1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് മനോജ് കെ. ജയന്‍. 36 വര്‍ഷത്തിന് മുകളിലായി അഭിനയമേഖലയില്‍ നിറഞ്ഞു നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഇതിനിടയില്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിക്കാന്‍ മനോജ് എന്ന നടന് കഴിഞ്ഞു. മലയാളത്തിനൊപ്പം ചില തമിഴ്, തെലുങ്ക് സിനിമകളിലും മനോജ് കെ. ജയന്‍ അഭിനയിച്ചിട്ടുണ്ട്.

ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗം എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. കുട്ടന്‍ തമ്പുരാന്‍ എന്ന മനോജിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സര്‍ഗം സിനിമയുടെ റിലീസിങ്ങിനെ കുറിച്ച് പറയുകയാണ് നടന്‍.

പണ്ട് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഒരു സിനിമയുടെ വിജയം ഉണ്ടാകുന്നതെന്നാണ് മനോജ് പറയുന്നത്. സര്‍ഗം കാണാന്‍ ആദ്യത്തെ രണ്ട് ആഴ്ചകളില്‍ 25 ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പിന്നീട് 25 ദിവസം കഴിഞ്ഞതോടെ അതില്‍ മാറ്റമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ക്ലാസിക്കായ സിനിമയാണെന്ന് അറിഞ്ഞതോടെയാണ് കൂടുതല്‍ ആളുകള്‍ ആ ചിത്രം കാണാന്‍ വന്നതെന്നും ഒടുവില്‍ സര്‍ഗം 175 ദിവസം തിയേറ്ററില്‍ ഓടിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.

‘പണ്ടൊക്കെ ഒരു സിനിമയുടെ വിജയം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഉണ്ടാകുന്നത്. സര്‍ഗം എന്ന സിനിമ ഇറങ്ങിയ സമയത്തെ കാര്യങ്ങള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. കവിത തിയേറ്ററില്‍ സര്‍ഗം കാണാന്‍ ആദ്യത്തെ രണ്ടാഴ്ച ഒരു മനുഷ്യന്‍ പോലും ഉണ്ടായിരുന്നില്ല.

25ഉം 30ഉം ആളുകളാണ് ഒരു ദിവസം ആ സിനിമ കാണാന്‍ വന്നിരുന്നത്. പിന്നീട് ആളുകള്‍ ആ സിനിമയുടെ ക്വാളിറ്റി മനസിലാക്കുകയായിരുന്നു. അത്രയും ക്ലാസിക്കായ സിനിമയാണെന്ന് കണ്ട ആളുകള്‍ പറഞ്ഞത് കൊണ്ടാണ് 25 ദിവസം ആയപ്പോഴേക്കും സംഭവം കളറ് മാറിയത്.

പിന്നെ ഒരുപാട് പോസ്റ്ററുകള്‍ വന്നു. സര്‍ഗം 175 ദിവസമാണ് തിയേറ്ററില്‍ ഓടിയത്. അത്തരത്തില്‍ മൗത്ത് പബ്ലിസിറ്റിലൂടെ സിനിമ വിജയിച്ച ഒരു കാലമുണ്ടായിരുന്നു. ഇന്നാണെങ്കില്‍ ചില പടങ്ങള്‍ 25 ദിവസം പോലും ഓടുന്നില്ല,’ മനോജ് കെ. ജയന്‍ പറയുന്നു.


Content Highlight: Manoj K Jayan Talks About Sargam Movie