എട്ടാം വയസ്സില്‍ കമല്‍ ഹാസനൊപ്പം അഭിനയിച്ചു; സിനിമയോട് പ്രണയമാണ്; സംവിധാനം എനിക്ക് വെറുമൊരു ജോലിയല്ല: എം.എ നിഷാദ്
Malayalam Cinema
എട്ടാം വയസ്സില്‍ കമല്‍ ഹാസനൊപ്പം അഭിനയിച്ചു; സിനിമയോട് പ്രണയമാണ്; സംവിധാനം എനിക്ക് വെറുമൊരു ജോലിയല്ല: എം.എ നിഷാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st July 2026, 7:45 pm

സമൂഹത്തോട് പ്രതിബദ്ധതയുള്ള ഏതൊരു വ്യക്തിക്കും വ്യക്തിപരമായ രാഷ്ട്രീയം ഉണ്ടായിരിക്കണമെന്ന് സംവിധായകനും നിര്‍മാതവുമായ എം എ നിഷാദ്. കക്ഷി രാഷ്ട്രീയമല്ല, മറിച് നിലപാടുകളിലെ രാഷ്രീയമാണ് പ്രധാനം. ഓരോ വ്യക്തിക്കും രാഷ്ട്രീയം വേണം. എന്നിലെ രാഷ്ട്രീയക്കാരനെ എനിക്ക് ഇഷ്ടമാണ് എന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ സിനിമയായ ‘ലര്‍ക്ക്‌ ‘ ന് വേണ്ടി വണ്‍ ടു ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

എം.എ നിഷാദ്. Photo: Screen Grab/ Lets talk Malayalam/ Youtube.com

മതനിരപേക്ഷയില്‍ വിശ്വസിക്കുന്ന വര്‍ഗീയതക്ക് എതിരെ ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങനെ ചിന്തിക്കുന്ന ഏതൊരു വ്യക്തിയും ഇടതുപക്ഷമാണ്. എന്റെ മനസ്സിലെ ആശയങ്ങള്‍ മുഴുവനായി എനിക്ക് സിനിമയില്‍ അവതരിപ്പിക്കാനായി സാധിച്ചിട്ടില്ല. ഇതൊരു ജോലി എന്നതിനപ്പുറത്തേക് സംവിധാനം ഒരു സാമൂഹിക പ്രതിബദ്ധതയായിട്ടാണ് കാണുന്നത്.

സിനിമയിലെ എല്ലാ മേഖലയിലും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എട്ടാം വയസ്സില്‍ കമല്‍ ഹാസന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. പ്രൊഡ്യൂസറാണ്, അഭിനേതാവാണ്, സംവിധായകനാണ്. ഛായാഗ്രഹണം പഠിച്ചുകൊണ്ടിരിക്കുന്നു.അതിനാല്‍ സിനിമയോട് എപ്പോഴും പ്രണയമാണ്. ഇതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മേഖല സംവിധാനമാണെന്നും എം എ നിഷാദ് പറഞ്ഞു.

വളരെ നാളായിട്ട് സമൂഹം ഡിസ്‌കസ് ചെയ്തിട്ടുള്ള വിഷയമാണ് ലര്‍ക്കിന്റേത്. അത് കൃത്യമായി അവതരിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. ഇത്തരം വിഷയങ്ങള്‍ ജനങ്ങളിലേക് എത്തിക്കണം എന്ന് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് ലര്‍ക്കിന്റെ സംവിധാനവും നിര്‍മാണവും ഞാന്‍ തന്നെ ചെയ്തിട്ടുള്ളത്. മാത്രമല്ല പൂര്‍ണമായും തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണിത്. ഡോള്‍ബി അറ്റ്മോസ് ഉപയോഗിച്ച് ചെയ്ത സിനിമകൂടിയാണ്. അതിനാല്‍ തന്നെ സിനിമയിലെ ശബ്ദങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ലര്‍ക്ക്‌. Photo: IMDB

വന്യജീവി ആക്രമണത്തെയും പ്രശ്‌നത്തെയും അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ലര്‍ക്ക്‌ ജൂലൈ 24 ന് തിയേറ്ററുകളിലേക്ക് എത്തുന്നു.

Content Highlight: Director MA Nishad talks about his passion towards Cinema