യെമന്‍ ജനത വെറുക്കുന്ന ഹൂത്തികള്‍ നടത്തുന്ന നൂറുകണക്കിന് ആക്രമണങ്ങള്‍ ഇറാനില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്നും അവരെ ഇറാനാണ് സൃഷ്ടിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. അതിനാല്‍ ഹൂത്തികളുടെ ഭാഗത്തുനിന്നുള്ള ഏതൊരു ആക്രമണത്തേയും ശക്തമായി നേരിടുമെന്ന് പറഞ്ഞ ട്രംപ് ആ ആക്രമണം അവിടെ ചെന്ന് അവസാനിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും വ്യക്തമാക്കി.
‘ഹൂത്തികള്‍ തൊടുത്തുവിടുന്ന ഓരോ വെടിയുണ്ടയും ഇനി മുതല്‍ ഇറാന്റെ ആയുധങ്ങളില്‍ നിന്നും, നേതൃത്വത്തില്‍ നിന്നുമുള്ള വെടിവെപ്പായി കണക്കാക്കും. ഇറാനാണ് അതിന്റെ ഉത്തരവാദി. അനന്തരഫലങ്ങള്‍ അവര്‍ അനുഭവിക്കുക തന്നെ ചെയ്യും, പ്രത്യാഘാതങ്ങള്‍ ഭയാനകമായിരിക്കും,’ ട്രംപ് പോസ്റ്റില്‍ കുറിച്ചു.
ഗസയിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ പുനരാരംഭിച്ചതിലും ഫലസ്തീനിലേക്കുള്ള മാനുഷിക സഹായങ്ങള്‍ തടഞ്ഞതിലും പ്രതിഷേധിച്ചാണ് ഒരു ഇടവേളയ്ക്ക് ശേഷം ചെങ്കടലില്‍ ഇസ്രഈലി കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം പുനരാരംഭിച്ചത്.
ഹൂത്തികള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കാന്‍ ട്രംപ് മുമ്പും ഇറാനില്‍ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും, ഒടുവിലെത്തെ ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഇറാനെതിരെ യു.എസിന്റെ സൈനിക നടപടിയുണ്ടാകുമെന്നാണ് സൂചന നല്‍കുന്നത്.
കഴിഞ്ഞ ദിവസം ഇറാനുമായി ആണവ കരാറില്‍ ചര്‍ച്ച നടത്താന്‍ താന്‍ ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേനിക്ക് താന്‍ കത്ത് അയച്ചതായി വ്യക്തമാക്കിയ ട്രംപ് ഇറാനെ കൈകാര്യം ചെയ്യാനുള്ള പ്രധാന വഴിയാണ് ആണവ കരാറെന്നും പറയുകയുണ്ടായി.
എന്നാല്‍ അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകളും നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേനി അവര്‍ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അഭിപ്രായപ്പെട്ടു. ഇതില്‍ പ്രകോപിതനായ ട്രംപ് ഇറാനെ സൈനികപരമായി നേരിടുമെന്നും വ്യക്തമാക്കിയിരുന്നു.
അതിനാല്‍ ഇറാന്‍ നേതൃത്വം നല്‍കുന്ന യെമനിലെ ഹൂത്തികളെ ലക്ഷ്യമിട്ട് ഇറാനെ ആക്രമിക്കാനായിരിക്കും ട്രംപ് ആദ്യഘട്ടത്തില്‍ ശ്രമിക്കുക എന്ന വിലയിരുത്തലുണ്ട്. ഇതിന്റെ ഭാഗമായി രണ്ട് ദിവസങ്ങളില്‍ മാത്രമായി യു.എസ് ഏകദേശം 47 വ്യോമാക്രമണങ്ങള്‍ യെമനില്‍ നടത്തിയത്. ആക്രമണത്തില്‍ ഏഴ് യെമന്‍ പ്രവിശ്യകളിലായി 53 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനമായ സനയിലും അമേരിക്ക ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
Content Highlight: Iran will be held responsible for Houthi attacks, there will be consequences; Trump threatens