തിരുവനന്തപുരം: ശ്രീജിവ് മരണപ്പെട്ടത് കസ്റ്റഡി മരണത്തെത്തുടര്‍ന്നല്ലെന്ന് പ്രത്യേക അനേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍ സി. മോഹനന്‍. ശ്രീജിവ് വിഷം കഴിച്ചെന്നതിന് ശാസ്ത്രീയമായ തെളിവുണ്ടെന്നും ദൃക്‌സാക്ഷി മൊഴിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കംപെയ്ന്റ് അതോറിറ്റി ശാസ്ത്രീയ തെളിവുകളൊന്നും പരിശോധിച്ചില്ലെന്നും മോഹനന്‍ പറയുന്നു. തെളിവില്ലാതെയാണ് പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ശ്രീജിവിന്റെത് കസ്റ്റഡി മരണമാണെന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജസ്റ്റിസ് നാരായണക്കുറുപ്പിന് ഗൂഢലക്ഷ്യമാണെന്നും അദ്ദേഹം പറയുന്നു. നേരത്തെ ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുമെന്ന് എം.പിമാരായ ശശി തരൂരും കെ.സി വേണുഗോപാലും അറിയിച്ചിരുന്നു.

2014 മെയ് 19നാണ് ശ്രീജീവ് പാറശ്ശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. ആത്മഹത്യ ആണെന്നായിരുന്നു പൊലീസിന്റെ വാദം. അതേസമയം ഇത് കസ്റ്റഡി മരണമാണെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു.

ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് 767 ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹാര സമരത്തിലാണ്. സാമൂഹിക മാധ്യമങ്ങളില്‍നിന്നും വന്‍ പിന്തുണയാണ് ശ്രീജിത്തിനും സഹനസമരത്തിനും ലഭിക്കുന്നത്.