മോഹൻലാൽ നായകനാകുന്ന ദൃശ്യം 3 എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാപ്രേമികൾ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചും ജോർജ്‌കുട്ടിയുടെ കുടുംബത്തെ കുറിച്ചും മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
മോഹൻലാൽ, Photo: YouTube/ Screengrab
13 വർഷങ്ങൾ പിന്നിട്ട ശേഷമുള്ള ജോർജ്‌കുട്ടിയുടെ കുടുംബജീവിതത്തിലെ മാറ്റങ്ങളാണ് ദൃശ്യം 3ൽ പ്രധാനമായി വരികയെന്നാണ് മോഹൻലാൽ പറയുന്നത്.
‘ഒരു 13 വർഷത്തെ ഫാമിലിയുടെ വളർച്ചയാണ് ദൃശ്യം. ജോർജ്‌കുട്ടി റാണിയോട് അബദ്ധമൊന്നും കാണിക്കരുതെന്ന് പറഞ്ഞിട്ടുണ്ടാകാം. എന്തായാലും ദൃശ്യം 3ൽ റാണി വേറെ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല, മര്യാദയ്ക്കാണ് ഉള്ളത്. പക്ഷേ റാണി എന്ന കഥാപാത്രം ഭയങ്കര പ്രൊട്ടക്റ്റീവ് ആണ്. എല്ലാവർക്കും ഉള്ളിൽ ഒരു പേടി ഇപ്പോഴും ഉണ്ട്,’ എന്നാണ് മോഹൻലാൽ പറഞ്ഞത്.
ദൃശ്യം, Photo: Esther anil/ Facebook
കുടുംബത്തിലെ മക്കളെ കുറിച്ചും താരം സംസാരിച്ചു. ’13 വർഷം കഴിഞ്ഞു കുട്ടികൾ വലുതായി. അവർ പല ചോദ്യങ്ങളും ചോദിച്ചു തുടങ്ങി. രണ്ടാമത്തെ കൊച്ച് കുറച്ചുകൂടി ഓവർ സ്മാർട്ട് ആണ്.
ഒരു ട്രോമയുണ്ട് അതിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ തന്നെ ഒരു സൈക്യാട്രിക് ഡിസോർഡറും ഉണ്ട്. അതേസമയം, വലിയ മകൾക്ക് എല്ലാത്തിനും താനാണ് കാരണമെന്ന കുറ്റബോധവും ഇപ്പോഴും ഉണ്ട്,’ എന്നും അദ്ദേഹം പറഞ്ഞു.
ജോർജ്‌കുട്ടി എന്ന കഥാപാത്രം അനുഭവിച്ച മാനസിക സമ്മർദങ്ങളാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ ശിക്ഷയെന്നും മോഹൻലാൽ വ്യക്തമാക്കി.
ദൃശ്യം, Photo: Esther anil/ Facebook
‘ജോർജ് കുട്ടി അനുഭവിച്ച പോലെ ലോകത്താരും അനുഭവിച്ച് കാണില്ല. അതാണ് അയാൾക്കുള്ള ശിക്ഷ. ഫാമിലിയെ പ്രൊട്ടക്ട് ചെയ്യാൻ വേണ്ടി ഏത് അറ്റം വരെ പോകും എന്ന് ആദ്യ സിനിമയിൽ പറഞ്ഞപോലെ തന്നെയാണ് ജോർജ്‌കുട്ടി ചെയ്യുന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദിഖ്, ആശാ ശരത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കുടുംബന്ധങ്ങളും അന്വേഷണവും മാനസിക സംഘർഷങ്ങളും നിറഞ്ഞ മറ്റൊരു ശക്തമായ ത്രില്ലറായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയ്ലറും ഇതിനോടകം തന്നെ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
Content Highlight: Mohanlal talk about the movie Drishyam 3
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.