| Saturday, 23rd May 2026, 3:58 pm

13 വർഷങ്ങൾ 3 ദൃശ്യങ്ങൾ ഒരേ ഒരു ജോർജുകുട്ടി

കെ.എസ് ഷാബിന

‘ദി പാസ്ററ് നെവർ സ്റ്റേ സൈലന്റ്’ എന്ന ടൈറ്റിലിൽ എത്തിയ ദൃശ്യം 3, ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ കൈകളിൽ പിറന്ന ദൃശ്യ വിസ്മയം. ഒരു നാലാം ക്ലാസുകാരന്റെ ഈ മൂന്നാം വരവ് മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ അടയാളപ്പെടുത്തലാണ്.

മലയാള സിനിമയിലെ ക്രൈം ത്രില്ലറുകളുടെ നിർവചനം തന്നെ മാറ്റി എഴുതിയ ചിത്രമായിരുന്നു ദൃശ്യം ഒന്ന്. ആ ചിത്രം അവസാനിക്കുമ്പോൾ ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്ത് തന്റെ വ്യക്തിമുദ്ര മലയാള സിനിമയിൽ അടയാളപ്പെടുത്തിയിരുന്നു.
മലയാളികൾ അന്ന് വരെ കാണാത്ത ‘ദി റിയൽ ക്ലാസിക് ക്രൈം ത്രില്ലർ’.

ദൃശ്യം.Photo:wikipedia

ദൃശ്യം ഇറങ്ങി ഏഴു വർഷങ്ങൾക്കു ശേഷമായിരുന്നു  ജോർജുകുട്ടിയുടെ ആ രണ്ടാം വരവ്. ‘ദൃശ്യം’ ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ച ‘ദി ജീത്തു ജോസഫ് ബ്രില്ല്യൻസ്’. ഇനിയൊരു മൂന്നാം വരവ് അസാധ്യമെന്ന് പ്രേക്ഷകർ ചിന്തിച്ച നിമിഷം ജോർജുകുട്ടിയുടെ മൂന്നാം വരവ് സംവിധായകൻ ഉറപ്പിച്ചിരുന്നു. അങ്ങനെ ദൃശ്യം 3 ഹാപ്പെൻഡ്. ആൻഡ് ദി ജോർജുകുട്ടി റിട്ടേൺസ്.

ദൃശ്യം 2 ഒരു അവസാനം തന്നെ ആയിരുന്നുവെന്ന് സംവിധായകനും പറഞ്ഞു വെച്ചിരുന്നു. എന്നാൽ അതിനുമപ്പുറം ജോർജ്കുട്ടി  എന്ന ആ സാധാരണ മനുഷ്യനെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ  അയാൾ ആഗ്രഹിച്ചിരുന്നു. അക്ഷരാർത്ഥത്തിൽ അത് തന്നെ ആണ് ദൃശ്യം 3 .

ആദ്യപകുതിയിലെത്തുന്ന പ്രതിനായകന്റെ എൻട്രി ദൃശ്യം 3 യുടെ ഗിയർ ഷിഫ്റ്റിങ് മോമന്റ്റ് ആയിരുന്നു. അതുവരെ കൃത്യമായ ഒരു പേസിൽ പോയിരുന്ന ചിത്രം അവിടന്നങ്ങോട്ട് ടോപ് ഗിയറിലേക്ക്. ഒരു ദൃശ്യം ആരാധകൻ കാത്തിരുന്ന  ‘ഗ്രേറ്റസ്റ്റ് റൈവൽറി’ ആൻഡ്, ദി മോസ്റ്റ്
ഡിസേർവിങ് വില്ലൻ’.

ദൃശ്യം.Photo:wikipedia

പുതിയ കഥാപാത്രങ്ങളുടെ  അനാവശ്യമായ  കൂട്ടിച്ചേർകലുകൾ ഇല്ല. മുൻ ദൃശ്യങ്ങളിലെ കഥാപാത്രങ്ങളുടെ കൃത്യമായ പ്ലേസ്‌മെന്റുകൾ. ദൃശ്യം 3 എന്നത് ഒരു ഇമോഷണൽ ഫാമിലി ഡ്രാമ തന്നെയാണ്. മുൻ ദൃശ്യങ്ങളിലേതു പോലെയുള്ള, വമ്പൻ ട്വിസ്റ്റും സസ്‌പെൻസും ഉണ്ടാകുമെന്ന പ്രതീക്ഷ വേണ്ട. പ്രതീക്ഷയുടെ അമിതഭാരമില്ലാതെ കണ്ടാൽ, ദൃശ്യം ഒന്നിന്റേതിന് സമാനമായ ഒരു ദൃശ്യാനുഭവം തന്നെ ലഭിക്കുമെന്നതിൽ സംശയവുമില്ല. ഒരു പക്ഷെ അതിനുമപ്പുറത്തേക്കുള്ള ജോർജ് കുട്ടി എന്ന കഥാപാത്രത്തിന്റെ  ക്യാരക്ടർ ട്രാൻഫോർമേഷൻ ആണ് ദൃശ്യം 3.

ജോർജുകുട്ടി എന്ന കഥാപാത്രം ഇന്ന് അനുഭവിക്കുന്ന വൈകാരിക നിമിഷങ്ങൾ അതേ തീവ്രതയിൽ തന്നെ കൊണ്ട് വരാൻ ചിത്രത്തിന് സാധിച്ചു. ചിത്രത്തിൽ  ഡയലോഗുകൾ ഇല്ലാതെതന്നെ ആ കഥാപാത്രത്തിന്റെ ഇമോഷൻസ്
കൃത്യമായി പ്രേക്ഷകരിലേക്ക്  എത്തുന്നുണ്ട്. അതേ തീവ്രതയോടെ അതെ ആഴത്തിൽ.

ഇന്ന് അയാൾ അയാളെ തന്നെ  ഭയന്ന്  തുടങ്ങിയിരിക്കുന്നു. തന്റെ കുടുംബത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ ശപഥം എടുത്ത മനസാണ് അയാളുടേത്‌. എന്നാൽ ആ മനസ് ഇടറുന്നത് നമുക്ക് കാണാം. തന്റെ പിന്നിൽ ആരൊക്കെയാണുള്ളത് എന്ന് അറിയാതെ ആരിൽ നിന്നുമൊക്കെയൊ അയാൾ  കുടുംബത്തിന് കാവലായി മാറുന്നു.

ജോർജ് കുട്ടിയും ഒരു അച്ഛനാണ്. നിയമത്തിന്റെ എല്ലാ പഴുതുകളും അടച്ചുള്ള പ്രതിരോധം ഇന്നയാൾക്ക് ബുദ്ധിമുട്ടേറിയതാണ്.
മറ്റെന്തിനെക്കാളും മക്കൾക്ക് സുരക്ഷിതമായ ജീവിതം ഒരുക്കാൻ ശ്രമിക്കുന്ന അയാൾക്ക് മറ്റു രണ്ടു ദൃശ്യങ്ങളേതിനു സമാനമായ പ്രതിരോധം തീർക്കാൻ സാധിക്കുന്നില്ല.

ദൃശ്യം.Photo:wikipedia

രണ്ടാം ഭാഗത്തിൽ ജോർജ് കുട്ടിയെ സഹായിച്ച കഥാപാത്രങ്ങളുടെ, ചില ചുവടു മാറ്റങ്ങൾക്ക്, ചിത്രത്തിൽ വലിയ പ്രാധാന്യമുണ്ട് . താൻ ചെയ്തുകൂട്ടിയ തെറ്റിന്റെ പശ്ചാത്താപം, തന്റെ കുടുംബത്തെ നിയമത്തിനു വിട്ടുനൽകില്ല എന്ന ഒരു അച്ഛൻറെ ദൃഢനിശ്ചയം,എന്നാൽ ഒരു നാൾ പിടിക്കപ്പെടും എന്ന തിരിച്ചറിവ്  ഇന്നയാളെ  ജോർജ്കുട്ടി എന്ന കഥാപാത്രത്തിന്റെ പാരമ്യത്തിൽ എത്തിച്ചിരിക്കുന്നു.

ദൃശ്യം 3 പ്രഖ്യാപിച്ചത് മുതൽ ജിത്തു ജോസഫ് പറഞ്ഞുവെച്ച ഒരു കാര്യമുണ്ട്. ദൃശ്യം ത്രീ ‘ഇട്സ് എ ഫാമിലി ഡ്രാമ’. ഒരു പരിധിക്ക് അപ്പുറം ട്വിസ്റ്റും സസ്പെൻസും പ്രതീക്ഷിക്കുന്നവർക്ക്  നിരാശയാകും ഫലം. അത് തന്നെയാണ്  ദൃശ്യം 3.

ചിത്രം  അവസാനിക്കുമ്പോൾ, ദൃശ്യം ഒന്നിൽ അയാൾ തന്റെ കുടുംബത്തിന് നൽകുന്ന ഒരു വാക്കുണ്ട്
‘ ഒരു കാര്യം ഞാൻ ഉറപ്പു നൽകാം. നീയും നമ്മുടെ മക്കളും ജയിലിൽ പോകില്ല’
ദിസ് ഈസ് ദൃശ്യം 3 . എ ജീത്തു ജോസഫ് ഫിലിം !

Content highlight: Georgekutty’s emotional transformation in drishyam 3

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more