ഒരു സംഘവിചാരകന്റെ സ്‌കിസോഫ്രീനിക്ക് ചിന്തകള്‍
Opinion
ഒരു സംഘവിചാരകന്റെ സ്‌കിസോഫ്രീനിക്ക് ചിന്തകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th October 2012, 11:25 am

അയിത്തോച്ഛാടനത്തിനും കീഴാളരുടെ ക്ഷേത്രപ്രവേശനത്തിനും വേണ്ടി നടന്ന ഒരു സമരമുഖത്തും ആര്‍.എസ്.എസ് ഉണ്ടായിരുന്നില്ലല്ലോ. സവര്‍ണ്ണാധികാരത്തെയും മനുസ്മൃതിയെയും താലോലിച്ചും സാധൂകരിച്ചും നടന്നവരാണല്ലോ സംഘപരിവാര്‍ ബുദ്ധിജീവികള്‍. ഭൂമിക്കും കൂലിക്കും വേണ്ടി കമ്മ്യൂണിസ്റ്റു പ്രസ്ഥാനം നടത്തിയ ഐതിഹാസികമായ സമരമുഖങ്ങളിലെല്ലാം ഹിന്ദുത്വവാദികള്‍ മറുഭാഗത്തായിരുന്നല്ലോ


എസ്സേയിസ് / കെ.ടി കുഞ്ഞിക്കണ്ണന്‍

 

kt kunhikannan2012 സെപ്തംബര്‍ 30ന്റെ കേസരി വാരികയില്‍ പ്രസിദ്ധീകരിച്ച “കേരളം കാത്തിരിക്കുന്ന സൗഹൃദം എന്ന ലേഖനം ഒരു സംഘ വിചാരകന്റെ സ്‌കീസോഫ്രീനിക്കായ ചിന്തകളെയാണ് അവതരിപ്പിക്കുന്നത്. സ്‌കിസോഫ്രീനിക്ക് എന്നത് യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തമില്ലാത്ത വിചാരഭ്രമങ്ങളില്‍ വ്യക്തികള്‍ അകപ്പെട്ടുപോകുന്ന മനോരോഗമാണല്ലോ.

അയഥാര്‍ത്ഥമായ കാര്യങ്ങളെക്കുറിച്ച് യാഥാര്‍ത്ഥ്യ പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് ലോകത്ത് എല്ലാ കാലത്തും ഫാസിസ്റ്റ് സംഘടനകള്‍ അവരുടെ അജണ്ടകള്‍ നടപ്പാക്കിയിട്ടുള്ളത്.

കേസരി ലേഖനം കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സംഘടിത നേതൃത്വമായ സി.പി.ഐ.എമ്മില്‍ നിന്ന് ന്യൂനപക്ഷ മതവിശ്വാസികളെ അകറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണെന്നു വേണം കരുതാന്‍. യു.ഡി.എഫിന്റെ മാഫിയാവത്കരണ നയങ്ങളും ഭരണ രംഗത്ത് ലീഗ് പുലര്‍ത്തുന്ന സ്വാധീനവും പൊതു സമൂഹത്തിനകത്ത് വലിയ പ്രതിഷേധമുയര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ലേഖനം കേസരി പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നത് യാദൃശ്ചികമല്ലല്ലോ.[]

അഞ്ചാം മന്ത്രി വിവാദം മുതല്‍ ഇബ്രാഹിംകുഞ്ഞിന്റെ പ്രസംഗം വരെ കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ സമുദായ വല്‍ക്കരണത്തിന്റെയും വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെയും അനഭിലഷണീയമായ പ്രവണതകള്‍ക്ക് ശക്തികൂട്ടിക്കൊണ്ടിരിക്കുന്നുണ്ട്. യു.ഡി.എഫ് നയങ്ങള്‍ക്കും ഭരണരംഗത്തെ മാഫിയാവത്കരണത്തിനുമെതിരെ ഉയര്‍ന്നുവരുന്ന ജനരോഷത്തിന്റെ ഗതിതിരിച്ചുവിടാനാണ് ചില സാമുദായിക സംഘടനകളും സംഘപരിവാറും ഇപ്പോള്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നത്. ഇത് മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള വര്‍ഗ്ഗീയ സംഘടനകള്‍ ആഗ്രഹിക്കുന്നതുമാണ്.

ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയ ശക്തികള്‍ പരസ്പരം എതിര്‍ത്തും സഹായിച്ചുമാണല്ലോ സ്വയം വളരുന്നത്. മുസ്ലീം ലീഗിനെതിരെ ഹിന്ദുലീഗ് രൂപീകരണ പ്രഖ്യാപനം വരെ നടന്നിരിക്കുന്ന സവിശേഷ സന്ദര്‍ഭത്തിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചു വന്നിരിക്കുന്നതെന്നത് സംഘപരിവാറിന്റെ ദുഷ്ടലക്ഷ്യങ്ങളെ കൂടുതല്‍ വ്യക്തമാക്കിതരുന്നുണ്ട്. എന്‍.ആര്‍.ഐ മേലങ്കിയണിഞ്ഞ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ക്കുമെതിരെ കേരളത്തില്‍ വളര്‍ന്നുവരുന്ന ബഹുജന മുന്നേറ്റങ്ങളെ വഴിതെറ്റിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന വലതുപക്ഷ ഗൂഢാലോചനയുടെ ഭാഗം തന്നെയാണ് കേസരി ലേഖനവും.

കേരളം കാത്തിരിക്കുന്ന സൗഹൃദമെന്ന ലേഖനം സി.പി.ഐ.എമ്മിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ടതും, വിചിത്ര വാദങ്ങളിലൂടെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത അവസരവാദപരവും വഞ്ചനാപരവുമായ നിലപാടുകള്‍ പ്രക്ഷേപിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുവാന്‍ പറ്റുമോ എന്ന കുത്സിതമായ പരീക്ഷണമാണ്.


ഗോള്‍വാള്‍ക്കറുടെ ഹിന്ദുരാഷ്ട്രവാദത്തെ ഗാന്ധിജിയുടെ ദേീയതാ സങ്കല്‍പ്പങ്ങളോട് സാമ്യപ്പെടുത്തുവാന്‍ പോലും മടിയില്ലാത്ത ആത്മവഞ്ചനാപരവും കപടവുമായ നിലപാടുകള്‍ ആണ് ലേഖനം നിറയെ

ഭൗതികയാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാത്ത വിചാരഭ്രമങ്ങളിലേക്ക് പൊതു സമൂഹത്തെ തള്ളിവിടാന്‍ കഴിയുമോ എന്ന വൃത്തികെട്ട ഫാസിസ്റ്റ് തന്ത്രമാണ് ഈ ലേഖനത്തില്‍ ഒളിഞ്ഞു കിടക്കുന്നത്. ഒരു പക്ഷേ, സി.പി.ഐ.എം നെതിരെ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണ യുദ്ധത്തിന്റെ ഭാഗമായി ആവിഷ്‌കരിക്കപ്പെട്ട മാധ്യമതന്ത്രങ്ങളുടെ ഭാഗമാകാം ഈ കേസരി ലേഖനവും.

കേസരി വാരികയില്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചു വന്ന ഉടനെ എല്ലാ കോര്‍പ്പറേറ്റ് ചാനലുകളും അത് വിവാദമാക്കുവാനുള്ള ചര്‍ച്ചകള്‍ സംഘടിപ്പിച്ചുനോക്കിയല്ലോ. ഒരു നുണ എല്ലാവരും ഒന്നിച്ചാവര്‍ത്തിച്ച് സത്യമാക്കിയെടുക്കുവാനുള്ള ഗീബല്‍സിയന്‍ തന്ത്രം. സി.പി.ഐ.എം നെയും സംഘപരിവാറിനെയും നന്നായറിയാവുന്ന കേരളീയ സമൂഹത്തിനുള്ളില്‍ ഇത്തരം വേലകളൊന്നും അത്രയെളുപ്പം വിലപ്പോവില്ലെന്നത് വേറെകാര്യം.

എങ്കിലും ഒരു സംഘവിചാരകന്റെ സ്‌കിസോഫ്രീനിക്കായ ഇംഗിതങ്ങള്‍ പുലമ്പുന്ന ഇത്തരമൊരു ലേഖനത്തിന്റെ ലക്ഷ്യത്തെയും സാമൂഹ്യ രാഷ്ട്രീയ വിവക്ഷകളെയും പുരോഗമന ശക്തികള്‍ ഗൗരവാവഹമായിതന്നെ കാണേണ്ടതുണ്ട്. സാമൂഹ്യശാസ്ത്രത്തില്‍ അയഥാര്‍ത്ഥമായ കാര്യങ്ങളെക്കുറിച്ച് യാഥാര്‍ത്ഥ്യ പ്രതീതി സൃഷിക്കുന്ന ഫാസിസ്റ്റ് രീതിശാസ്ത്രം ആഴത്തിലുള്ള അവലോകനങ്ങള്‍ക്ക് വിധേയമായിട്ടുള്ളതാണ്.

തങ്ങളുടെ പ്രതിലോമപരമായ ഇംഗിതങ്ങള്‍ക്കനുസൃതമായി സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങളെ വ്യാഖ്യാനിക്കുവാനും പ്രചാരണ യുദ്ധമാക്കി മാറ്റുവാനുമുള്ള ഫാസിസ്റ്റ് സംഘടനകളുടെ പ്രത്യയശാസ്ത്ര പദ്ധതി ഇറ്റലിയിലെയും ജര്‍മ്മിനിയിലെയും രക്തപങ്കിലമായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ക്‌സിറ്റുകള്‍ വിശകലനം ചെയ്തിട്ടുണ്ട്. നുണകളെയും അയഥാര്‍ത്ഥമായ കാര്യങ്ങളെയും സത്യമാണെന്നുവരുത്തുന്ന ഫാസിസ്റ്റ് രീതി മാത്രമല്ല അത് സ്വീകരിക്കപ്പെടുന്ന ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനശാസ്ത്രവും വില്യം റീഹിനെപ്പലുള്ളവര്‍ ഗഹനമായിത്തന്നെ പഠന വിധേയമാക്കിയിട്ടുണ്ട്.

പ്രതിലോമകരമായ ഒരു സാമൂഹ്യവ്യവസ്ഥക്കകത്ത് എങ്ങനെയാണ് ഫാസിസ്റ്റുകള്‍ ചരിത്രനിരപേക്ഷവും ലളിതയുക്തിയില്‍ അധിഷ്ഠിതവുമായ വാദമുഖങ്ങളിലൂടെ ജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിച്ച് തങ്ങളുടെ പ്രതിലോമപരമായ ആശയങ്ങളുടെ പ്രചാരകരും അനുയായികളുമാക്കിതീര്‍ക്കുന്നതെന്ന് അധീശത്വത്തെയും പ്രത്യശാസ്ത്രത്തെയും കുറിച്ചുള്ള തന്റെ അപഗ്രഥനങ്ങളിലൂടെ ഗ്രാംഷി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജനങ്ങളെ അവരുടെ ചരിത്രബോധത്തില്‍നിന്നും രാഷ്ട്രീയ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും, നാനാവിധമായ പ്രചാരവേലകളിലൂടെയും പ്രത്യയശാസ്ത്ര യുദ്ധങ്ങളിലൂടെയും അന്യവല്‍ക്കരിക്കാനാണ് വലതുപക്ഷ ശക്തികള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഫാസിസത്തിന്റെ ചരിത്രവും രീതിയും ലോകത്തെല്ലായിടത്തും ഇത് തന്നെയാണ്. ഇന്ത്യയിലും കേരളത്തിലും ആര്‍.എസ്.എസ് ഇതേതന്ത്രമാണ് പയറ്റിക്കൊണ്ടിരിക്കുന്നത്. കേസരി ലേഖനം മലയാളി മധ്യവര്‍ഗ്ഗവിഭാഗങ്ങളെ ഉദ്‌ബോധിപ്പിക്കുവാന്‍ ശ്രമിക്കുന്നത് വര്‍ദ്ധിച്ചുവരുന്ന മുസ്ലീം ഭീകരതയെ നേരിടാന്‍ സി.പി.ഐ.എം ഉം ആര്‍.എസ്.എസും ഒന്നിക്കണമെന്നാണല്ലോ!

ഈയൊരു നിലപാടിന് സാധൂകരണം തേടിക്കൊണ്ട് ലേഖകന്‍ അവതരിപ്പിക്കുന്ന നിരീക്ഷണങ്ങളെല്ലാം ശുദ്ധ അസംബന്ധവും യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കുറുന്യായങ്ങളും മാത്രമാണ്. ആര്‍.എസ്.എസിനെയും സി.പി.ഐ.എംനെയും ശത്രുതയില്‍ നിര്‍ത്തുന്ന സാമൂഹ്യസാഹചര്യം സാവധാനത്തില്‍ കേരളത്തില്‍ ഇല്ലാതായിക്കഴിഞ്ഞുവെന്നും, ഇനി ഇരുകൂട്ടരും മുസ്ലീം ഭീകരവാദത്തിനെതിരെ ഒന്നിച്ചുപോരാടാനുള്ള സന്ദര്‍ഭമാണ് ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്നതെന്നുമാണ് ലേഖകന്‍ വൃഥാ വാദിച്ചുനോക്കുന്നത്.

കൊളോണിയല്‍ സമരചരിത്രത്തിന്റെ സമരാഗ്നിയില്‍ രാജ്യമാകെ ജ്വലിച്ചുനിന്ന ആ കാലത്ത് ആര്‍.എസ്.എസ് ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു ധര്‍ണ്ണാസമരം പോലും നടത്തിയിട്ടില്ല. ഓരോ സ്വാതന്ത്ര്യ സമര മുന്നേറ്റത്തെയും ഹിന്ദു മുസ്ലീം ലഹളകളഴിച്ചുവിട്ട് ശിഥിലീകരിക്കുകയെന്ന ബ്രിട്ടീഷ് അജണ്ടയുടെ നിര്‍വ്വാഹകരായിരുന്നു അവര്‍.

 

കടുത്ത മുസ്ലീം വിരോധത്തിന്റെ, സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ അജണ്ട കേരളത്തില്‍ സി.പി.ഐ.എം ന്റെ ചെലവില്‍ നടപ്പാക്കുവാന്‍ പറ്റുമോ എന്നാണ് ഈ സംഘവിചാരകന്‍ ഇത്തരമൊരു ലേഖനത്തിലൂടെ ശ്രമിച്ചുനോക്കുന്നത്. സംഘപരിവാറിന്റെ ആദര്‍ശമെന്നത് ചതിയും വഞ്ചനയും സ്വാര്‍ത്ഥ ബുദ്ധിയും ഭീരുത്വവുമെല്ലാം ചേര്‍ന്ന കാപട്യവും കരണംമറിച്ചിലുകളുമാണല്ലോ.

ആധുനിക കേരള നിര്‍മ്മിതിയുടെ ചരിത്രത്തെയാകെ നിര്‍ണ്ണയിച്ച മഹാപ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സി.പി.ഐ.എമ്മും. മലയാളിയുടെ സ്വാഭാവികമായ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും തടസ്സം നിന്ന ഭൗതിക ഉത്പാദന ബന്ധങ്ങളോടും വ്യവസ്ഥയോടും ഏറ്റുമുട്ടിയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ വേറുറപ്പിച്ചത്. സംഘപരിവാറിന്റെ വര്‍ഗ്ഗീയ വിദ്വേഷ രാഷ്ട്രീയത്തിന് എതിര്‍ദിശയില്‍ പ്രവര്‍ത്തിക്കുന്ന മാനവികതയുടെ മഹാ ആശയങ്ങളെ പിന്‍പറ്റിയാണ് സി.പി.ഐ.എം കേരളത്തിലെ ജനങ്ങളുടെ നേതൃത്വമായി മാറിയത്.

അത് ആര്‍.എസ്.എസ് പ്രതിനിധീകരിക്കുന്ന ഭരണവര്‍ഗ്ഗ താല്‍പര്യങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്. ആര്‍.എസ്.എസും സി.പി.ഐ.എംഉം ത്യാഗ സന്നദ്ധരായ പ്രവര്‍ത്തകരുള്ള സംഘടനകളാണെന്നും അവര്‍ ഒന്നിച്ചുകഴിഞ്ഞാല്‍ വലിയ മാറ്റങ്ങള്‍ കേരളത്തില്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും ലേഖകന്റെ നിരീക്ഷണങ്ങള്‍ ആര്‍.എസ്.എസിനെക്കുറിച്ചുള്ള ഗാന്ധിജിയുടെ വാക്കുകളെയാണ് ഓര്‍മ്മിപ്പിക്കുന്നത്. വാര്‍ധയിലെ ദുരിതാശ്വാസകേമ്പ് സന്ദര്‍ശിക്കാനെത്തിയ ഗാന്ധിജിക്കുമുമ്പില്‍ ആര്‍.എസ്.എസുകാരുടെ സേവനോത്സുകതയെക്കുറിച്ച് സംസാരിച്ചവര്‍ക്ക് ഗാന്ധി നല്‍കിയ മറുപടി ഹിറ്റ്‌ലറുടെ ബ്രൗണ്‍ ഷേര്‍ട്ട്‌സ് എന്ന ഫാസിസ്റ്റ് സംഘടനയിലെ പ്രവര്‍ത്തകരും വലിയ സേവനോത്സുകത കാണിച്ചിരുന്നുവെന്നാണ്. സി.പി.ഐ.എം ന്റെ ജനകീയ ചരിത്രത്തെ ആര്‍.എസ്.എസിന്റെ ജനവിരുദ്ധ ഫാസിസ്റ്റ് ചരിത്രവുമായി സമീകരിക്കുന്നവരുടെ താല്‍പര്യമെന്താണെന്ന് കാര്യവിവരമുള്ളവര്‍ക്കെല്ലാം മനസ്സിലാകും.
അടുത്ത പേജില്‍ തുടരുന്നു
ആര്‍.എസ്.എസിന്റെയും ഹിന്ദുത്വവാദികളുടെയും ചരിത്രമെന്താണ്? ജാതി ജന്മിത്വത്തിന്റെ പ്രത്യയശാസ്ത്രമായ വര്‍ണ്ണാശ്രമധര്‍മ്മങ്ങളെ പുല്‍കി പരോഗതിക്ക് വേണ്ടിയുള്ള എല്ലാ മനുഷ്യ പ്രയത്‌നങ്ങളെയും എതിര്‍ത്തുപോന്ന നിന്ദ്യമായ ചരിത്രമാണ് ആര്‍.എസ്.എസിനുള്ളത്. ജനപക്ഷത്തുനിന്നുകൊണ്ടുള്ള എന്ത് ത്യാഗത്തിന്റെ ചരിത്രമാണ് ആര്‍.എസ്.എസിനുള്ളത്? അയിത്തോച്ഛാടനത്തിനും കീഴാളരുടെ ക്ഷേത്രപ്രവേശനത്തിനും വേണ്ടി നടന്ന ഒരു സമരമുഖത്തും ആര്‍.എസ്.എസ് ഉണ്ടായിരുന്നില്ലല്ലോ. സവര്‍ണ്ണാധികാരത്തെയും മനുസ്മൃതിയെയും താലോലിച്ചും സാധൂകരിച്ചും നടന്നവരാണല്ലോ സംഘപരിവാര്‍ ബുദ്ധിജീവികള്‍. ഭൂമിക്കും കൂലിക്കും വേണ്ടി കമ്മ്യൂണിസ്റ്റു പ്രസ്ഥാനം നടത്തിയ ഐതിഹാസികമായ സമരമുഖങ്ങളിലെല്ലാം ഹിന്ദുത്വവാദികള്‍ മറുഭാഗത്തായിരുന്നല്ലോ.

ആര്‍.എസ്.എസിന്റെ സാമൂഹ്യഅടിസ്ഥാനം വന്‍കിട ജന്മിമാരും മുതലാളിമാരും ഉയര്‍ന്ന മധ്യവര്‍ഗ്ഗങ്ങളും ആണല്ലോ. അതിന്റെ നയനിര്‍ണ്ണയം നടത്തുന്നത് ബഹുരാഷ്ട്ര കുത്തകകളും അവരുടെ ഇന്ത്യന്‍ ശിങ്കിടികളുമാണ്.

സാമ്രാജ്യത്വ വിരുദ്ധ ദേശീയ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുക്കുകയും അതിന്റെ ഗതി മുസ്ലീം വിരുദ്ധതയിലേക്ക് തിരിച്ചുവിടുകയും ചെയ്ത അപമാനകരമായ ആര്‍.എസ്.എസിന്റെ ചരിത്ര പാരമ്പര്യത്തെയാകെ നിസ്സാരവല്‍ക്കരിച്ചുകൊണ്ടാണ് കേസരി ലേഖനത്തില്‍ സി.പി.ഐ.എം ന്റെ ചരിത്രവുമായി ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളെ തെറ്റായി സമീകരിക്കുന്നത്. സി.പി.ഐ.എം ഉം ആര്‍.എസ്.എസും ത്യാഗപൂര്‍ണ്ണമായ ചരിത്രമുള്ള, അഗ്നി പരീക്ഷണങ്ങളിലൂടെ സ്ഫുടം ചെയ്യപ്പെട്ട സംഘടനകളാണെന്നും അവതമ്മില്‍ കഴിഞ്ഞ കാലങ്ങളില്‍ എന്തെല്ലാം പ്രത്യയശാസ്ത്ര ഭിന്നതകളും സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും വര്‍ത്തമാന കേരളം ഈ സംഘടനകളുടെ സൗഹൃദം ആഗ്രഹിക്കുന്നുവെന്നാണ് ലേഖകന്‍ തലകുത്തിനിന്ന് വാദിക്കുന്നത്.

കൂത്ത്പറമ്പ് അടിയറ പാറയിലെ മദ്രസ്സയെ നിസ്‌കാരകേന്ദ്രമാക്കുന്നതുമായി ബന്ധപ്പെട്ട് ആ പ്രദേശത്തുണ്ടായ തര്‍ക്കത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുവാന്‍ ആര്‍.എസ്.എസ് നടത്തിയ കുത്സിതമായ നീക്കങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തത് സി.പി.ഐ.എം ആയിരുന്നു


ലളിത യുക്തികളിലൂടെ ഈ രണ്ട് സംഘടനകളുടെയും യോജിച്ച പ്രവര്‍ത്തനത്തിനുള്ള സാഹചര്യം രൂപപ്പെട്ടിരിക്കുന്നു എന്ന് സമര്‍ത്ഥിക്കുവാനുള്ള ലേഖകന്റെ വാദങ്ങള്‍ സംഘപരിവാറിന്റെ അവസരവാദത്തെയും ആത്മവഞ്ചനയെയും സ്വയം തുറന്ന് കാട്ടിതരുന്നുണ്ട്. അപരമത സമൂഹങ്ങളോടുള്ള തങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തെയും രാജ്യദ്രോഹപരമായ സ്വന്തം പാരമ്പര്യത്തെയും മറച്ചുപിടിക്കുവാനുള്ള കൗശലപൂര്‍വ്വമായ ശ്രമങ്ങളാണ് ഈ ലേഖനത്തിലുടനീളമുള്ളത്.[]

ആര്‍.എസ്.എസും സി.പി.ഐ.എമ്മും തമ്മിലുള്ള പ്രത്യയശാസ്ത്ര വ്യത്യാസങ്ങള്‍ ലഘൂകരിച്ച് അവതരിപ്പിക്കുന്ന ലേഖകന്‍ രാജ്യദ്രോഹപരവും മാനവികതക്കെതിരുമായ ഒരു പ്രത്യശാസ്ത്ര പദ്ധതിയെ വെള്ളപൂശി മലയാളികളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചുനോക്കുന്നത്. എന്താണ് ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനം? ഫ്രഞ്ച് ചരിത്രകാരനായ മോറോ ബ്ലാഷ് പറഞ്ഞിട്ടുള്ളത്. “”വര്‍ത്തമാന കാലത്തെ തെറ്റിദ്ധാരണകള്‍ ഭൂതകാലത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളുടെ അനിവാര്യ ഫലമായിരിക്കും”. ഇത് ആര്‍.എസ്.എസിനെ സംബന്ധിച്ച് പൂര്‍ണ്ണമായും ബാധകമായിട്ടുള്ളതാണ്. റൊമീളഥാപ്പര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ഭൂതകാലത്തിന്റെ മതപരമായ വ്യാഖ്യാനത്തിലാണ്, ഹൈന്ദവവല്‍കൃതമായ ചരിത്രത്തിലാണ് ആര്‍.എസ്.എസ് അതിന്റെ പ്രത്യശാസ്ത്രപരമായ ന്യായയുക്തതയും അടിസ്ഥാനവും കണ്ടെത്തുന്നത്. ചരിത്രത്തിന്റെ തപസ്യയില്‍ ഒട്ടും പരിശീലനമില്ലാത്തവരും അതുമൂലം അതിന്റെ രീതികളോട് സംവേദനക്ഷമതയില്ലാത്തവരും നിര്‍മ്മിച്ച ചരിത്രപരമായ അടിസ്ഥാനങ്ങളില്ലാത്ത ജല്‍പ്പനങ്ങളാണ് ആര്‍.എസ്.എസിന്റെ ഹിന്ദുരാഷ്ട്രവാദമെന്നത്.

ഗോള്‍വാള്‍ക്കറുടെ ഹിന്ദുരാഷ്ട്രവാദത്തെ ഗാന്ധിജിയുടെ ദേീയതാ സങ്കല്‍പ്പങ്ങളോട് സാമ്യപ്പെടുത്തുവാന്‍ പോലും മടിയില്ലാത്ത ആത്മവഞ്ചനാപരവും കപടവുമായ നിലപാടുകള്‍ ആണ് ലേഖനം നിറയെ. ഗോള്‍വാര്‍ക്കറുടെ ഹിന്ദുരാഷ്ട്ര വാദത്തെ അത്ര കാര്യമാക്കേണ്ടെന്ന ഉപദേശവും ലേഖനത്തിലുണ്ടല്ലോ. അപരാധപൂര്‍ണ്ണമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളെ മറച്ചുപിടിക്കുന്ന കൗശലപൂര്‍വ്വമായ അഭ്യാസങ്ങളാണ് ലേഖകന്‍ കാട്ടിക്കൂട്ടിയിരിക്കുന്നത്.

ഹിറ്റ്‌ലറില്‍നിന്നും അദ്ദേഹത്തിന്റെ ആത്മകഥയായ മെയ്ന്‍കാഫില്‍നിന്നും ആവേശംകൊണ്ടാണല്ലോ ഗോള്‍വാര്‍ക്കര്‍ ഇങ്ങനെ എഴുതിയത്. “ഇന്ന് ലോകം ശ്രദ്ധിക്കുന്ന രാഷ്ട്രമാണ് ജര്‍മ്മിനി. ഈ രാഷ്ട്രം ലക്ഷണമൊത്ത ദൃഷ്ടാന്തമാണ്. വംശത്തിന്റെയും സംസ്‌കാരത്തിന്റെയും വിശുദ്ധി നിലനിര്‍ത്തുവാന്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ജര്‍മ്മിനി സെമിറ്റിക്ക് വിഭാഗക്കാരെ – ജൂതന്‍മാരെ-പുറത്താക്കി. വംശാഭിമാനം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്ന കാഴ്ചയാണ് ഇവിടെ ദൃശ്യമാവുന്നത്. അടിസ്ഥാനപരമായി തന്നെ വംശങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഒന്നായി വര്‍ത്തിക്കുവാന്‍ കഴിയില്ലെന്ന വസ്തുതയാണ് ജര്‍മ്മിനി കാണിച്ചുതരുന്നത്. ഹിന്ദുസ്ഥാന് ഇതില്‍നിന്ന് നല്ലൊരു പാഠം പഠിക്കുവാനുണ്ട്”.

മോഡിയുടെ വംശഹത്യയെ മാത്രമല്ല കോണ്‍ഗ്രസ് കാപാലികര്‍ 1984ല്‍ സിഖുകാര്‍ക്ക് നേരെ നടത്തിയ കൂട്ടക്കൊലയെയും പിന്തുണച്ച ചരിത്രമാണല്ലോ ആര്‍.എസ്.എസിന് ഉള്ളത്

വിചാരധാരയെ അടിസ്ഥാന ഗ്രന്ഥമായി അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍,എസ്.എസ് ഗുജറാത്ത് വംശഹത്യയിലൂടെ ഗോള്‍വാള്‍ക്കറിസത്തിന്റെ ഭീകരമായ പ്രയോഗമാണ് നടത്തിയത്. ലേഖകന്‍ ഗുജറാത്ത് സംഭവങ്ങളെ ഗൗരവമായി എടുക്കേണ്ടെന്നും അതിനെ പെരുപ്പിച്ച് കാട്ടേണ്ടെന്നുമാണല്ലോ എഴുതി വച്ചിരിക്കുന്നത്. മോഡിയുടെ വംശഹത്യയെ മാത്രമല്ല കോണ്‍ഗ്രസ് കാപാലികര്‍ 1984ല്‍ സിഖുകാര്‍ക്ക് നേരെ നടത്തിയ കൂട്ടക്കൊലയെയും പിന്തുണച്ച ചരിത്രമാണല്ലോ ആര്‍.എസ്.എസിന് ഉള്ളത്.ഇന്ദിരാഗാന്ധി വധത്തെതുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ സിഖുകാരെ കൂട്ടക്കൊല ചെയ്യുവാന്‍ ഹിന്ദുവര്‍ഗ്ഗീയ വികാരം ഉണര്‍ത്തിയെടുത്തത് ആര്‍.എസ്.എസിന്റെ സഹായത്തോടുകൂടിയായിരുന്നല്ലോ. 1984 ലെ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് രാജീവ്ഗാന്ധിക്കാണല്ലോ പരസ്യമായി വോട്ട്പിടിച്ചത്!

ഇപ്പോഴും നുണപ്രചരണത്തിനും ഇരട്ടനാക്കുകൊണ്ടുള്ള സംസാരത്തിലും കാപട്യത്തിലുമാണ് ആര്‍.എസ്.എസ് ബുദ്ധിജീവികള്‍ അഭിരമിക്കുന്നത്. ഹിന്ദു വര്‍ഗ്ഗീയത വളര്‍ത്തുവാന്‍ ഏത് വൃത്തികെട്ട വേഷവും കെട്ടാന്‍ ഈക്കൂട്ടര്‍ക്ക് ഒരു മടിയുമില്ല. ഇവരുടെ ആദര്‍ശമെന്നതുതന്നെ ആത്മവഞ്ചനയും ഇരട്ടനാക്കുകൊണ്ടുള്ള വാചകമടിയുമല്ലാതെ മറ്റൊന്നുമല്ല.

ഹിന്ദുത്വവാദത്തിന്റെ ചരിത്രം തന്നെ അധികാരത്തിനും താല്‍ക്കാലിക ലാഭത്തിനും വേണ്ടി ഏത് വൃത്തികെട്ട വേഷവും കെട്ടിയാടിയിട്ടുള്ളതാണ്. ക്വിറ്റ് ഇന്ത്യാ സമരം,62 ലെ ഇന്തോ -ചൈനായുദ്ധം എന്നിവയിലെടുത്ത നിലപാടുകള്‍ കമ്മ്യൂണിസ്റ്റുകാരെ ദേശീയ ധാരയില്‍നിന്ന് അകറ്റിയെന്ന പതിവ് ആക്ഷേപവും ഉയര്‍ത്തുന്ന ലേഖകന്‍ ആര്‍.എസ്.എസിന്റെ ദേശീയ വിരുദ്ധ പാരമ്പര്യത്തെ ഇപ്പോഴും താലോലിക്കുകതന്നെയാണ്.

1925ലാണല്ലോ ആര്‍.എസ്.എസ് രൂപീകരിക്കുന്നത്. 1947 വരെയുള്ള ബ്രിട്ടീഷ് ആധിപത്യകാലത്ത്, ഇന്ത്യന്‍ ജനതയാകെ ദേശാഭിമാന ബോധത്താല്‍ പ്രചോദിതരായി സാമ്ര്യാജ്യത്വ വിരുദ്ധ സമരപാതയില്‍ കുതിച്ചെത്തിയിരുന്നു. കൊളോണിയല്‍ സമരചരിത്രത്തിന്റെ സമരാഗ്നിയില്‍ രാജ്യമാകെ ജ്വലിച്ചുനിന്ന ആ കാലത്ത് ആര്‍.എസ്.എസ് ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു ധര്‍ണ്ണാസമരം പോലും നടത്തിയിട്ടില്ല.

ഓരോ സ്വാതന്ത്ര്യ സമര മുന്നേറ്റത്തെയും ഹിന്ദു മുസ്ലീം ലഹളകളഴിച്ചുവിട്ട് ശിഥിലീകരിക്കുകയെന്ന ബ്രിട്ടീഷ് അജണ്ടയുടെ നിര്‍വ്വാഹകരായിരുന്നു അവര്‍. ബ്രിട്ടീഷ് ഭരണാധികാരികളും അവരുടെ ഇന്റലിജന്‍സ് വിഭാഗങ്ങളും എങ്ങനെയാണ് ആര്‍.എസ്.എസിനെ കണ്ടിരുന്നതെന്നതിന്റെ വ്യക്തമായ തെളിവാണ് പൊളിറ്റിക്കല്‍ ഇന്ററലിജന്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥനായിരുന്ന ബവറിജിന്റെ റിപ്പോര്‍ട്ടുകള്‍. ആര്‍.എസ്.എസിനെ ബ്രിട്ടീഷ് വാഴ്ചക്കാവശ്യമായ ഒരു സംഘടനയായാണ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ കണ്ടിരുന്നത്.

1948ല്‍ ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജണ്ടക്ക് ഭീഷണിയാണന്ന് വന്നപ്പോഴാണല്ലോ മഹാത്മജിയെ അവര്‍ വധിച്ചത്. ലേഖകന്‍ “അച്ഛന്‍ പത്തായത്തിലില്ലെന്ന്” പറയുന്നതുപോലെ ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിന് പങ്കില്ലെന്ന് ദയനീയമായി വാദിക്കുന്നുണ്ടല്ലോ. നാഥുറാം വിനായക് ഗോഡ്‌സേ ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ സന്തത സഹചാരിയായിരുന്നു.

ഇന്ത്യാവിഭജനത്തെതുടര്‍ന്ന് ഹിന്ദു മുസ്ലീം കലാപങ്ങള്‍ ആളികത്തിയപ്പോള്‍ അത് ഇല്ലാകാക്കുവാന്‍ ഗാന്ധി നടത്തിയ ശ്രമങ്ങള്‍ ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ചു എന്നതാണ് സത്യം. ഗാന്ധിവധം ആര്‍.എസ്.എസിനെതിരായി ജനവികാരമുയര്‍ത്തിയപ്പോളാണ് ഗോഡ്‌സേ ഹിന്ദു മഹാസഭക്കാരനാണെന്ന് പറഞ്ഞ് ആര്‍.എസ്.എസ് കൈകഴുകിയത്.

ബാബറി മസ്ജിദ് തകര്‍ത്തതിലും സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ നടന്നിട്ടുള്ളതുമായ വര്‍ഗ്ഗീയ കലാപങ്ങളിലുും ആര്‍.എസ്.എസിന്റെ പങ്ക് സുവ്യക്തമായിരുന്നു. ലിബാര്‍ഹാന്‍ കമ്മറ്റി റിപ്പോര്‍ട്ടും ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകളും സംഘപരിവാര്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വിധ്വംസകവൃത്തികളിലേക്കും നരഹത്യകളിലേക്കുമാണ് വെളിച്ചം വീശിയിരിക്കുന്നത്.

1969 ലെ അഹമ്മദാബാദ് കലാപം അന്വേഷിച്ച ജസ്റ്റിസ് ജഗമോഹന്‍ റഡ്ഡി കമ്മീഷനും 1970 ലെ ഭീവണ്ടി കലാപമന്വേഷിച്ച ജസ്റ്റിസ് ഡി.പി.മദന്‍ കമ്മീഷനും ഇങ്ങ് കേരളത്തില്‍ 1971 ലെ തലശ്ശേരി കലാപമന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമ്മീഷനും 82 ലെ കന്യാകുമാരി കലാപമന്വേഷിച്ച ജസ്റ്റിസ് വേണുഗോപാലന്‍ കമ്മീഷനുമെല്ലാം ആര്‍.എസ്.എസിന്റെ വര്‍ഗ്ഗീയ കലാപങ്ങളിലുള്ള പങ്ക് പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

അടിയന്തിരാവസ്ഥയെ ആദ്യം എതിര്‍ത്തുപോന്ന ആര്‍.എസ്.എസ് മേധാവി ജയിലില്‍ നിന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കയച്ച കത്തിലൂടെ 20 ഇന പരിപാടിക്കും 5 ഇന പരിപാടിക്കും പിന്തുണ നല്‍കുകയായിരുന്നല്ലോ

ആര്‍.എസ്.എസ് വര്‍ഗ്ഗീയ കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് ചില കമ്മീഷനുകള്‍ വിശദമായി പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. മാലേഗാവ്, സംചോദ എക്‌സ്പ്രസ് സ്‌ഫോടനം, മക്കാമസ്ജിദ് സ്‌ഫോടനം തുടങ്ങിയവയെല്ലാം സംഘപരിവാര്‍ ആസുത്രണം ചെയ്ത വന്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ അഴിച്ചുവിടാനുള്ള നീചമായ ഗൂഢാലോചനകളായിരുന്നല്ലോ.

കേസരി ലേഖകന്‍ കേരളത്തില്‍ ആര്‍.എസ്സ്.എസ്സും സി.പി.ഐ.എം ഉം അടുക്കുകയാണ്എന്ന് കാണിക്കുവാന്‍ വസ്തുതകളുമായി ബന്ധമില്ലാത്ത ചില സംഭവങ്ങള്‍ ലേഖനത്തില്‍ ഉദാഹരിക്കുന്നുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ ഇപ്പോള്‍ ആര്‍.എസ്.എസ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ തമ്മില്‍ വ്യത്യാസം പോലുമില്ലാതായിരിക്കുന്നു എന്നാണ് ലേഖകന്‍ തട്ടിവിടുന്നത്. മൂത്ത സ്‌കിസോഫ്രീനിയ ബാധിതര്‍ക്കേ ഇങ്ങനെയൊക്കെ വിളിച്ചുപറയാന്‍ കഴിയൂ.

കൂത്തുപറമ്പില്‍ അടിയറപ്പാറ മദ്രസ്സെയെചൊല്ലി നടന്ന പ്രശ്‌നത്തില്‍ സി.പി.ഐ.എമ്മും ആര്‍.എസ്.എസും ഹിന്ദു കുടുംബവേദി രൂപീകരിച്ച് രൂക്ഷമായ പ്രക്ഷോഭം തന്നെ നടത്തിയെന്നാണ് ലേഖകന്‍ വെച്ച്കാച്ചുന്നത്. മദ്രസകള്‍ മതപഠനങ്ങള്‍ക്കുള്ള പാഠശാലകളാണല്ലോ. അടിയറ പാറയിലെ മദ്രസ്സയെ നിസ്‌കാരകേന്ദ്രമാക്കുന്നതുമായി ബന്ധപ്പെട്ട് ആ പ്രദേശത്തുണ്ടായ തര്‍ക്കത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുവാന്‍ ആര്‍.എസ്.എസ് നടത്തിയ കുത്സിതമായ നീക്കങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തത് സി.പി.ഐ.എം ആയിരുന്നു.

ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച ഹിന്ദു കുടുംബവേദിയുമായി സി.പി.ഐ.എമ്മിന് യാതൊരുവിധ ബന്ധവുമുണ്ടായിരുന്നില്ല. 14 വര്‍ഷത്തെ തര്‍ക്ക ചരിത്രമുള്ള അടിയറപ്പാറ മദ്രസ്സ പ്രശ്‌നത്തെ സമുദായസൗഹൃദം തകര്‍ക്കുന്ന രീതിയില്‍ വര്‍ഗ്ഗീയ വല്‍ക്കരിക്കുന്നതിനെതിരെ ഉറച്ച നിലപാടാണ് സി.പി.ഐ.എം സ്വീകരിച്ചത്. സംഘപരിവാറിന്റെ നീക്കങ്ങള്‍ക്ക് എതിരെ കൂത്തുപറമ്പ് എം.എല്‍.എ ആയിരുന്ന പി.ജയരാജന്‍ ശക്തമായി ഇടപെടുകയും ചെയ്തിരുന്നു.

തലയും വാലുമില്ലാത്ത ആരോപണങ്ങളുന്നയിച്ചു ആശയക്കുഴപ്പം സൃഷ്ടിക്കാമെന്നാണ് ആര്‍.എസ്സ്.എസുകാര്‍ കരുതുന്നത്. സി.പി.ഐ.എം ന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൊലചെയ്യപ്പെട്ട ഒരു വിദ്യാര്‍ത്ഥിയുടെ വീട് സന്ദര്‍ശിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ലീഗുകാരുടെയും ബി.ജെ.പിക്കാരുടെയും വീടുകളില്‍ മരണം പോലുള്ള ദുരന്തങ്ങളുണ്ടാവുമ്പോള്‍ പാര്‍ടി നേതാക്കള്‍ സന്ദര്‍ശിക്കുന്നത് പതിവ് രീതിയാണ്. ഇതില്‍ രാഷ്ട്രീയം കണ്ടെത്തുന്ന കേസരി ലേഖകന്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത തന്റെ മനോവിലാസങ്ങള്‍ക്ക് വെറുതെ അടിസ്ഥാനമുണ്ടാക്കുവാന്‍ ശ്രമിക്കുകയാണ്. ഇത് ഒരു മനോരാഗലക്ഷണമാകാം. പയ്യന്നൂരിലെ ലീഗ് – യു.ഡി.എഫ് ഗുണ്ടകള്‍ തകര്‍ത്ത ഏരിയാകമ്മറ്റി ഓഫീസ് ബി.ജെ.പി ജില്ലാ നേതാക്കള്‍ സന്ദര്‍ശിക്കുന്നതിലും ഒരു അസ്വാഭാവികതയുമില്ല.

അടിയന്തിരാവസ്ഥയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരെപ്പോലെ ജയിലിലും ഒളിവിലും കഴിയേണ്ടിവന്ന പ്രസ്ഥാനമാണ് ആര്‍.എസ്.എസ് എന്നാണ് ലേഖകന്‍ പറഞ്ഞുവെക്കുന്നത്. അടിയന്തിരാവസ്ഥക്കെതിരെ നിരന്തരം പോരാടി രക്തസാക്ഷികളെ സംഭാവനചെയ്ത പ്രസ്ഥാനമാണ് ആര്‍.എസ്.എസ് എന്നെല്ലാം ലേഖകന്‍ എന്തടിസ്ഥാനത്തിലാണ് വീരവാദം മുഴക്കുന്നത്.

അടിയന്തിരാവസ്ഥയെ ആദ്യം എതിര്‍ത്തുപോന്ന ആര്‍.എസ്.എസ് മേധാവി ജയിലില്‍ നിന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കയച്ച കത്തിലൂടെ 20 ഇന പരിപാടിക്കും 5 ഇന പരിപാടിക്കും പിന്തുണ നല്‍കുകയായിരുന്നല്ലോ. നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരായ സുദീര്‍ഘമായ സമരചരിത്രമുള്ള അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സി.പി.ഐ.എമ്മും. വ്യത്യസ്ത മത സമൂഹങ്ങളും ജാതികളും ഗോത്രവിഭാഗങ്ങളും ഭാഷാസമൂഹങ്ങളുമുള്ള ഇന്ത്യയില്‍ കറകളഞ്ഞ മതനിരപേക്ഷ നിലപാടുകളും ഫെഡറല്‍ കാഴ്ചപ്പാടും ഉയര്‍ത്തിപ്പിടിച്ചാണ് സി.പി.ഐ.എം പ്രവര്‍ത്തിക്കുന്നത്. സി.പി.ഐ.എമ്മിന്റെ സമരോജ്വലവും ത്യാഗനിര്‍ഭരവുമായ ചരിത്രം കറകളഞ്ഞ മതനിരപേക്ഷനിലപാടുകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്. അതിനെ കളങ്കപ്പെടുത്താമെന്ന് ഹിറ്റ്‌ലറുടെ ജാര സന്തതികളും വലതുപക്ഷ രാഷ്ട്രീയക്കാരും വ്യാമോഹിക്കേണ്ടതില്ല.

(ലേഖകന്‍ കേളു ഏട്ടന്‍ പഠന കേന്ദ്രം ഡയരക്ടറും സി.പി.ഐ.എം കോഴിക്കോട് ജില്ലകമ്മറ്റി അംഗവുമാണ്.)

ചുവപ്പ് + കാവി = ? ആര്‍.എസ്.എസ് വാരിക ഉദ്ദേശിക്കുന്നതെന്ത്?  (കേസരി ലേഖനം)


ആര്‍.എസ്.എസിനോട് സൗഹൃദമോ ?
(പി.ജയരാജന്റെ മറുപടി)

കെ.ടി കുഞ്ഞിക്കണ്ണന്റെ ഡൂള്‍ ന്യൂസ് പ്രസിദ്ധീകരിച്ച മറ്റ് ലേഖനങ്ങള്‍

മമത ഇന്ദിര ചമയുന്നോ?

ഫാസിസവും തീവ്രവാദവും ചങ്ങാത്തം കൂടുമ്പോള്‍