തിരുവനന്തപുരം: പി.എം ശ്രീയിലൂടെള്ള കേന്ദ്ര സർക്കാറിന്റെ വർഗീയ അജണ്ടകളെ കുറിച്ചുള്ള ആശങ്കകൾ സർക്കാരിനെ അറിയിക്കുമെന്ന് എസ്. എഫ്. ഐ സംസ്ഥാന അധ്യക്ഷൻ എം.ശിവപ്രസാദ്.
പി.എം ശ്രീയിലൂടെ കേന്ദ്ര സർക്കാർ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന പുതിയ വിദ്യാഭ്യാസ നയം കേരളത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് പ്രതിരോധിക്കുമെന്നും എസ്. സി. ഇ. ആർ. ടിയുടെ പാഠപുസ്തകത്തിലും സിലബസിലും ഒരു വിട്ടുവീഴ്ചയുമുണ്ടാകരുതെന്നും ശിവപ്രസാദ്.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പി.എം ശ്രീ പദ്ധതിക്കെതിരെ
അദ്ദേഹം പ്രതികരിച്ചത്.
ദേശീയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നയങ്ങൾ എസ് സി ഇ ആർ ടിയിൽ ഉൾപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. എൻ.ഇ.പി മുന്നോട്ട് വെയ്ക്കുന്ന സ്കൂൾ മെർജർ കേരളത്തിൽ നടപ്പിലാക്കാൻ പാടില്ലെന്നും ശിവപ്രസാദ് പറഞ്ഞു.
നിലവിൽ കേരളത്തിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ എസ്. സി. ഇ. ആർ. ടി പാഠപുസ്തകങ്ങളാണ് ഇന്ന് പഠിപ്പിക്കുന്നതെന്നും കേന്ദ്ര സർക്കാർ ഈ പാഠപുസ്തകങ്ങളിൽ നടത്തിയ സംഘപരിവാർ വൽകരണത്തിൽ കെ.എസ്.യുവും എം.എസ്.എഫും ഒരു പ്രതിഷേധവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
എൻ.ഇ.പി വരുന്നതിന് മുമ്പ് തന്നെ കേരളത്തിൽ ലാഭകരമല്ലെന്ന് പറഞ്ഞ് പല സ്കൂളുകളും അടച്ചുപൂട്ടാൻ തീരുമാനിച്ചത് കേരളത്തിലെ യു.ഡി.എഫ് ഗവൺമെന്റാണെന്നും യു.ഡി.എഫ് അടച്ചുപൂട്ടാൻ ശ്രമിച്ച സ്കൂളുകൾ നിലനിർത്തിയത് എൽ.ഡി.എഫായിരുന്നെന്നും ശിവപ്രസാദ് കൂട്ടിച്ചേർത്തു.
പി.എം ശ്രീയിലൂടെ കേന്ദ്ര സർക്കാർ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന വർഗീയ വിദ്യാഭ്യാസ നയത്തിനെതിരെ എസ്. എഫ്. ഐ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കുട്ടിയുടെ വിദ്യാഭ്യാസം അവൻ്റെ അവകാശമാണെന്ന് ഭരണഘടനയിൽ തന്നെ ലിഖിതമായ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇപ്പോഴും സ്കൂളിൻ്റെ പടി കടക്കാൻ കഴിയാത്തവരുണ്ടെന്നും . ബി.ജെ.പിയുടെ 11 വർഷത്തെ ഭരണത്തിലും ഇതിൽ മാറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഒപ്പുവെച്ചതിന് പിന്നാലെ തടഞ്ഞുവെച്ച ഫണ്ട് കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. പദ്ധതിയില്‍ ഒപ്പുവെച്ചതിലൂടെ 1500 കോടിയുടെ എസ്.എസ്.എ ഫണ്ട് കേരളത്തിന് ലഭ്യമാകും. മൂന്ന് വര്‍ഷത്തോളം നീണ്ട എതിര്‍പ്പുകള്‍ക്കൊടുവിലാണ് സംസ്ഥാനം പി.എം ശ്രീയില്‍ ഒപ്പുവെച്ചത്. കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ട് നഷ്ടപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ചതെന്ന് എസ്.എഫ്.ഐ നേരത്തെ പ്രതികരിച്ചിരുന്നു.
ഫേസ്ബുക്കിന്റെ പൂർണരൂപം
PM SHRI ലൂടെ കേന്ദ്ര സർക്കാർ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തെ കേരളത്തിൽ പ്രതിരോധിക്കും.
PM SHRI എന്ന പദ്ധതി രാജ്യത്തെ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി തയ്യാറാക്കിയിട്ടുള്ള പദ്ധതി എന്നാണ് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഗവ. സ്കൂളുകളുടെ സ്ഥിതി പരമ ദയനീയമാണ്. ലക്ഷകണക്കിന് കുട്ടികൾ ഇപ്പോഴും ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കേണ്ടി വരുന്ന ഗതികേട് നമ്മുടെ രാജ്യത്ത് ഉണ്ട്. ഒരു കുട്ടിയുടെ വിദ്യാഭ്യാസം അവൻ്റെ അവകാശമാണെന്ന് ഭരണഘടനയിൽ തന്നെ ലിഖിതമായ നാട്ടിലാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇപ്പോഴും സ്കൂളിൻ്റെ പടി കടക്കാൻ കഴിയാത്തവരുണ്ട് എന്നത് നാം ഗൗരവത്തോടെ കാണേണ്ടതാണ്. BJP യുടെ 11 വർഷത്തെ ഭരണത്തിലും ഇതിന് മാറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നതും നാം പ്രത്യേകം ശ്രദ്ധിക്കണം. ഇതാണ് സ്ഥിതി എന്നിരിക്കെ 2019 ൽ പുതിയ വിദ്യാഭ്യാസ നയം കേന്ദ്രം ആവിഷ്കരിക്കുന്നത്. അടിസ്ഥാനപരമായി വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന പരിമിതികളെ മറികടക്കുന്നതിന് ഉള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായി സംഘപരിവാർ ആശയങ്ങൾ ഉൾചേർത്ത് കാവിവൽകരിക്കാനാണ് ഈ നയം ലക്ഷ്യം വെച്ചത്. ഇതിൻ്റെ ഭാഗമായി നമ്മുടെ NCERT പാഠപുസ്തകങ്ങളിൽ നിന്ന് യഥാർഥ വസ്തുതകളെ സെൻസർ ചെയ്തും ചരിത്രത്തെ അപനിർമ്മിച്ചും, ശാസ്ത്രത്തെ മിത്തുകളുമായി കൂട്ടി കെട്ടിയും അവതരിപ്പിച്ചത് നാം കണ്ടതാണ്. ഇത് തുടരുകയാണ്.
ഈ നയം നിലനിൽകുന്ന രാജ്യത്തെ ഒരു സംസ്ഥാനമായ കേരളത്തിൽ ഇതിന് ബദലായി നമ്മുടെ വിദ്യാഭ്യാസ മേഖലയെ മതനിരപേക്ഷമായി നിലനിർത്താൻ സാധിക്കുന്നത് നാം ഉയർത്തിപ്പിടിക്കുന്ന വ്യക്തമായ മതനിരപേക്ഷ – ജനാധിപത്യ മൂല്യങ്ങളും കാഴ്ചപ്പാടുകളും കൊണ്ടാണ്. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗകര്യങ്ങളും കേരളത്തിൽ ഉണ്ട് എന്ന് മാത്രമല്ല അത് നമ്മുടെ നാട്ടിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കു പോലും ലഭ്യമാണ് എന്നതാണ് കേരളത്തിൻ്റെ പ്രത്യേകത. ഒരു കുട്ടി പോലും കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നില്ല എന്നത് നമ്മുക്ക് ഏറെ അഭിമാനിക്കാൻ വക നൽകുന്നതാണ്. സാധാരണക്കാരായ കുഞ്ഞുങ്ങൾ പഠിക്കുന്ന സർക്കാർ സ്കൂളുകൾ ഇന്ന് ഏത് പ്രൈവറ്റ് സ്കൂളുകളെയും വെല്ലുന്ന നിലവാരത്തിലായത് ഈ കാലയളവിലാണ്. ഇതെല്ലാം കേന്ദ്ര നയത്തിന് ബദലായി നാം നേടിയതാണെന്ന് ഓർക്കണം. NEP പിൻതുടരാതെ തന്നെ സ്കൂൾ വിദ്യാഭ്യാസത്തിൽ ലോക മാതൃക സൃഷ്ടിക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്. ABVP ക്കാർ ഇത് മനസ്സിലാക്കുന്നത് നല്ലതാണ്.
കേരളം PM SHRI യുടെ ഭാഗമാകുമ്പോൾ നാം ചർച്ച ചെയ്യേണ്ട രണ്ട് കാര്യങ്ങളുണ്ട്.
ഒന്ന്, കേന്ദ്ര സർക്കാരിൻ്റെ NEP യുടെ ഭാഗമായ പരിഷ്കരിച്ച പാഠ പുസ്തകം കേരളത്തിൽ എത്തുമൊ?
വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാരിൻ്റെ വർഗ്ഗീയവൽകരണം പാഠപുസ്തകങ്ങളിലൂടെ ആണ്. എന്നാൽ നിലവിൽ സംസ്ഥാനത്ത് 1 മുതൽ 10 വരെയുള്ള കുട്ടികൾക്ക് SCERT യുടെ പാഠപുസ്തകവും സിലബസുമാണ് പഠിപ്പിക്കുന്നത്. ഇത് നമ്മുടെ മതനിരപേക്ഷ വിദ്യാഭ്യാസത്തെ ഉയർത്തി പിടിക്കുന്നതാണ്. ഈ പാഠ്യപദ്ധതിയിൽ ഒരു വിട്ടുവീഴ്ചയും കേരളത്തിൽ ഉണ്ടാവരുത്. കേരളത്തിലെ ഇടതുപക്ഷ ഗവ. ഉയർത്തി പിടിക്കുന്ന മത നിരപേക്ഷ നിലപാടിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്.
ഇതിൽ തന്നെ ഒരു ചോദ്യമുണ്ട്. കേരളത്തിൽ തന്നെ ഹയർ സെക്കൻഡറി സ്കൂളുകളിൽ NCERT പാഠപുസ്തകങ്ങളാണ് ഇന്ന് പഠിപ്പിക്കുന്നത്. ഈ പാഠപുസ്തകങ്ങളിൽ കേന്ദ്ര സർക്കാർ നടത്തിയ സംഘപരിവാർ വൽകരണത്തിൽ എന്ത് പ്രതിഷേധമാണ് കേരളത്തിൽ KSU – MSF നടത്തിയിട്ടുള്ളത്? NCERT പാഠപുസ്തക പരിഷ്കരണത്തിനെതിര അതിശക്തമായ സമരങ്ങൾ സംഘടിപ്പിച്ച സംഘടന SFI യാണ്.
രണ്ട്, NEP യുടെ ഒരു ലക്ഷ്യം വിദ്യാഭ്യാസത്തിൻ്റെ കച്ചവട വൽകരണമാണ്. ഇതിൻ്റെ ഭാഗമായ സ്കൂൾ മെർജർ കേരളത്തിൽ നടപ്പിലാകുമൊ?
നാം കേരളത്തിലേക്ക് നോക്കിയാൽ എല്ലാ പ്രദേശങ്ങളിലും ഗവൺമെൻ്റ്, എയ്ഡഡ് സ്കൂളുകൾ കാണാം. വീട്ടിൽ നിന്ന് നടന്ന് പോകാവുന്ന ദൂരത്തിൽ കുട്ടികൾക്ക് സ്കൂളുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ NEP മുന്നോട്ട് വെയ്ക്കുന്ന സ്കൂൾ മെർജർ നമ്മുടെ സാഹചര്യത്തിൽ ഒരിക്കലും നടപ്പിലാക്കാൻ സാധിക്കാത്തതാണ്. അത് കൊണ്ടുതന്നെ കേരളത്തിൽ സ്കൂൾ മെർജർ നടപ്പിലാക്കാൻ പാടില്ല.
ഈ രണ്ടു കാര്യങ്ങളിലും ഇടതുപക്ഷം തുടർന്നു വരുന്ന മതനിരപേക്ഷ നയം തുടരും എന്നാണ് വിദ്യാഭാസ മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. PM SHRI ലൂടെ കേന്ദ്ര സർക്കാർ ഒളിച്ചു കടത്തുന്ന വർഗീയ അജണ്ടകളും, നടപ്പിക്കുമ്പോൾ ഉണ്ടാവുന്ന പ്രതിസന്ധികളെ പറ്റിയുള്ള ആശങ്കകളും സംസ്ഥാന സർക്കാരിനെ ഞങ്ങൾ അറിയിക്കും. അതുൾക്കൊണ്ട് സർക്കാർ തീരുമാനം കൈകൊള്ളുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
എന്നാൽ NEP വരുന്നതിന് മുമ്പ് തന്നെ കേരളത്തിൽ ലാഭകരമല്ല എന്ന് മുദ്രകുത്തി സ്കൂളുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത് കേരളത്തിലെ UDF ഗവ. ആയിരുന്നു എന്ന് നാം ഓർക്കണം. UDF അടച്ചുപൂട്ടാൻ ശ്രമിച്ച ആ സ്കൂളുകൾ നിലനിർത്തിയതിൻ്റെ രാഷ്ട്രീയമാണ് ഇടതുപക്ഷത്തിൻ്റേത്. കേരളത്തിലെ ഇടതുപക്ഷ ഗവ. ഒരു സ്കൂളും അടച്ചു പൂട്ടിയിട്ടില്ല. ഇത് തുടരണം.
PM SHRI യുടെ ഭാഗമായ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ നമ്മുക്ക് എല്ലാം അറിയാം. എന്നാൽ ഈ സംസ്ഥാനങ്ങളിലെ പാഠ്യ പദ്ധതി RSS ന് അടിയറവെച്ചതിന് രാജ്യത്തെ കോൺഗ്രസ് മറുപടി പറയുന്നുണ്ടൊ? കർണ്ണാടകയിലും, ഹിമാചൽ പ്രദേശിലും, തെലങ്കാനയിലും അടച്ചു പൂട്ടിയ സ്കൂളുകളുടെ എണ്ണം നാം ഓർക്കേണ്ടതല്ലെ? കേരളത്തിലെ ഉന്നത വിദ്യാഭാസ മേഖലയെ കൈപ്പിടിയിൽ ഒതുക്കാൻ RSS നടത്തിയ പരിശ്രമങ്ങളോട് കോൺഗ്രസും KSU- MSF സംഘടനകളും സ്വീകരിച്ച നിലപാട് എന്താണ്? KSU വിന് ഇതിന് മറുപടി ഉണ്ടോ?
അതുകൊണ്ട് തന്നെ കൃത്യമായി പറയുന്നു. വിദ്യാഭ്യാസം പുരോഗമനപരവും, ജനാധിപത്യമൂല്യങ്ങൾ ഉൾക്കൊള്ളുന്നതും, മതനിരപേക്ഷവും ആകണം. ഇതിനായി ഇന്ന് ഇന്ത്യയിൽ പോരാട്ടം നയിക്കുന്നവരാണ് SFIക്കാർ. ആ പോരാട്ടം ഞങ്ങൾ തുടരും. മതനിരപേക്ഷ – ജനാധിപത്യ മൂല്യമുള്ള വിദ്യാഭ്യാസത്തിൽ ലോക മാതൃകയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളം. ഇത് തുടരും. PM SHRI യിലൂടെ കേന്ദ്ര സർക്കാർ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന വർഗ്ഗീയ വിദ്യാഭ്യാസ നയത്തിനെതിരായി അതിശക്തമായ SFI പ്രതിരോധവും പ്രതിഷേധവും തുടരും.
Content Highlight: Don’t try to impose the central education policy that is being smuggled into Kerala: M. Sivaprasad