഒരു കടൽത്തീരത്ത് ലാൽ സാർ നിൽക്കുന്നതും ഇവര് രണ്ടും പേരും ലാൽ സാറിൻ്റെ അടുത്തേക്ക് നടന്ന് വരുന്ന സീൻ ഉണ്ടായിരുന്നു. അത് സത്യത്തിൽ ആരും ഉൾക്കൊണ്ടില്ല. ഡയറക്ടറുടെയും റൈറ്ററുടെയും ഇമാജിനേഷൻ വേറെയാണ്. ലാൽ സാറിൻ്റെ തോന്നലിൽ വരുന്ന സീൻ ആയിട്ടാണ് ആ സീൻ കാണിക്കുന്നത്.
ആ സീനിൽ ഒരു അഭിപ്രായവ്യത്യാസം ഞാൻ പറഞ്ഞു. അതൊന്നും കേട്ടില്ല. പക്ഷെ അവസാനം അത് കട്ട് ചെയ്തു. ഫസ്റ്റ് ഡേ ഈ സാധനം എല്ലാ തിയേറ്ററിലും ഉണ്ടായിരുന്നു. അന്ന് ശരിക്കും പറഞ്ഞാൽ തിയേറ്ററിൽ കൂവലും ബഹളവുമൊക്കെയായിരുന്നു. അവസാനം ആ കടൽത്തീരത്തിലെ സീൻ കട്ട് ചെയ്തിട്ടാണ് സിനിമ വീണ്ടും പ്രദർശിപ്പിച്ചത്,’ ഗിരീഷ് ലാൽ പറയുന്നു.
Content Highlight: That Mohanlal film was a failure; the scene was cut and re-released says Producer Gireesh Lal